ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം (പാര്‍ട്ട്‌ 4)


മഹാഭാരതം (പാര്‍ട്ട്‌ 4)

കീചക വധം _ ഉത്തരാസ്വയംവരം

നീണ്ട പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള അജ്ഞാത വാസത്തിനു വേണ്ടി പാണ്ഡവര്‍ തയ്യാറെടുപ്പ് തുടങ്ങി. പല രാജ്യങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നെങ്കിലും അവര്‍ അജ്ഞാതവാസത്തിന്‍ തിരഞ്ഞെടുത്തത് മത്സ്യ രാജ്യത്തിലെ 'വിരാട' നഗരമായിരുന്നു. മദ്ധ്യ വയസ്കനായ അവിടുത്തെ രാജാവിന്റെ ധര്‍മ്മനിഷ്ഠയും ഉദാരമനസ്കതയും ആരുടേയും ഹൃദയം കവരുന്നതാണന്ന കേട്ടറിവ് യുധിഷ്ഠരനുണ്ടായിരുന്നു. വേഷ പ്രച്ഛന്നരാകുമ്പോള്‍ സ്വീകരിയ്ക്കേണ്ട പ്രവര്‍ത്തികളെ പറ്റിയും അവര്‍ തമ്മില്‍ ധാരണയുണ്ടായി. യുധിഷ്ഠരന്റെ ദുഃഖം മുഴുവന്‍ തന്റെ അരുമ സഹോദരനായ ഭീമനെക്കുറിച്ചായിരുന്നു. ഭീമാ ! അങ്ങ് ഏതു രീതിയിലാണ് വിരാട രാജധാനിയില്‍ പ്രവേശിയ്ക്കാനുദ്ദേശിയ്ക്കുന്നത്. എന്റെ ദുഃഖം മുഴുവന്‍ നിന്റെ സാഹസികതയെക്കുറിച്ചും, പിടിച്ചു നിര്‍ത്താനാകാത്ത നിന്റെ വിശപ്പിനെക്കുറിച്ചും ഓര്‍ക്കുമ്പോഴാണ്. ജ്യേഷ്ഠന്റെ ഉത്ക്കണ്ഠ ഭീമനില്‍ ചിരിയുണര്‍ത്തി. ' ജ്യേഷ്ഠാ ! അങ്ങയുടെ സുരക്ഷയ്ക്കപ്പുറം, ഈ ഭീമനെ ക്കുറിച്ച് അങ്ങയ്ക്ക് വേവലാതി വേണ്ട. ഞാന്‍ നല്ലൊരു പാചക വിദഗ്ധനാണ്. വിരാട രാജധാനിയിലെ പാചകശാലയുടെ മേല്‍നോട്ടം ഞാനേറ്റെടുക്കും. പിന്നെ നല്ലൊരു ഗുസ്തിക്കാരനാണന്നും രാജാവിനെ ധരിപ്പിയ്ക്കും. എന്റെ ജ്യേഷ്ഠനു എന്തെങ്കിലും ആപത്ത് പിണഞ്ഞാല്‍ രാജാവ്‌ ഈ ഗുസ്തിക്കാരനെ ആയിരിയ്ക്കുമല്ലോ ആദ്യം വിളിയ്ക്കുക. ' ഭീമന്റെ സ്നേഹത്തിന്‍ മുന്നില്‍ യുധിഷ്ഠരന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹം ഭീമനെ ആശ്ലേഷിച്ചു.

ഉര്‍വ്വശി ശാപം എനിയ്ക്ക് വീണു കിട്ടിയ ഭാഗ്യമാണ് ജ്യേഷ്ഠാ ! ഞാന്‍ സ്ത്രീ വേഷധാരിയായ 'ബ്രുഹന്നള' ആയി രാജകൊട്ടാരത്തില്‍ ആട്ടവും പാട്ടും പഠിപ്പിയ്ക്കാന്‍ കൂടിക്കോളം. നിരന്തരാഭ്യാസം കൊണ്ട് തഴമ്പ് വീണ എന്റെ തോളുകള്‍ അന്യ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കാനും ഈ വേഷം എനിയ്ക്കുപകരിയ്ക്കും. അര്‍ജുനന്റെ വേഷം ഏവര്‍ക്കും സ്വീകാര്യമായി.

ഞാന്‍ നല്ലൊരു അശ്വഹൃദയനാണ്. കൊട്ടാരത്തിലെ കുതിര പന്തിയുടെ മേല്‍നോട്ടമാണ് ഞാനേറ്റെടുക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. കാഴ്ചയില്‍ സുന്ദരനായ നകുലന്റെ തീരുമാനവും അംഗീകരിയ്ക്കപ്പെട്ടു.

കുഞ്ഞേ ! സഹദേവാ ! നിന്റെ തീരുമാനം പറയൂ. യുധിഷ്ഠരന്‍ ഏറെ അരുമയോടെ തന്റെ അമ്മയുടെ മാനസ പുത്രനെ നോക്കി.

എനിയ്ക്ക് പശുക്കളെ പരിപാലിയ്ക്കുന്നതില്‍ വലിയ താല്പര്യമാണ്. രാജാവിന്റെ ഗോസമ്പത്ത് വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഞാനെന്റെ കഴിവ് പ്രയോഗിയ്ക്കും. യുധിഷ്ഠരന്‍ ഏറെ അധൈര്യത്തോടെ തങ്ങളുടെ രാജ്ഞിയായ ദ്രൗപദിയെ ചോദ്യരൂപേണ നോക്കി.

നിങ്ങള്‍ക്കെല്ലാം ഓരോ വേഷങ്ങള്‍ അണിയാമെങ്കില്‍ എനിയ്ക്കും അതിനു തക്ക വൈഭവമുണ്ട്. ഞാന്‍ സൈരന്ധ്രിയാകും. പല തരത്തില്‍ മാല കെട്ടാനും അലങ്കാര പണികള്‍ ചെയ്യാനും എനിയ്ക്ക് കഴിവുണ്ട്. ഞാന്‍ ശാപഗ്രസ്തരായ അഞ്ചു ഗന്ധര്‍വ്വന്‍മാരുടെ ഭാര്യയാണന്നു രാജ്ഞിയെ അറിയിയ്ക്കും. എന്നില്‍ അനാവശ്യമായി അന്യരുടെ കണ്ണ് പതിഞ്ഞാല്‍ ആ നിമിഷം ഗന്ധര്‍വ്വന്മാര്‍ പറന്നെത്തി അവരെ നിഗ്രഹിയ്ക്കുമെന്നും രാജ്ഞിയെ മുന്‍കൂട്ടി അറിയിയ്ക്കും. ദ്രൗപദിയുടെ വെളിപ്പെടുത്തല്‍ കേട്ട് പാണ്ഡവര്‍ സുസ്മേരത്തോടെ പരസ്പരം നോക്കി. ഭീമന്‍ കയ്യടിച്ചു അഭിനന്ദനം രേഖപ്പെടുത്തി.

ആട്ടെ, ഭവതിയുടെ ഗന്ധര്‍വ്വന്മാരുടെ പേര് പറയുക. ഉറക്കെ വിളിച്ചാല്‍ പാഞ്ഞെത്തണമല്ലോ ?. നകുലന്റെ സംശയം ചിരിയുണര്‍ത്തി.

എന്നാല്‍ കേട്ടോളു, മൂത്തയാള്‍ ജയന്‍, ജയേശന്‍, വിജയന്‍, ജയസേനന്‍, ഇളയവന്‍ ജയബാലന്‍ പേരുകള്‍ കേട്ട് സഹദേവന്‍ പൊട്ടിച്ചിരിച്ചു. ദ്രൗപദിയെ ചൊടിപ്പിയ്ക്കുന്നത് തെറ്റാണന്നു തോന്നി, മറ്റുള്ളവര്‍ ചിരിയടക്കി.

പുഴുക്കേടു പോലെ, കാലക്കേടിനെ പറ്റി സംസാരിയ്ക്കുന്ന ജ്യേഷ്ഠനോട്‌ ഈ ഭീമന്‍ പറയും എല്ലാം അങ്ങൊരാളുടെ ബുദ്ധി മോശം കൊണ്ട് സംഭവിച്ചതാണന്ന്. എങ്കിലും അങ്ങ് ഞങ്ങളുടെ ദൈവമാണ്. ഒരു താഴ്ന്ന പ്രവര്‍ത്തിയും അങ്ങ് ചെയ്യുന്നത് ഞങ്ങള്‍ക്ക് സഹിയ്ക്കില്ല. ഭീമന്റെ പ്രസ്താവന അവര്‍ കയ്യടിയോടെ ഉത്ഘോഷിച്ചു. വീണു കിട്ടുന്ന സന്തോഷത്തിന്റെ നിമിഷങ്ങള്‍ അവര്‍ പലപ്പോഴും ഒരേ മനസ്സോടെ പങ്കുവെച്ചിരുന്നു.

എന്നാല്‍ കേട്ടോളു ഭീമാ ! ഞാന്‍ രാജാവിന്റെ ഉപദേശകനാകാനാണ് ഉദ്ദേശിയ്ക്കുന്നത്. വേദജ്ഞാനത്തില്‍ എനിയ്ക്കുള്ള പാണ്ഡിത്യം ഞാന്‍ രാജാവിനുവേണ്ടി ഉപയോഗിയ്ക്കും. വിശ്രമ വേളകള്‍ സന്തോഷ പ്രദമാക്കാന്‍ ചൂതുകളിയിലുള്ള എന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.

ഭീമന്‍ പൊട്ടി വിടര്‍ന്ന ഹാസ്യത്തോടെ അര്‍ജജുനന്റെ കയ്യില്‍ കടന്നു പിടിച്ചു. അര്‍ജജുനന്‍ ഭീമനെ നോക്കി കണ്ണിറുക്കി. അവര്‍ തങ്ങളുടെ ഗുരുവായ ധൗമ്യനെ ഒന്നും പുറത്തറിയരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ പാഞ്ചാല രാജധാനിയിലെയ്ക്ക് യാത്രയാക്കി.

അടുത്ത പടിയായി ആയുധം സൂക്ഷിച്ച് വെയ്ക്കുന്നതിനെക്കുറിച്ചായി ചര്‍ച്ച. നഗര പ്രാന്തത്തിനോട്‌ ചേര്‍ന്ന ഒരു ശ്മശാന ഭൂമി അവരുടെ ശ്രദ്ധയില്‍ പെട്ടു. അവിടെ പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന ഒരു ശമീ വൃക്ഷം അവരെ ആകര്‍ഷിച്ചു. ആയുധങ്ങള്‍ തോല്‍ സഞ്ചിയിലാക്കി ഭാണ്ഡ രൂപത്തില്‍ കെട്ടി മരത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ കെട്ടി തൂക്കാന്‍ അവര്‍ തീരുമാനിച്ചു. ' തല്ക്കാല വിട ' പറയും പോലെ അര്‍ജ്ജുനന്‍ തന്റെ പ്രിയപ്പെട്ട ഗാണ്ഡിവത്തില്‍ ചെറു ഞാണൊലിയിട്ടു. എല്ലാം പ്രത്യേകമായി കെട്ടി, ഭാണ്ഡത്തിലാക്കി പുറമെ ഒരു ചത്ത പശുവിന്റെ ഉണങ്ങിയ തോലുകൊണ്ട് പൊതിഞ്ഞു ആയുധങ്ങള്‍ക്ക് ശീതോഷ്ണം തരണം ചെയ്യുന്നതിന് ഇതാവശ്യമാണന്നവരറിഞ്ഞിരുന്നു. ധര്‍മ്മ പുത്രന്‍ ( യുധിഷ്ഠിരന്‍ ) തന്നെ ആയുധം നിറച്ച ഭാണ്ഡം വൃക്ഷത്തിന്റെ ഉയര്‍ന്ന കമ്പില്‍ കെട്ടിതൂക്കി. അദ്ദേഹം ദേവാധിദേവന്മാരെ ആഹ്വാനം ചെയ്ത് ആയുധങ്ങള്‍ക്ക് കാവലായി നിയോഗിച്ചു. അവരുടെ പ്രവര്‍ത്തികള്‍ സസൂഷ്മം ചില ഗ്രാമ വാസികള്‍ ശ്രദ്ധിച്ചു നിന്നിരുന്നു. അവരോടായി അശ്രു പൂര്‍ണ്ണ നേത്രങ്ങളോടെ ധര്‍മ്മപുത്രന്‍ പറഞ്ഞു. ഞങ്ങള്‍ ദഹനക്രിയയില്‍ വിശ്വസിയ്ക്കാത്ത സമുദായക്കാരാണ്. ഞങ്ങളുടെ മാതാവിന്റെ ജഡമാണ് ഈ ഭാണ്ഡത്തില്‍. ഒരു വര്‍ഷത്തോളം ഞങ്ങള്‍ ആചാരമനുസരിച്ച് ഇവിടെ തൂക്കിയിടും. അതിനുശേഷമേ അനന്തര കര്‍മ്മങ്ങള്‍ നടത്തൂ. അവരുടെ ദുഃഖവും, സംഭാഷണവും കേട്ട ഗ്രാമവാസികള്‍ വിഷമത്തോടെ അവരുടെ വാക്കുകള്‍ സത്യമെന്ന് നിനച്ചു.

അടുത്ത പ്രഭാതത്തില്‍, ഗംഗാസ്നാനത്തിനും നിത്യപൂജകള്‍ക്കും ശേഷം യുധിഷ്ഠിരന്‍ ബ്രാഹ്മണ വേഷത്തില്‍ വിരാട രാജധാനിയിലെത്തി. അദ്ദേഹം രാജാവിനെ യഥാവിധി വണങ്ങിയില്ലെങ്കിലും, അദ്ദേഹത്തിന്റെ എളിമയോടെയുള്ള നില്പും, തേജസ്സും കണ്ട് ഒരു ചോദന പോലെ രാജാവ്‌ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. യുധിഷ്ഠിരന് ഹസ്തദാനം ചെയ്തു. രാജ്യം നഷ്ടപ്പെട്ട രാജാവായിരുന്നെങ്കിലും അദ്ദേഹത്തില്‍ ആരും അംഗീകരിയ്ക്കുന്ന വ്യക്തിത്വം പ്രകടമായിരുന്നു _ ഒരു ക്ഷാത്ര തേജസ്സ്. ' ഞാന്‍ ബ്രാഹ്മണ വൈദീകനായ 'കങ്കന്‍ ' ആണ്. മുമ്പ് യുധിഷ്ഠിര മഹാരാജാവിനോടൊപ്പമായിരുന്നു. രാജാവിന്‌ ഭവിച്ച കഷ്ട നഷ്ടങ്ങളെ പറ്റി അങ്ങയ്ക്കും കേട്ടറിവുണ്ടല്ലോ ? തല്ക്കാലം അങ്ങയുടെ കൊട്ടാരത്തില്‍ ഉപദേഷ്ടകനായി കൂടാന്‍ ആഗ്രഹിയ്ക്കുന്നു. എനിയ്ക്ക് ധനത്തിലും ഭോഗ സുഖത്തിലും ലവലേശം താല്പര്യമില്ല. ഒരു കാര്യത്തില്‍ മാത്രമേ എനിയ്ക്ക് നിഷ്ഠയുള്ളൂ _ അന്യര്‍ തൊട്ട് അശുദ്ധമാക്കിയ ഭക്ഷണം ഞാന്‍ കഴിയ്ക്കില്ല. ആഹാരം രാത്രിയില്‍ മാത്രമേ വേണ്ടു ' യാതൊരു വിധ കപട വിനയവുമില്ലാതെ തന്റെതായ ആവശ്യങ്ങള്‍ ഉന്നയിച്ച കങ്കനോട് രാജാവിന്‌ അതിരറ്റ സ്നേഹം തോന്നി. തന്നോടൊപ്പം കൂടിക്കൊള്ളന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

അടുത്തടുത്ത ദിവസങ്ങളിലായി മറ്റു പാണ്ഡവരും, ദ്രൗപദിയും, കൊട്ടാരത്തില്‍ തങ്ങള്‍ തങ്ങളുദ്ദേശിയ്ക്കുന്ന തൊഴിലിലേര്‍പ്പെട്ടു. ദ്രൗപദിയുടെ രൂപ സൗന്ദര്യം രാജ്ഞിയില്‍ അകാരണമായ ഒരു ഭയം ജനിപ്പിച്ചു. അത് മനസ്സിലാക്കിയ സൈരന്ധ്രി രാജ്ഞിയെ സമാധാനിപ്പിച്ചു. രാജ്ഞി ഭയപ്പെടേണ്ട ! ഞാനൊരിയ്ക്കലും ഭവതിയുടെ ഭര്‍ത്താവിന്റെ ദൃഷ്ടിയില്‍ പെടാതെ ശ്രദ്ധിയ്ക്കാം. ഭവതി വിചാരിയ്ക്കും പോലെ ഞാന്‍ കന്യകയല്ല. അഞ്ചു ഗന്ധര്‍വ്വന്‍മാരോടൊപ്പം കഴിഞ്ഞു ഭോഗ സുഖങ്ങള്‍ വേണ്ട വിധം അനുഭവിച്ചവളാണ്. നിര്‍ഭാഗ്യവശാല്‍ ശാപഗ്രസ്തരായ അവര്‍ക്ക് എന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നു. ഒരു വര്‍ഷം കഴിഞ്ഞു ശാപ മോക്ഷം നേടി അവര്‍ തിരിച്ചെത്തും. ഭവതിയ്ക്ക് എന്നെ ക്കുറിച്ച് തെല്ലും ആശങ്ക വേണ്ട. രാജ്ഞിയ്ക്ക് സന്തോഷമായി.

വിരാട രാജധാനിയില്‍, ശങ്കര പ്രീതിയ്ക്കായി നടത്തിയ മഹോത്സവത്തോട് ചേര്‍ന്ന് ഗുസ്തി മത്സരം സംഘടിപ്പിച്ചിരുന്നു. അന്യ ദേശങ്ങളില്‍ നിന്നുപോലും ഗുസ്തിക്കാരെത്തി. പലരെയും കീഴ്പെടുത്തി താനജയ്യനാണെന്ന്‌ സ്വയം വീമ്പിളക്കിയ അന്യ ദേശക്കാരനായ ഗുസ്തിക്കാരന്‍ രാജാവിനെ ഏറെ ക്ഷീണിപ്പിച്ചു. രാജാവിന്റെ ഉപദേശകനായി കൂടിയിരുന്ന ' കങ്കന്‍ ' ഏതു വിധേനയും വലലനെന്ന പേരില്‍ പാചക ശാലയുടെ നോട്ടക്കാരനായ ഭീമനെ മത്സരരംഗത്ത് കൊണ്ട് വരാന്‍ തിടുക്കമായി. അദ്ദേഹം പറഞ്ഞു. ' യുധിഷ്ഠര മഹാരാജാവിന്റെ രാജധാനിയിലെ ശ്രേഷ്ഠനായ ഗുസ്തിക്കാരന്‍ ഇപ്പോള്‍ അങ്ങയുടെ രാജധാനിയിലുണ്ട്. ഇടയ്ക്ക് ഞാനദ്ദേഹത്തെ കണ്ടിരുന്നു. നമുക്ക് അയാളെ ഒന്ന് വിളിച്ചാലോ? ' കങ്കന്റെ നിര്‍ദ്ദേശം രാജാവ്‌ അംഗീകരിച്ചു. ഭീമന്‍ മത്സരത്തിന് ഗോദയിലിറങ്ങി. അല്‍പ നേരം എതിരാളിയ്ക്ക് അഹങ്കാരിയ്ക്കാനിട നല്‍കിയ ശേഷം ഭീമന്‍ അയാളെ പൊക്കിയെടുത്ത് ചുഴറ്റിയെറിഞ്ഞു. ഗുസ്തി മത്സരത്തോടെ ഭീമന്‍ രാജകൊട്ടാരത്തിലെ സുപ്രസിദ്ധ ഗുസ്തിക്കാരനായി. രാജാവ്‌ വിലകൂടിയ പാരിതോഷികങ്ങള്‍ നല്‍കി വലലനെ അംഗീകരിച്ചു.

അര്‍ജ്ജുനന്‍ ദേവേന്ദ്ര സന്നിധിയിലായിരുന്ന വനവാസകാലത്ത്, ഇന്ദ്രന്‍ ലോമേശ മഹര്‍ഷി മുഖാന്തരം ഒരു സന്ദേശം യുധിഷ്ഠിരന് കൊടുത്തു വിട്ടിരുന്നു. ആ സന്ദേശത്തിലെ വിവരങ്ങള്‍ ഗോപ്യമായി വെയ്ക്കണമെന്ന് പ്രത്യേകം എഴുതിയിരുന്നു. ആസന്നമാകുന്ന യുദ്ധത്തില്‍ അങ്ങ് രാധേയനേയാണ് ഏറെ ഭയപ്പെടുന്നതെന്നു എനിയ്ക്കറിയാം. അങ്ങയുടെ ഭയം ഒഴിവാക്കാന്‍ അര്‍ജ്ജുന പിതാവായ ഞാന്‍ അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചോളാം.

അന്നത്തെ പകല്‍ എന്തുകൊണ്ടും സമ്പന്നമായിരുന്നെങ്കിലും, രാധേയന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. വന വാസത്തിനു പോകുന്നതിനു മുന്‍പുള്ള യുധിഷ്ഠിരന്റെ മുഖം അറിയാതെ ഓര്‍മ്മയിലെത്തിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ' ഇത്രയ്ക്ക് സാധുവും, ധര്‍മ്മിഷ്ടനുമായ ഒരു മനുഷ്യനുണ്ടോ ? ' രാധേയന്‍ പലവുരു ആ ചോദ്യം മനസ്സില്‍ ചോദിച്ചു. ആവര്‍ത്തനം കൂടുംതോറും മനസ്സിനെ നിയന്ത്രിയ്ക്കാന്‍ അദ്ദേഹം ഏറെ ഏറെ പണിപെട്ടു.

രാധേയാ ! നീ ഇനിയും ഉറങ്ങിയില്ലേ ? അസാധാരണമായ വെളിച്ചത്തോടെ ഒരു ശബ്ദം രാധേയനരികിലെത്തി. അദ്ദേഹം ഒരു ബ്രാഹ്മണ വേഷധാരിയായിരുന്നു. രാധേയന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ്‌ കൈകൂപ്പി. '' നീ പാണ്ഡവരെ പറ്റി ഏറെ ചിന്തിയ്ക്കുന്നു. പ്രവര്‍ത്തിയ്ക്കുന്നത് അവ്ര്‍ക്കെതിരായും.. "

അങ്ങാരാണ് ? ഈ രാത്രിയില്‍ അങ്ങെന്തിനാണ് എന്നെ തേടി വന്നത് ?'

നിന്നെ അത്യാവശ്യമായി ചില കാര്യങ്ങള്‍ ബോധിപ്പിയ്ക്കാനുണ്ട്. രാധേയന്‍ തല കുമ്പിട്ടു. അദ്ദേഹം തുടര്‍ന്നു, നിന്റെ ദേഹത്തുള്ള ഈ കവചവും കാതിലെ കുണ്ഡലങ്ങളും ദൈവദത്തമാണ്. കുണ്ഡലങ്ങള്‍ നഷ്ടമായാല്‍ നിന്റെ ആയുസ്സ് കുറയും. കവചം ഉള്ള കാലത്തോളം നിന്റെ ദേഹത്തിന് ഒരു ക്ഷതവും ഏല്‍ക്കില്ല. ഇത് അമൃതില്‍ മുക്കിയതാണ്. ഏതോ ഒരു ദേവന്‍ നിന്റെ രക്ഷയെ പ്രാണനായിക്കരുതി നിന്നെ അണിയിച്ചതാണ്. നിന്റെ ദാന ശീലം ശ്ലാഘനീയമാണ്. അടുത്ത ദിവസം ഒരു വൃദ്ധ ബ്രാഹ്മണന്‍ ഇതാവശ്യപ്പെട്ട് നിന്നെ സമീപിയ്ക്കാനിടയുള്ളതായി ഞാനറിയുന്നു.' അദ്ദേഹം ഒന്ന് നിറുത്തി.

രാധേയന്‍ അറിയിച്ചു, " എന്റെ രക്ഷയെ പറ്റി അങ്ങ് ഏറെ വാചാലനാകുന്നു. എനിയ്ക്ക് ജന്മം നല്‍കിയവര്‍ ഒരിയ്ക്കല്‍ പോലും അതിനെ പറ്റി ചിന്തിച്ചിരുന്നില്ല. അവര്‍ക്ക് ഞാനൊരു ശാപ സന്തതിയായിരുന്നു. എത്ര മാത്രം അപമാനം ഞാനീ കാലയളവില്‍ സഹിച്ചു? അങ്ങയ്ക്കതൊന്നുമറിയില്ല, അറിയേണ്ട ആവശ്യവുമില്ല. " വേദന കടിച്ചമര്‍ത്തുന്ന കര്‍ണ്ണന്റെ മുഖം ആ നേരിയ വെളിച്ചത്തിലും അദ്ദേഹം കണ്ടു. കര്‍ണ്ണന്‍ തുടര്‍ന്നു, ജന്മ സമയത്തിന്റെ പുണ്യഫലമൊന്നു കൊണ്ട് മാത്രം, ഈ രാധേയന്‍ ദുര്യോധനന്റെ മിത്രമായി ഭോഗസുഖങ്ങള്‍ വേണ്ടുവോളം അനുഭവിയ്ക്കുന്നു,' ബ്രാഹ്മണന്‍ ചോദിച്ചു, ഇത്രമാത്രം സ്നേഹിയ്ക്കാന്‍ വേണ്ടും ദുര്യോധനില്‍ എന്ത് മഹത്വമാണ് നീ കാണുന്നത് ? എന്റെ അറിവില്‍ അയാള്‍ സഹോദര സ്നേഹമില്ലാത്തവനും, നിന്ദ്യനുമാണ്. "

അങ്ങ് പറയുന്ന ആ ഒരു ദോഷം ദുര്യോധനനില്‍ പലരും ആരോപിയ്ക്കുന്നു. പക്ഷേ എനിയ്ക്ക് ദുര്യോധനന്‍ മിത്രത്തിനപ്പുറം, ആത്മാവും ജീവനുമാണ്. അങ്ങയ്ക്കറിയുമോ യുവരാജാവിന്റെ ഉറക്കറയില്‍ പോലും അനുവാദം കൂടാതെ കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിയ്ക്ക് നല്‍കിയിട്ടുണ്ട്. അത്രയ്ക്ക് വിശ്വാസമാണ് എന്റെ ആത്മ മിത്രത്തിനെന്നെ. മറ്റെല്ലാരുടേയും മുന്നില്‍ ഞാന്‍ വെറുമൊരു സൂത പുത്രന്‍ മാത്രം..

രാധേയാ ! " ധര്‍മ്മ ശാസ്ത്രത്തില്‍ ഏതു മൈത്രിയ്ക്കും ഒരളവു കോലുണ്ട്. നിങ്ങള്‍ അത് ലംഘിയ്ക്കുന്നില്ലേ ? നിങ്ങളുടെ ചെറുപ്പം തെറ്റിന് വഴിവെയ്ക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചാല്‍.. " ബ്രാഹ്മണന്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി.

അങ്ങ് വെറുമൊരു നിസ്സാരനല്ലന്നു എനിയ്ക്ക് വ്യക്തമായി. എന്റെ വ്യക്തിത്വം തന്നെ എന്റെ സ്വഭാവ മഹിമ. അതിനപ്പുറം ഒരു മുഖം എനിയ്ക്കില്ല. അതെന്റെ മിത്രത്തിനും നന്നായറിയാം. മറ്റാരുടെയും വാക്കുകള്‍ക്ക് ഞാന്‍ ചെവികൊടുക്കുന്നില്ല.'

ശരി ! ഞാന്‍ നിന്നില്‍ വിശ്വസിയ്ക്കുന്നു. മറ്റൊന്ന് ദ്രൗപദിയെ രാജസദസ്സില്‍ വെച്ച് നീ ക്രൂരമായി അപമാനിച്ചില്ലേ ? അതെന്തിനായിരുന്നു ? അവര്‍ നിന്നോട് എന്ത് തെറ്റ് ചെയ്തു ?

അങ്ങയുടെ മുന്നില്‍ ഞാനറിയാതെ എന്റെ ഹൃദയം തുറന്നു പോകുന്നു. ഒരു പക്ഷേ അങ്ങ് എന്റെ മനസ്സ് വായിച്ചിട്ടുണ്ടാകും. ദ്രൗപദി ഒരു സാമാന്യ സ്ത്രീയല്ല. ആരും കൊതിയ്ക്കുന്ന അപ്സരസ്സാണ്. സ്വന്തമാക്കണമെന്ന മോഹം സ്വയംവര പന്തലില്‍ വെച്ച് എനിയ്ക്കുമുണ്ടായതാണ്. കൃഷണ ശക്തി അതിന് തടസ്സമായി ഭവിച്ചു. അതോടെ പടിയിറക്കി വിടാന്‍ പറ്റാത്ത ഒരു പക എന്റെ മനസ്സില്‍ ദ്രൗപദിയോടുണ്ടായി. തെറ്റാണന്നറിഞ്ഞിട്ടും എനിയ്ക്കതില്‍ നിന്നും മുക്തനാകാന്‍ പറ്റുന്നില്ല..

രാധേയാ ! നീ ലോകത്തില്‍ വലുതായി ഏതിനെയാണ് കാണുന്നത് ?

" യശസ്സും, കീര്‍ത്തിയുമാണ് എനിയ്ക്ക് വലുത്. നിത്യവും സൂര്യനമസ്ക്കാരത്തിനു ശേഷം, ഞാന്‍ നല്‍കുന്ന ദാനകര്‍മ്മങ്ങള്‍ എനിയ്ക്ക് അര്‍ഹിയ്ക്കുനതിനെക്കാള്‍ കീര്‍ത്തി നേടിത്തരുന്നു. അങ്ങാരാണെന്ന് ഇനിയും വെളിപ്പെടുത്തിയില്ല ? " " ഞാന്‍ നീ നിത്യവും പൂജിയ്ക്കുന്ന സൂര്യനാണ്. നിന്നെ ഞാനേറെ സ്നേഹിയ്ക്കുന്നതിനാലാണ് ഈ രഹസ്യം വെളിപ്പെടുത്താന്‍ ഞാന്‍ നിന്നെ തേടി എത്തിയത്. " രാധേയന്‍ സൂര്യപാദങ്ങളില്‍ നമസ്ക്കരിച്ചു. " ദേവാധിദേവാ! പ്രയോജനമില്ലാത്ത നീണ്ട ആയുസ്സിനെക്കാള്‍ ഞാന്‍ കാംക്ഷിയ്ക്കുന്നത് കീര്‍ത്തിയോടെ ഒരു മരണമാണ്. എന്റെ സുഹൃത്തിനോടുള്ള കടമ നിറവേറ്റിയ ശേഷം യശസ്സോടെ ഒരു മരണം ഞാനാഗ്രഹിയ്ക്കുന്നു. അത് ഏറെ പുണ്യമായി ഞാന്‍ കണക്കാക്കുന്നു. " സൂര്യന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം ഒരിയ്ക്കല്‍ കൂടി തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. പ്രയോജനമില്ലെന്നറിഞ്ഞിട്ടു കൂടി, താന്‍ കൂടി ചേര്‍ന്ന് വിധിയുടെ വിളയാട്ടത്തിനു വിട്ടു കൊടുത്ത പുത്രനെക്കുറിച്ചു ഏറെ വിങ്ങലോടെ ഓര്‍ത്തു. രാധേയനെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു അദ്ദേഹം യാത്രയായി.

അടുത്ത പ്രഭാതത്തിനു മുന്‍പായി ഒന്നുറങ്ങാന്‍ സൂര്യനാഗ്രഹിച്ചു. കണ്ണടച്ചപ്പോള്‍ വര്‍ഷങ്ങള്‍ പുറകോട്ടു പോയി. കൗമാരം വിട്ടകന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടി. സുന്ദരിയായിരുന്നവള്‍. മന്ത്ര സിദ്ധിയാല്‍ അവളുടെ മുന്നിലെത്തപ്പെട്ട എന്നെ നോക്കി അവള്‍ നിഷകളങ്കമായി ചിരിച്ചു. " ഞാനുദ്ദേശിച്ചതിലും സുന്ദരനാണങ്ങ്. മഹര്‍ഷിയുടെ മന്ത്രം സഫലമായതില്‍ ഞാന്‍ കൃതാര്‍ത്ഥയാണ്. എനിയ്ക്ക് സന്തോഷമായി. ഇനി അങ്ങ് പോയ്ക്കോളു, മറ്റാരും ഇതറിയാനിടവരരുത്. " പിന്‍തിരിഞ്ഞു പോരാന്‍ തനിയ്ക്കാവില്ല, മഹര്‍ഷിയുടെ വരം അത്ര മാത്രം ശക്തമായിരുന്നു. ഈ കന്യകയെ പ്രാപിയ്ക്കാതെ പോയാല്‍ ഞാന്‍ ശാപ ഗ്രസ്തനാകും. ഞാനതഗ്രഹിയ്ക്കുന്നില്ല. ഞാന്‍ ആ രാജകുമാരിയുടെ അടുത്തേയ്ക്ക് അല്പം കൂടി അടുത്തു. അവര്‍ ഭയപ്പെട്ടു പുലമ്പി അങ്ങ് സൂര്യദേവനല്ലേ ! കന്യകയായ എന്റെ ആഗ്രഹം അങ്ങയെ ഒന്ന് കാണുക മാത്രമായിരുന്നു _ മഹര്‍ഷിയുടെ മന്ത്രം ഫലിയ്ക്കുമോ എന്ന് വെറുതെ പരീക്ഷിച്ചതാണ്.

" എന്റെ കുട്ടി ! ആ മന്ത്രത്തിന്റെ ശക്തി നിനക്കറിയില്ലെങ്കിലും എനിയ്ക്കറിയാം. എനിയ്ക്ക് നിന്നെ വിട്ടുപോകാനാവില്ല.. " " ഞാന്‍ കന്യകയാണ്‌. ലോകര്‍ നാളെ എന്നെ നിന്ദിയ്ക്കും. എന്റെ ഭാവിയെ കരുതിയെങ്കിലും എന്നില്‍ കനിവുണ്ടാകണം.." കുന്തി കണ്ണീരൊഴുക്കി.. " നീയുമായി രമിയ്ക്കാതെ എനിയ്ക്ക് പിന്‍വാങ്ങാനാവില്ല. ഇതു മൂലം ഭാവിയില്‍ നീ കളങ്കപ്പെട്ടവളാകില്ല. നീ യഥാകാലം വിവാഹിതയും, അമ്മയുമാകും.." വാടിയ ചേമ്പിന്‍ തണ്ടുപോലെ കിടന്ന അവളെ പ്രാപിച്ചപ്പോള്‍, ഏതോ സാഹസത്തിനടിമപ്പെടെണ്ടി വന്ന അവസ്ഥയായിരുന്നെനിയ്ക്കും. പിരിഞ്ഞു പോരുമ്പോഴും കണ്ണീരുണങ്ങി വറ്റിയ ആ കവിള്‍തടത്തിലൊന്നു തലോടാന്‍ പോലും കുറ്റബോധം അനുവദിച്ചില്ല. " എന്റെ ആത്മ തേജസ്സ് നിന്റെ മുന്നില്‍ അടിയറവ് പറയുന്നു. ക്ഷമിയ്ക്കൂ "

ആരും അറിയാതെ നിശയുടെ നിശബ്ദതയില്‍ കുന്തി ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചു. ആ കുട്ടിയ്ക്ക് അച്ഛന്റെ സ്ഥാനത്ത് നിന്ന് താന്‍ കവച കുണ്ഡലങ്ങള്‍ അവന്റെ രക്ഷയെ കരുതി നല്‍കി. എന്നും ഒരു കണ്ണ് എന്റെ പുത്രനില്‍ എനിയ്ക്കുണ്ടായിരുന്നു. ഒരിയ്ക്കല്‍ പോലും എനിയ്ക്കെന്റെ കുട്ടിയെ അംഗീകരിയ്ക്കാന്‍ കഴിഞ്ഞില്ല. ആത്മാവ് പറിച്ചു നല്‍കിയാലും 'പുത്രാ' എന്ന് ഹൃദയം തുറന്നു വിളിയ്ക്കാന്‍ കഴിയാത്ത ഈ പാപിയായ അച്ഛനോട് ക്ഷമിയ്ക്കൂ പുത്രാ ! ദേവേന്ദ്രന്‍ എന്നേക്കാള്‍ എത്രയോ മേലെയാണ്. അദ്ദേഹം തന്റെ പുത്രനെ അധികാരപൂര്‍വ്വം സ്നേഹിയ്ക്കുന്നു. അവനു വേണ്ടി ന്യായമല്ലാത്ത പലതും നേടാന്‍ ആഗ്രഹിയ്ക്കുന്നു. അംഗീകരിയ്ക്കാനാവാത്ത എന്റെ ഈ പുത്രസ്നേഹം എന്റെ മനസ്സില്‍ ഒരു വിങ്ങലായവശേഷിയ്ക്കുന്നു.

അടുത്ത ദിവസം, രാധേയന്‍ പതിവുപോലെ സൂര്യവന്ദനത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ തേജസ്വിയായ ഒരു വൃദ്ധ ബ്രാഹ്മണനെ കണ്ടു. " ഭിക്ഷ തന്നാലും.. " അദ്ദേഹം കൈ നീട്ടി. രാധേയന്‍ ബ്രാഹ്മണനു മുന്നില്‍ നമസ്ക്കരിച്ചു. അദ്ദേഹത്തെ ആസനത്തിലിരുത്തി. ബ്രാഹ്മണന്‍ പറഞ്ഞു എനിയ്ക്ക് അങ്ങയുടെ ധനമോ മറ്റു വസ്തുക്കളോ ദാനമായി വേണ്ട.' രാധേയന്‍ തലേ രാത്രിയില്‍ തന്റെ ദേവന്‍ തന്നോട് പറഞ്ഞ രഹസ്യം ഓര്‍ത്തു. ' പിന്നെ അങ്ങ് എന്നില്‍ നിന്ന് എന്താണാവശ്യപ്പെടുന്നത്. " എനിയ്ക്ക് നിന്റെ കുണ്ഡലങ്ങളും കവചവുമാണാവശ്യം." " പ്രഭോ ! ഇത് വളരെ ദിവ്യമാണ്. ഇതെന്റെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താനാവില്ല. പകരം അങ്ങയ്ക്ക് ഞാന്‍ എന്റെ രാജ്യം മുഴവന്‍ ദാനമായി നല്‍കാം.' രാധേയന്‍ ഉണര്‍ത്തിച്ചു.

" അര്‍ത്ഥിയ്ക്ക് ആവശ്യപ്പെടുന്നത് നല്‍കുന്നതിലാണ് ദാനത്തിന്റെ ശ്രേഷ്ഠത " ബ്രാഹ്മണന്റെ ശബ്ദം ദൃഡമായി.

" അങ്ങാരണന്ന് എനിയ്ക്കിപ്പോള്‍ മനസ്സിലായി. ലോകം മുഴുവന്‍ ദാനമായി നല്‍കാന്‍ കഴിവുള്ള ദേവാധീദേവനായ ഇന്ദ്രനല്ലേ അങ്ങ് ? അങ്ങ് എന്നോട് ദാനം ചോദിയ്ക്കുന്നത് തന്നെ എന്റെ യശസ്സിനെ വര്‍ദ്ധിപ്പിയ്ക്കും. പിന്നെ അത് നല്‍കിയാലുണ്ടാകുന്ന പുണ്യം എത്രയെന്നു പറയാന്‍ കഴിയില്ല. "

രാധേയന്‍ മറുത്തൊരു ചിന്തയില്ലാതെ, ഒരു മടിയും കൂടാതെ തന്റെ ദേഹത്ത് നിന്ന് കവചം അറുത്ത് മാറ്റി കുണ്ഡലങ്ങളും വേര്‍പെടുത്തി. അവ രണ്ടും ഇന്ദ്രന്റെ പാദത്തില്‍ കാണിയ്ക്കയായി വെച്ച് തൊഴുതു നിന്നു. ഇന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ മഹത് കര്‍മ്മത്തിന് സാക്ഷിയായ ദേവകള്‍ അവര്‍ക്കുമേല്‍ പുഷ്പ വൃഷ്ടി ചൊരിഞ്ഞു. ജീവനെക്കാളുപരി ദാനത്തില്‍ പുണ്യം കണ്ട അങ്ങൊരു മഹാന്‍ തന്നെ ! അങ്ങ് കര്‍ണ്ണനായി എന്നും അറിയപ്പെടും. ആകാശത്തില്‍ ദുദ്ധുഭിവാദ്യങ്ങള്‍ മുഴങ്ങി. "കര്‍ണ്ണന്‍ ഭാരത ചരിത്രത്തില്‍ മഹാനായി അറിയപ്പെടും. " ദാനത്തില്‍ പര്‍ജ്ജന്യം പോലെ എന്നത് ഇനി മേല്‍ ദാനത്തില്‍ കര്‍ണ്ണനെപ്പോലെ എന്നാകും " ഉള്‍പുളകത്തോടെ രാധേയനുണര്‍ത്തിച്ചു, അങ്ങേയ്ക്ക് ദാനം നല്‍കി ഞാനെന്റെ പേര് നിലനിര്‍ത്തി. തിരിച്ച് ഇതെന്നില്‍ നിന്നും വാങ്ങിയ അങ്ങയുടെ ഗൂഡോദ്ദേശം ചോദ്യം ചെയ്യാന്‍ ഞാന്‍ അശക്തനാണ്.

"എന്റെ വജ്രായുധം ഒഴിച്ച് എന്തും നിനക്കാവശ്യപ്പെടാം.." "എന്നില്‍ നിന്ന് കവചകുണ്ഡലങ്ങള്‍ വാങ്ങിയ അങ്ങയ്ക്ക് ഒരു പേരുദോഷം ഉണ്ടാകാതിരിയ്ക്കാനെങ്കിലും അങ്ങയുടെ ' ശക്തി ' എനിയ്ക്ക് തരിക." കര്‍ണ്ണന്‍ ഉണര്‍ത്തി . ഇന്ദ്രന്‍ പറഞ്ഞു, "നീ ഇതു ചോദിച്ചതിന്റെ പൊരുള്‍ ഞാനുഹിയ്ക്കുന്നു. കൃഷണ കവചമുള്ള കാലത്തോളം അര്‍ജ്ജുനന്‍ അവധ്യനാണ്. എനിയ്ക്കുപോലും കൃഷണ സംരക്ഷണയിലുള്ള അര്‍ജ്ജുനനെ തോല്പിയ്ക്കാനാവില്ല. ' ശക്തി ' നിനക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ. പക്ഷേ, അതൊരിയ്ക്കലെ ഉപയോഗിയ്ക്കാവൂ ! ആവര്‍ത്തനം ദോഷ ഫലം ചെയ്യും. നിന്റെ ഉപയോഗത്തിന് ശേഷം ഞാനെന്റെ യോഗ ബലം കൊണ്ട് അത് പിന്‍വലിയ്ക്കും."

ഇന്ദ്രന്‍ തുടര്‍ന്നു, "കവചം നഷ്ടപ്പെട്ടങ്കിലും നിന്റെ ശരീരത്തിന്‍ ഒരപൂര്‍വ്വ കാന്തി മരണം വരെ ഉണ്ടാകും. ഒരു വടു പോലും നിന്റെ ദേഹത്തുണ്ടാകില്ല. കവച കുണ്ഡലങ്ങള്‍ ദാനം ചെയ്കയാല്‍ നീ വൈകര്‍ണ്ണന്‍ എന്ന പേരില്‍ പ്രസിദ്ധനാകും." കര്‍ണ്ണന്‍ ദേവേന്ദ്രനെ സാഷ്ടാംഗം പ്രണമിച്ചു. "എന്റെ ഒരാഗ്രഹം അങ്ങ് സാധിച്ചു തരണം." കര്‍ണ്ണന്റെ ശബ്ദം ഗദ്ഗദ പൂര്‍ണ്ണമായി. "എന്താണ് കര്‍ണ്ണാ ! മടിയ്ക്കാതെ ചോദിച്ചോളു.." "എന്റെ ജന്മ രഹസ്യം അറിയാന്‍ ഞാനാഗ്രഹിയ്ക്കുന്നു ദേവാ.." ദയനീയമായ മുഖത്തോടെ ഇന്ദ്രന്‍ കര്‍ണ്ണനെ നോക്കി. "നിന്റെ മാതാപിതാക്കള്‍ ആരെന്നു എനിയ്ക്കറിയാം. അത് നിന്നോട് വെളിപ്പെടുത്താന്‍ എനിയ്ക്കേറെ വിലക്കുണ്ട് കുട്ടി ! ഒരിയ്ക്കല്‍ നീ അതറിയും അന്ന് നിനക്കു തോന്നും എന്തിനാണ് ഞാനീ പകയും വൈരാഗ്യവും വെച്ച് പുലര്‍ത്തിയതെന്ന്..! നിനയ്ക്ക് നല്ലതു വരും." ഇന്ദ്രന്‍ കര്‍ണ്ണനെ അനുഗ്രഹിച്ചു യാത്രയായി..

വിരാട രാജ്ഞിയുടെ സഹോദരനായ കീചകന്‍, രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായിരുന്നു. ശത്രു രാജ്യങ്ങള്‍ കീഴ്പെടുത്തി, അധീനതയിലാക്കുന്നതിനുള്ള സൈന്യാധിപന്റെ കഴിവ് ഒന്ന് വേറെ തന്നെ ആയിരുന്നു. ഏറെ നാളുകള്‍ക്കുശേഷം അദ്ദേഹം രാജകൊട്ടാരത്തിലെത്തി. ഉദ്യാനത്തില്‍ പൂവിറുത്ത് നിന്ന സൈരന്ധ്രി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഭൂമിയെ സ്പര്‍ശിയ്ക്കുന്ന അവളുടെ കാര്‍കൂന്തലും ശരീര വടിവും കീചകനില്‍ കൗതുകമുണര്‍ത്തി. കൗതുകം കാമമാകാന്‍ അധികനേരം വേണ്ടി വന്നില്ല. അവളെ തനിയ്ക്കധീനയാക്കണമെന്ന മോഹം ബലപ്പെട്ടതോടെ അയാള്‍ അത് രാജ്ഞിയെ അറിയിച്ചു. കീചകനെ പിണക്കുന്നതില്‍ രാജാവുള്‍പ്പെടെ ഏവര്‍ക്കും ഭയമായിരുന്നു. അദ്ദേഹം അത്രയ്ക്ക് ശക്തനും, സൈന്യത്തിന്റെ നായകനുമായിരുന്നതിനാല്‍, അധര്‍മ്മത്തിനു നേരെ കണ്ണടയ്ക്കാന്‍ അവര്‍ തയ്യാറായി.

അടുത്ത ദിവസം രാജ്ഞിയ്ക്ക് കലശലായ വയറുവേദന. വേദന സംഹാരിയായ മരുന്ന് കീചകന്റെ കൈവശമുണ്ടെന്നും, അതു വാങ്ങി വരാന്‍ രാജ്ഞി സൈരന്ധ്രിയെ നിര്‍ദ്ദേശിച്ചു. ഒഴിഞ്ഞു മാറാന്‍ സൈരന്ധ്രി പലവുരു ശ്രമിച്ചെങ്കിലും, ഒടുവില്‍ രാജ്ഞിയുടെ ആജ്ഞയ്ക്ക് വഴങ്ങേണ്ടി വന്നു. ഭീമന്റെ കണ്ണ് ഏതു തിരക്കിനിടയിലും സൈരന്ധ്രിയുടെ ചലനങ്ങളില്‍ പതിഞ്ഞിരുന്നു. ഈ പോക്കിലും ഏതോ അപാകത ബലപ്പെട്ട ഭീമന്‍, ആരുടേയും ശ്രദ്ധയ്ക്കിടം നല്‍കാതെ തന്റെ പ്രേയസിയെ പിന്തുടര്‍ന്നു. മരുന്ന് വാങ്ങാന്‍ മുറിയിലെത്തിയ ദ്രൗപദിയുടെ കൈകളില്‍ കീചകന്‍ കടന്നു പിടിച്ചു. കുതറി മാറി ഓടിയ സൈരന്ധ്രി, കങ്കന്റെ മുന്നിലെത്തി. പിന്നാലെ പാഞ്ഞെത്തിയ കീചകന്‍ രാജാവിന്റെ മുന്നില്‍ വെച്ച് സൈരന്ധ്രിയെ അടിച്ചിട്ടൂ, കാല്‍ കൊണ്ട് ചവിട്ടി. ആ സമയം അവിടെ എത്തിയ ഭീമന്‍ അടുത്ത് കണ്ട മരത്തില്‍ നിന്നും ബലമേറിയ ഒരു കമ്പ് പിഴുതെടുക്കാന്‍ ശ്രമിച്ചു തുടങ്ങി. ശ്രദ്ധയില്‍ പെട്ട കങ്കന്‍ വിലക്കി "എടോ ! അത് പച്ചക്കമ്പാണ്. അടുപ്പില്‍ വെച്ചാല്‍ കത്തിപിടിയ്ക്കാന്‍ വൈകും. ഉണങ്ങുമ്പോള്‍ മുറിയ്ക്കുന്നതാണുചിതം" കാര്യം ഗ്രഹിയ്ക്കാന്‍ കഴിഞ്ഞ ഭീമന്‍ സ്വയം നിയന്ത്രിച്ചു. രാജ്ഞിയുടെ സമ്മര്‍ദ്ദം വീണ്ടും തുടര്‍ന്നു. സൈരന്ധ്രി, ഒരു രാത്രി മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ വിവരം ഭീമനെ ധരിപ്പിച്ചു. "നര്‍ത്തന ശാലയിലേയ്ക്ക്" അടുത്ത ദിവസം രാത്രിയില്‍ കീചകനെ ക്ഷണിച്ചു വരുത്താന്‍ അവര്‍ തമ്മില്‍ ധാരണയായി. സൈരന്ധ്രി എന്നും തന്റെ രക്ഷകനായ ഭീമന്റെ കരം സ്നേഹത്തോടെ കവര്‍ന്നു മുഖത്തോടു ചേര്‍ത്തൂ. തീരുമാന പ്രകാരം സൈരന്ധ്രി അടുത്ത ദിവസം രാജ്ഞിയെ വിവരം ധരിപ്പിച്ചു, ഭവതി പറയും പോലെ ഞാന്‍ രാത്രിയില്‍ നര്‍ത്തന ശാലയില്‍ വെച്ച് ഭവതിയുടെ സഹോദരന്റെ ആഗ്രഹം സാധിച്ചു നല്‍കാം. വരുന്ന കൊടും ഭവിഷ്യത്തിന് രാജ്ഞി എന്നെ കുറ്റപ്പെടുത്തരുത് !"

അടുത്ത ദിവസം, ഭീമന്‍ നര്‍ത്തന ശാലയില്‍ ആദ്യം കയറി പറ്റി. പിന്നാലെ എത്തിയ സൈരന്ധ്രി ഒരു തൂണിന്റെ മറവില്‍ ഒളിഞ്ഞു നിന്നു. ഭീമന്‍ കട്ടിലില്‍ മൂടി പുതച്ചു കിടന്നു. കൈകള്‍ രണ്ടും വെളിയിലെയ്ക്കിട്ടിരുന്നു. ശൃംഗാരലോലനായി മുറിയിലെത്തിയ കീചകന്‍ ആ കൈകളില്‍ കടന്നു പിടിച്ചു. ഭീമന്റെ കൈകള്‍ ബലവും, ദൃഡവുമായിരുന്നു. അദ്ദേഹം കീചകനെ വലിച്ചു കട്ടിലില്‍ കിടത്തി. ശബ്ദം വെളിയില്‍ വരാത്തവിധം കണ്ഠത്തിലമര്‍ത്തി. ശ്വാസം മുട്ടിച്ചു കൊന്നു. ആ സമയം ഭീമന്റെ ബീഭത്സ രൂപം കണ്ട സൈരന്ധ്രി ഭയന്നു വിറച്ചു. മരണം ഉറപ്പാക്കിയ ശേഷം, ശാന്തനായ ഭീമന്‍ ദ്രൗപദിയെ മുറിയില്‍ തനിച്ചാക്കി, പുറം തിരിഞ്ഞു നടന്ന് ഇരുളില്‍ മറഞ്ഞു. അടുത്ത ദിവസം നര്‍ത്തന ശാലയിലെത്തിയ പരിചാരികരോട്, സൈരന്ധ്രി അലമുറയിട്ട് ഉന്മാദ ഭാവത്തില്‍ അറിയിച്ചു. ഞാന്‍ എത്ര വിലക്കിയിട്ടും ഇയാള്‍ തന്റെ ഇംഗിതത്തിനു വേണ്ടി എന്നെ ഉപയോഗിയ്ക്കാന്‍ ശ്രമിച്ചു. ആകാശത്തിലൂടെ സഞ്ചരിച്ചിരുന്ന എന്റെ ഗന്ധര്‍വ്വന്‍മാരായ ഭര്‍ത്താക്കന്മാര്‍ പാഞ്ഞെത്തി ഇയാളെ നിഗ്രഹിച്ചു. കഷ്ടം ! ഇയാള്‍ മരണം സ്വയം ക്ഷണിച്ചു വരുത്തി. എനിയ്ക്ക് ഏറെ ദുഃഖമുണ്ട്.

കീചകന്റെ മരണവാര്‍ത്ത അറിഞ്ഞ്, അദ്ദേഹത്തിന്റെ നൂറ്റി അഞ്ചു അര്‍ദ്ധ സഹോദരന്മാര്‍ പാഞ്ഞെത്തി. അവരുടെ കഠിനമായ ദുഃഖം, സൈരന്ധ്രിയോടുള്ള വൈരാഗ്യമായി മാറാന്‍ അധിക നേരം വേണ്ടി വന്നില്ല. ശ്മശാന ഭൂമിയില്‍, തങ്ങളുടെ സഹോദരനോടൊപ്പം മരണകാരിണി ( ഈ സ്ത്രീ മൂലമാണ് നമ്മുടെ സഹോദരന്‍ നമ്മെ വിട്ടു പോയത് ) യായ, സൈരന്ധ്രിയേയും ജീവിനോടെ ദഹിപ്പിയ്ക്കാന്‍ അവര്‍ പദ്ധതി ഇട്ടു. അവര്‍ അവളെ പിടിച്ചു കെട്ടി. ശ്മശാന ഭൂമിയില്‍ നിന്ന് സൈരന്ധ്രി വാവിട്ടു നിലവിളിച്ചു. "പ്രിയപ്പെട്ട ജയാ, ജയേഷാ, വിജയാ, ജയത്സേനാ, ജയബാല നിങ്ങള്‍ എവിടെയാണ്. ? ഓടി വന്നു എന്നെ രക്ഷിയ്ക്കൂ. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം സഹിയ്ക്കുന്നു. ഓടി വരൂ ! " സമയം മദ്ധ്യാഹ്നം ആയിരുന്നതിനാല്‍ അവര്‍ ഇതികര്‍ത്തവ്യതാമൂഡരായി. കങ്കന്‍ എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. "ഞങ്ങളുടെ രാജ്ഞിയെ രക്ഷിയ്ക്കാന്‍ അങ്ങ് മാത്രമേയുള്ളൂ, അവള്‍ അവിടുത്തെയ്ക്കും പ്രിയപ്പെട്ടവളല്ലേ.."

സൈരന്ധ്രിയുടെ രോദനം കേട്ട ഭീമന് സ്വയം നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പടര്‍ന്നു പന്തലിച്ചു നിന്ന ഒരു വന്‍ വൃക്ഷം വേരോടെ പിഴുതെടുത്തൂ. ശ്മശാന ഭൂമിയിലെത്തി, ആരെന്നു അറിയാനിടം നല്‍കാതെ, ക്ഷണനേരം കൊണ്ട് കീചകന്റെ ' നൂറ്റി അഞ്ചു ' അര്‍ദ്ധ സഹോദരന്മാരെയും കാലപുരിയിലെത്തിച്ചു. ആക്രമണം പൊടുന്നനെ ആയിരുന്നതിനാലും ശ്മശാന ഭൂമി ആയതുകൊണ്ടും അവര്‍ക്ക് ചെറുത്തു നില്പ്പ് അസാദ്ധ്യമായിരുന്നു. സൈരന്ധ്രിയുടെ കെട്ടറുത്ത് ഭീമന്‍ അവളെ മോചിപ്പിച്ചു. ആരുടേയും ശ്രദ്ധയ്ക്ക് ഇട നല്‍കാതെ വായു വേഗത്തില്‍ പാഞ്ഞു പോയി.

കീചകന്റെ ശേഷക്രിയകള്‍ക്ക് ശേഷം, കൊട്ടാരത്തിലെത്തിയ രാജാവ്‌, രാജ്ഞിയെ വിളിച്ചറിയിച്ചു. "ഭവതിയുടെ സൈരന്ധ്രി അപാര സുന്ദരി ആയതിനാല്‍ പലരും വഴി തെറ്റുന്നു. അവരെല്ലാം ഇന്നിനി വരാതെ വണ്ണം യമപുരിയ്ക്ക് പോകുകയും ചെയ്യുന്നു. ആശ്രയം നല്‍കുന്നവര്‍ക്ക് ആപത്ത് വരുത്തുന്ന ഇവള്‍ മനുഷ്യ സ്ത്രീയല്ല. ഇവളെ കഴിയുന്നതും വേഗം പറഞ്ഞു വിടുക."

രാജ്ഞിയുടെ ആജ്ഞ കേട്ട മാത്രയില്‍ സൈരന്ധ്രി ദുഃഖിതയായി മൊഴിഞ്ഞു, "ഞാന്‍ ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അവിടുന്ന് തന്നെ ബലം പ്രയോഗിച്ചു എന്നെ സഹോദരന്റെ അടുക്കലേയ്ക്ക് പറഞ്ഞു വിടുകയല്ലേ ഉണ്ടായത്. ഒരു തരത്തില്‍ സഹോദരന്മാരുടെ മരണത്തില്‍ ഭവതിയും ഉത്തരവാദിയാണ്." രാജ്ഞി ആ സത്യാവസ്ഥ ഞെട്ടലോടെ ഓര്‍ത്തു.

"ഉടന്‍ പറഞ്ഞുവിടാനാണ് രാജാവ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്." "രാജ്ഞി എനിയ്ക്ക് ഒരു പതിനഞ്ചു ദിവസത്തെ സാവകാശം കുടി നല്‍കണം. അതിനകം എന്റെ ഭര്‍ത്താക്കന്മാരെത്തും. ബലം പ്രയോഗിച്ചു പറഞ്ഞു വിട്ടാല്‍ രാജ്യം ഗന്ധര്‍വ്വ കോപത്തിനിരയാകും." രാജ്ഞി വീണ്ടും ഞെട്ടി. അവര്‍ പറഞ്ഞു "നിനയ്ക്ക് ഇഷ്ടമുള്ള അത്രയും ദിവസം ഇവിടെ രഹസ്യമായി തങ്ങാം. നിന്റെ ഗന്ധര്‍വ്വന്മാരെ കൊണ്ട് ഞങ്ങള്‍ക്ക് നാശം വരുത്താതെ ശ്രദ്ധിയ്ക്കണം" തന്റെ അസാധാരണ ബുദ്ധിയില്‍ ദ്രൗപദി സ്വയം അഭിമാനിച്ചു.

പാണ്ഡവരുടെ അജ്ഞാത വാസകാലയളവ് അവസാനിയ്ക്കും മുന്‍പായി അവരെ ഏതുവിധേനയും തിരഞ്ഞെറിയാനായി ദുരോധ്യനന്‍ പല രാജ്യങ്ങളിലേയ്ക്കും ചാരന്മാരെ നിയോഗിച്ചിരുന്നു. അജ്ഞാത വാസക്കാലത്ത് പിടിക്കപ്പെട്ടാല്‍, പാണ്ഡവര്‍ വീണ്ടും ഒരു പന്ത്രണ്ട് വര്‍ഷം കൂടി കാനനവാസം അനുഷ്ടിക്കണമെന്ന അനുബന്ധം കൂടി കൗരവര്‍ കരാറിലെഴുതി ചേര്‍ത്തിരുന്നു. അങ്ങനെ എന്നുമെന്നും ധര്‍മ്മിഷ്ഠരായ അവരെ കാട്ടില്‍ തന്നെ നിറുത്തി, നാടടക്കി ഭരിയ്ക്കണമെന്നായിരുന്നു ദുര്യോധനന്റെ വ്യാമോഹം. നിയോഗിയ്ക്കപ്പെട്ട ചാരന്മാര്‍ പല സ്ഥലങ്ങളില്‍ നിന്നായി ഹസ്തിനപുരത്തില്‍ മടങ്ങി എത്തി. ആര്‍ക്കും പാണ്ഡവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തീരെ വ്യക്തമല്ലാത്ത ഒരു സൂചന മാത്രം ഒരാള്‍ രാജാവിനെ ഉണര്‍ത്തിച്ചു. "പ്രഭോ ! ഞങ്ങള്‍ വിരാട രാജ്യത്ത് ചെന്നപ്പോള്‍ ഒരു വാര്‍ത്ത കേള്‍ക്കാനിടയായി. അവിടുത്തെ സൈന്യാധിപനായ കീചകന്‍ ഒരു ഗന്ധര്‍വ്വനോടെറ്റുമുട്ടി മരണപ്പെട്ടു. കീചകന്‍ ആ ഗന്ധര്‍വ്വന്റെ ഭാര്യയായ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും ഒരു വിവരം കിട്ടിയിട്ടുണ്ട്. അല്ലാതെ പാണ്ഡവരെക്കുറിച്ച് ഒരു വാര്‍ത്തയുമില്ല."

സദസ്സില്‍ ഒരാള്‍ വന്നു ദുര്യോധനനോട്‌ അടക്കി സംസാരിയ്ക്കുന്നത് ഭീഷ്മരും, ദ്രോണരും കണ്ടു. അയാള്‍ മടങ്ങിയപ്പോള്‍ ദ്രോണര്‍ ദുര്യോധനനോട്‌ പറഞ്ഞു. "രാജാവേ ! ഈ വൈരാഗ്യം ഇനിയും തുടരുന്നത് അങ്ങയ്ക്ക് ഭൂഷണമല്ല. പാണ്ഡവര്‍ തിരിച്ചെത്തുമ്പോള്‍ അവരുടെ രാജ്യം മടക്കി നല്‍കുക വഴി അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിയ്ക്കും." കേട്ടിരുന്ന ഭീഷ്മര്‍ പറഞ്ഞു. "ദ്രോണര്‍ ! നിങ്ങള്‍ ആരോടാണ് നീതിയും ധര്‍മ്മവും ഉപദേശിയ്ക്കുന്നത് ? അതെന്നേ ഈ രാജ്യം വിട്ടുപോയി. ധനമോഹികളായ ദുരാത്മാക്കളുടെ ഇടയില്‍ ജീവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ടവരാണ് നമ്മള്‍. ദുര്യോധനാ ! ഞാന്‍ വീണ്ടും ആവര്‍ത്തിയ്ക്കുന്നു. നീയും ചെറുപ്പമല്ല, ഏകദേശം മദ്ധ്യായുസ്സ് കഴിഞ്ഞിരിയ്ക്കുന്നു. പാണ്ഡവര്‍ തിരിച്ചെത്തുമ്പോള്‍ അവരുടെ രാജ്യം വിട്ടുകൊടുത്ത് ശേഷിച്ച കാലം സ്വസ്ഥവും, സമാധാനവുമായി ജീവിയ്ക്ക്. അര്‍ഹിയക്കാത്ത മുതല്‍ അനുഭവിയ്ക്കുന്നത് നിന്ദ്യവും പാപവുമാണ്. നിന്നോടൊന്നു കൂടി പറയാനാഗ്രഹിയ്ക്കുന്നു. യുധിഷ്ഠരന്‍ എവിടെയുണ്ട്ന്നു ഞാന്‍ പറയാം. അദ്ദേഹം ഇരിയ്ക്കുന്ന രാജ്യത്ത്, അസൂയ, സ്പര്‍ദ്ധ, കുശുമ്പ് ഇവ കാണില്ല. പ്രകൃതി പോലും കനിഞ്ഞു അനുഗ്രഹം ചൊരിയും. രാജ്യം ധന സമ്പന്നമായിരിയ്ക്കും. നീ പോയി തിരഞ്ഞു പിടിയ്ക്ക്.." കേട്ടിരുന്ന കൃപര്‍ ദുര്യോധനന് മുന്നറിയിപ്പ് നല്‍കി, "രാജ്യം മടക്കി കൊടുക്കാന്‍ തയ്യാറല്ലെങ്കില്‍, കള്ള ചൂതിലുടെ നേടിയ മുതല്‍ പോകാതിരിയ്ക്കാന്‍ യുദ്ധം ചെയ്യാന്‍ ഒരൂങ്ങുക."

കൃപരുടെ വാക്കുകേട്ട് ദുര്യോധനന്‍ ചിന്താധിഷ്ടനായി. അദ്ദേഹം ക്ഷണത്തില്‍, വിരാടത്തില്‍ നിന്നെത്തിയ ചാരന്മാര്‍ക്ക് ആളയച്ചു. നടന്ന സംഭവം അവര്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍, കാര്യങ്ങളെ പറ്റി ഒരു ധാരണ കുബുദ്ധിയില്‍ അഗ്രേസരനായ അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. കീചകനെ കീഴ്പ്പെടുത്താന്‍ തക്ക ശാരീരികബലം ലോകത്തില്‍ മൂന്നു പേര്‍ക്കേ ഉള്ളൂ _ ബലരാമന്‍, ഭീമന്‍, ശല്യര്‍. ആ ഗന്ധര്‍വ്വന്‍ ഒരു പക്ഷേ ഭീമന്‍ തന്നെ ആയിരിയ്ക്കും. അവന്റെ പത്നി, സര്‍പ്പ സുന്ദരിയായ ആരും മോഹിയ്ക്കുന്ന ദ്രൗപദി തന്നെ. ശരി അതു തന്നെ ശരി _ ചത്തത് കീചകനെങ്കില്‍ ഭീമന്‍ തന്നെ ആയിരിയ്ക്കും ആ കൃത്യം നടത്തിയത്. ദുര്യോധനന്‍, രാധേയനുമായി കൂടി ആലോചിച്ചു. പിതാമഹന്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം ഒത്തിണങ്ങിയ രാജ്യം മത്സ്യ രാജ്യം തന്നെ. അപ്പോള്‍ യുധിഷ്ഠരന്‍ അവിടെ തന്നെ കാണും കൂട്ടത്തില്‍ മറ്റു പാണ്ഡവാദികളും. മത്സ്യരാജ്യത്തിന്റെ ഗോസമ്പത്ത് പ്രശംസനീയമാണ്. തത്രങ്ങള്‍ മെനയുമ്പോള്‍ ഇവര്‍ക്കിടയില്‍ എന്നും ദുശ്ശാശസനനുണ്ടായിരുന്നു. അവിചാരിതമായി, യുവരാജാവിനെ കാണാനെത്തിയ ത്രിഗര്‍ത്തന്‍മാരില്‍ ഒരുവനായ സുശര്‍മ്മാവും അവരോടൊന്നിച്ചു. അദ്ദേഹം പറഞ്ഞു "കീചകന്‍ എന്റെ രാജ്യം പല വട്ടം ആക്രമിച്ചു കീഴ്പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം പോയ നിലയ്ക്ക് രാജ്യം സൈനിക ശക്തിയില്‍ ദുര്‍ബലമാകാന്‍ സാദ്ധ്യതയുണ്ട്." അവര്‍ കൂടി ആലോചിച്ചു ഒരു ധാരണയിലെത്തി. സുശര്‍മ്മാവും അദ്ദേഹത്തിന്റെ സൈന്യവും തെക്കുനിന്ന് മത്സ്യ രാജ്യം ആക്രമിയ്ക്കുക, കുരുശ്രേഷ്ഠന്മാരായ ഭീഷ്മര്‍, ദ്രോണര്‍, കൃപര്‍, എന്റെ മിത്രം രാധേയന്‍, അശ്വര്‍ത്ഥാമാവ് ഇവര്‍ നയിയ്ക്കുന്ന കൌരവ സൈന്യം എന്നോടൊപ്പം വടക്കുനിന്നാക്രമിയ്ക്കുക. പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അവര്‍ ഒരിയ്ക്കലും മറ്റുള്ളവരോട് കൂടി ആലോചിയ്ക്കാറില്ല. നടപ്പാക്കാനായി മാത്രം സഹായം തേടും. അവര്‍ തീരുമാനിച്ചു, ആദ്യ സൈന്യ നീക്കം അമാവാസി കഴിഞ്ഞു എട്ടാം നാള്‍. അവര്‍ പരസ്പരം ആസന്നമായ വിജയ ലഹരി നുണഞ്ഞു.

നിശ്ചയിച്ചതുപോലെ, ത്രിഗര്‍ത്തന്‍മാരും സൈന്യവും വിരാട രാജ്യത്തെ തെക്ക് നിന്നാക്രമിച്ചു. രാജാവിന്റെ ഗോസമ്പത്ത് ആയിരുന്നു ആക്രമികളുടെ ലക്‌ഷ്യം. വിരാട രാജാവിനൊപ്പം, യുധിഷ്ഠിരനും, ഭീമനും, നകുല സഹദേവന്‍മാരും സൈന്യത്തില്‍ ത്രിഗര്ത്തന്മാരെ നേരിടാന്‍ തയ്യാറെടുത്തു. യുധിഷ്ഠിരന്‍ കഴുകന്റെ ആകൃതിയില്‍ വ്യൂഹം ചമച്ച് നായകസ്ഥാനം ഏറ്റെടുത്തു. നകുല സഹദേവന്‍മാര്‍ ചിറകുകളിലും, ഭീമന്‍ വ്യുഹത്തിന്റെ പിന്നറ്റത്തും നിലയുറപ്പിച്ചു. വിരാടരാജാവിന്റെ ചെറുത്തു നില്പ്, ത്രിഗര്‍ത്തന്മാര്‍ പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു. അവരുടെ അനേകം സൈന്യകര്‍ പോരാട്ടത്തില്‍ മരിച്ചു.

അടുത്ത ദിവസം കൗരവസൈന്യം വടക്കുനിന്നു വിരാടത്തെ ആക്രമിച്ചു. വാര്‍ത്ത വിരാടത്തിലറിയിയ്ക്കാന്‍ ചാരന്മാര്‍ എത്തി. ആ സമയം യുവരാജാവായ ഉത്തരന്‍ കൊട്ടാരത്തിലെ സ്ത്രീകളുടെ ഇടയിലിരുന്ന് ആത്മ പ്രശംസ നടത്തുകയായിരുന്നു. ഉത്തരന്റെ സ്ഥിരം സ്വഭാവമായിരുന്നു ഇത്. ഉത്തരന്റെ പൊങ്ങച്ചം കേള്‍ക്കുന്നത് അവര്‍ക്കും കൗതുകമായിരുന്നു. ഇടയ്ക്കെല്ലാം പൊക്കിപ്പറയുമ്പോള്‍ രാജകുമാരന്‍ സമ്മാനങ്ങള്‍ നല്‍കും. രാജ്യം ആക്രമണ ഭീഷണിയിലാണെന്നറിഞ്ഞ രാജകുമാരന്‍ സ്വതസിദ്ധമായ ശൈലിയില്‍ പ്രതികരിച്ചു. "ഒരു നല്ല തേരാളിയെ കിട്ടിയിരുന്നെങ്കില്‍, ഞാനൊറ്റയ്ക്ക് ചെന്ന് കൗരവ സൈന്യത്തെ എതിര്‍ത്ത് ജയിച്ചേനേ !" കേട്ടിരുന്ന സൈരന്ധ്രി പറഞ്ഞു "അങ്ങയുടെ സഹോദരിയുടെ ഗുരുവായ ബ്രുഹന്നള വളരെ സമര്‍ത്ഥനാണ്. തേര്‍ തെളിയ്ക്കുന്നതില്‍ 'മാതലി' യേക്കാള്‍ സാമര്‍ത്ഥ്യം അദ്ദേഹത്തിനുണ്ട്. അങ്ങ് സഹോദരിയോടു പറഞ്ഞു അദ്ദേഹത്തിന്റെ സഹായം തേടു. ഏതു വിധേനയും രാജ്യം രക്ഷിയ്ക്കേണ്ടതു യുവരാജാവായ അങ്ങയുടെ കടമയാണ് ! ഇല്ലെങ്കില്‍ നാളെ ജനം അങ്ങയെ 'നിര്‍ഗുണന്‍' , 'ഭീരു' എന്നെല്ലാം വിളിച്ച് അപഹസിയ്ക്കും." സൈരന്ധ്രിയുടെ വാക്കുകള്‍ സത്യമാണന്നു ഉത്തരനും ബോദ്ധ്യപ്പെട്ടു. ഇതിനിടയില്‍ സഹോദരി മുഖാന്തരം ബ്രുഹന്നളയുടെ സമ്മതവും ഉറപ്പായി. ശത്രുക്കളുടെ വിലകൂടിയ ആഭരണങ്ങളും പട്ടു വസ്ത്രങ്ങളും തനിയ്ക്ക് സമ്മാനമായി കൊണ്ട് വരണമെന്ന് രാജകുമാരി തന്റെ ഗുരുവിനോടുപേക്ഷിച്ചു. രാജകുമാരി, തിളങ്ങുന്ന വില കൂടിയ ഒരു പടച്ചട്ട ബ്രുഹന്നളയ്ക്ക് സമ്മാനിച്ചു. അത് തിരിച്ചും മറിച്ചുമിട്ടു പല വിധ ഗോഷ്ടികള്‍ കാട്ടി നിന്നു. ഇതു കണ്ടു രാജകുമാരന് ദേഷ്യം വന്നു. അല്പം കോപത്തോടെ, ശാസിച്ചു കൊണ്ട് ഉത്തരന്‍ തന്നെ ബ്രുഹന്നളയെ പടച്ചട്ട അണിയിച്ചു. അതായിരുന്നു ബ്രുഹന്നളയായ അര്‍ജ്ജുനന്റെ ആവശ്യവും. യുദ്ധരംഗത്ത് പോകുമ്പോള്‍ ഒരിയ്ക്കല്‍ പോലും അദ്ദേഹം സ്വയം പടച്ചട്ട അണിഞ്ഞിരുന്നില്ല.

ആവേശത്തോടെ യുദ്ധത്തിനിറങ്ങിയ ഉത്തരന്‍, ദൂരെയായി കൗരവസൈന്യത്തിന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടപ്പോള്‍ ഭയന്ന് വിറയ്ക്കാന്‍ തുടങ്ങി. രഥം മുമ്പോട്ട്‌പോകും തോറും ഉത്തരന്റെ ഭയം ഇരട്ടിച്ചു. അദ്ദേഹം തേരില്‍നിന്നിറങ്ങി ഓടി. "നില്‍ക്കൂ ! കുമാരാ ! അങ്ങൊരു ക്ഷത്രിയ രാജകുമാരനല്ലേ ? ക്ഷത്രിയന്‍ പട നയിയ്ക്കാന്‍ വേണ്ടി ജനിച്ചവാനാണ്. ഞാനങ്ങയെ സഹായിയ്ക്കാം. വരൂ ! നമുക്ക് അങ്ങയുടെ രാജ്യത്തെ രക്ഷിയ്ക്കേണ്ടേ ? " ബ്രുഹന്നള, രാജകുമാരന്റെ പിന്നാലെ ഓടി. ഒറ്റയ്ക്ക് ഒരു തേര് ദൂരെ നിന്ന് വരുന്നതും, ആ തേരില്‍ നിന്നൊരാള്‍ ഇറങ്ങി ഓടുന്നതും, പിന്നാലെ സ്ത്രീ വേഷധാരിയായ ഒരാള്‍, അയാളെ പിടിയ്ക്കാനോടുന്നതും കൗരവ സൈന്യം കൗതുകത്തോടെ നിരീക്ഷിച്ചു. ദ്രോണര്‍ക്ക് അത്ര ദൂരത്തിലായിട്ടു പോലും, വേഷ പ്രച്ചന്നനായ തന്റെ അരുമ ശിഷ്യനെ തിരിച്ചറിയാന്‍ കഴിഞ്ഞു. അദ്ദേഹം അത് ഭീഷ്മരോട് സൂചിപ്പിച്ചു. രാധേയന്‍ ദ്രോണരുടെ ഭാഷ്യം വ്യക്തമല്ലാത്ത രീതിയില്‍ ശ്രദ്ധിയ്ക്കാനിടയായി. അദ്ദേഹം പറഞ്ഞു, വിരാട രാജാവും കൂട്ടരും, ഈ ചെറുപ്പക്കാരനെ മാത്രം കൊട്ടാരത്തിലാക്കിയിട്ടു സുശര്‍മ്മാവിനെ നേരിടാന്‍ പോയിക്കാണും. അവന് തേരാളിയായിക്കിട്ടിയതോ ഒരു നപുംസകത്തെ. ഈ സംഭവവും, അര്‍ജ്ജുനനും തമ്മിലുള്ള ബന്ധം എനിയ്ക്ക് എത്ര ചിന്തിച്ചിട്ടും വ്യക്തമാകുന്നില്ല. ദുര്യോധനന്‍ മിത്രത്തിന്റെ തോളില്‍ തട്ടി. "നമുക്ക് നോക്കാം."

പിന്നാലെ ഓടിയ ബ്രുഹന്നള, ഉത്തരനെ കടന്നു പിടിച്ചു. 'കുലത്തിനു ക്ഷീണം വരുത്തുന്ന പ്രവര്‍ത്തി അങ്ങ് ചെയ്യാന്‍ ഞാനനുവദിയ്ക്കില്ല. നമുക്ക് അങ്ങയുടെ രാജ്യവും, പ്രജകളെയും രക്ഷിച്ചേ പറ്റൂ. ഞാന്‍ സഹായിയ്ക്കാം. പേടിയുണ്ടെങ്കില്‍ അങ്ങ് സാരഥിയായി തേര് തെളിയിച്ചാല്‍ മതി. ഞാന്‍ യുദ്ധം ചെയ്യാം. ഞാന്‍ കൗരവരെ നേരിട്ട് അങ്ങയ്ക്ക് കീര്‍ത്തി നേടിത്തരുന്നുണ്ട്.' രാജകുമാരന് ധൈര്യം വീണു കിട്ടി. "ഈ ബ്രുഹന്നള നിസ്സാരക്കാരിയല്ല. ഇവള്‍ക്ക് യുദ്ധം ചെയ്യാനും വശമുണ്ട്." അദ്ദേഹം രഥത്തിലേയ്ക്ക് മടങ്ങി. അവന്‍, പാണ്ഡവര്‍ ആയുധം സൂക്ഷിച്ചിരുന്ന ശമീ വൃക്ഷ ചുവട്ടിലേയ്ക്ക് രഥം തെളിച്ചു.

കൗരവ സൈന്യത്തില്‍ ദുര്‍നിമിത്തങ്ങള്‍ കണ്ടു തുടങ്ങി. ഇത് ശ്രദ്ധയില്‍ പെട്ട ദ്രോണാചാര്യന്‍, ആംഗ്യഭാഷയില്‍ മറ്റാരുടെയും ശ്രദ്ധയ്ക്കിടം നല്‍കാതെ ഭീഷ്മരോട് പറഞ്ഞു. "ആ ചെറുപ്പക്കാരന് പിന്നാലെ ഓടിയത് അര്‍ജ്ജുനന്‍ തന്നെയെന്നു എനിയ്ക്കുറപ്പാണ്.' അകാലത്തില്‍ പാണ്ഡവര്‍ അറിയപ്പെടാതിരിയ്ക്കാന്‍ അദ്ദേഹം അത്രമാത്രം ശ്രദ്ധിച്ചു. ഭീഷ്മര്‍ പറഞ്ഞു. "അങ്ങ് പേടിയ്ക്കേണ്ട ! കൗരവസഭ ഈയിടെ കൂടിയ ദിവസം തന്നെ അജ്ഞാത വാസ കാലാവധി കഴിഞ്ഞിരുന്നു. ദുര്യോധനനെ ഒരു പാഠം പഠിപ്പിയ്ക്കാന്‍ വേണ്ടിയാണ് ഞാന്‍ മൗനം പാലിച്ചത്. ഈ യുദ്ധത്തിലുള്ള തോല്‍വിയോടെയെങ്കിലും അയാളുടെ മനസ്സുമാറുമെന്നു ഞാനാശിയ്ക്കുന്നു." ദ്രോണര്‍ ദൃഡചിത്തമായ മനസ്സോടെ പ്രഖ്യാപിച്ചു. "ദുര്യോധനാ ! ആ ബാലന്റെ പിന്നാലെ ഓടിയത് വേഷ പ്രച്ചന്നനായ അര്‍ജുനന്‍ തന്നെയാണ്."

" ഗുരുനാഥാ ! എനിയ്ക്ക് സന്തോഷമായി. വീണ്ടും ഒരു പന്ത്രണ്ടു വര്‍ഷം കൂടി ഭാഗ്യശാലിയായ എനിയ്ക്ക് വീണു കിട്ടിയിരിയ്ക്കുന്നു."

ശമീ വൃക്ഷ ചുവട്ടിലെത്തിയ അര്‍ജ്ജുനന്‍ മരത്തില്‍ നിന്ന് ഭാണ്ഡമിറക്കാന്‍ ഉത്തരനോട് നിര്‍ദ്ദേശിച്ചു. രാജകുമാരന്‍ മുകളിലേയ്ക്ക് നോക്കിയിട്ട് പറഞ്ഞു "അവിടെ, മരത്തിന്റെ കൊമ്പില്‍ ഒരു ശവം തൂങ്ങി കിടക്കുന്നത് മാത്രമേ ഞാന്‍ കാണുന്നുളളു. ഒരു ക്ഷത്രിയനായ എന്നോട് ശവം തൊടാന്‍ നിര്‍ബന്ധിക്കരുത്. ഞാനതു ചെയ്യില്ല." "പേടിയ്ക്കേണ്ട കുമാരാ ! അങ്ങയെക്കൊണ്ട് ഹീനമായ ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്യിയ്ക്കില്ല. അത് കാഴ്ചയില്‍ ശവമെന്നു തോന്നിയ്ക്കുന്ന ആയുധം നിറച്ച ഭാണ്ഡമാണ്." ഉത്തരന്‍ മരത്തില്‍ കയറി, ഭാണ്ഡമിറക്കി. ഗാണ്ഡീവവും മറ്റായുധങ്ങളും കണ്ടു സ്തബ്ധനായ കുമാരനോട് ബ്രുഹന്നള പറഞ്ഞു. "ഞങ്ങള്‍ അങ്ങയുടെ കൊട്ടാരത്തില്‍ തങ്ങിയ പാണ്ഡവരാണ്. ഞാന്‍ അര്‍ജ്ജുനന്‍. എന്റെ വില്ലാണ് ഗാണ്ഡീവം. ഇത് വിശ്വപ്രസിദ്ധമാണ്." അര്‍ജ്ജുനന്‍ എന്ന് കേട്ട മാത്രയില്‍ ഉത്തരന്‍ ആ പാദങ്ങളില്‍ തൊട്ടു വന്ദിച്ചു. അര്‍ജ്ജുനന്‍ രഥത്തില്‍ നിന്ന് വിരാടന്മാരുടെ മത്സ്യധ്വജം എടുത്തുമാറ്റി. തന്റെ കപിധ്വജം ഉറപ്പിച്ചു. രഥം കൗരവ സൈന്യത്തെ ലകഷ്യമാക്കി പാഞ്ഞു.

ദേവദത്തത്തിന്റെ ധ്വനിയും, ഗാണ്ഡീവത്തിന്റെ ഞാണോലിയും കേട്ട ദ്രോണര്‍ പറഞ്ഞു. "ദേ ! വരുന്നു ! വില്ലാളിവീരനായ അര്‍ജ്ജുനന്‍ !! നമുക്ക് ഗോക്കളെ തിരിച്ചു നല്‍കി മടങ്ങാം." ദുര്യോധനന് കോപം നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല. "ആചാര്യ ! നമ്മള്‍ യുദ്ധ സന്നദ്ധരായി വന്നതിന്റെ ഗുഡോദ്ദേശം പാണ്ഡവരെ പുകച്ചു പുറത്ത് ചാടിയ്ക്കുക എന്നതാണ്. ഗോധന മോഷണം വെറുമൊരു പുകമറ. അങ്ങ് ദയവു ചെയ്ത് സൈനികരുടെ വീര്യം കെടുത്താതിരിയ്ക്ക്! " തന്റെ മിത്രത്തിന്റെ കോപം ശമിപ്പിച്ച്, വീര്യം കൊടുക്കുന്ന രീതിയില്‍ രാധേയന്‍ പറഞ്ഞു' അര്‍ജ്ജുനന്‍ എന്ന് കേട്ടപ്പോഴെ ആചാര്യന്റെ മുട്ടുവിറച്ചു തുടങ്ങി. അങ്ങ് ധൈര്യമായിരിയ്ക്ക്! ആരെല്ലാം പിന്‍മാറിയാലും ഈ രാധേയന്‍ ഒറ്റയ്ക്ക് അര്‍ജ്ജുനനെ നേരിടും എന്റെ ആയിരമായിരം ശരങ്ങള്‍കൊണ്ട് ഞാന്‍ അര്‍ജ്ജുനദേഹം കീറിമുറിച്ചു അദ്ദേഹത്തിന് ശവമഞ്ചം പണിയും.

കേട്ടുനിന്ന കൃപര്‍ക്ക് ആ പൊങ്ങച്ചം സഹിയ്ക്കാനായില്ല. "രാധേയാ ! നിങ്ങള്‍ക്ക് യുദ്ധം, കൊല എന്നെല്ലാം കേള്‍ക്കുന്നത് ഹരമായിരിയ്ക്കും. എന്നാല്‍ നീതി ശാസ്ത്ര പ്രകാരം മറ്റു മാര്‍ഗ്ഗമെല്ലാം അടഞ്ഞെങ്കില്‍ മാത്രമേ ഒരുവന്‍ യുദ്ധത്തിന് തയ്യാറെടുക്കാവൂ, അത് തികച്ചും ധര്‍മ്മിഷ്ടവും നേര്‍ക്കുനേര്‍ പോരാട്ടവുമായിരിയ്ക്കണം. പിന്നെ രാധേയാ ! നിങ്ങള്‍ വീമ്പു പറയുന്നതില്‍ ഏറെ സമര്‍ത്ഥനാണ്. ദ്വൈത വനത്തില്‍ വെച്ച് താങ്കള്‍ രാജാവിനെ രക്ഷിച്ചോ ? ഇല്ല ! ഗന്ധര്‍വ്വ ശരത്തില്‍ നിന്ന് സ്വയം രക്ഷ നേടി, അതല്ലേ ഉണ്ടായത്. ഈ മണ്ടന്‍ രാജാവിന്‌ അതൊന്നും എത്ര പറഞ്ഞാലും ബോദ്ധ്യപ്പെടുകയുമില്ല. അന്ന് ദുര്യോധനനെ രക്ഷിയ്ക്കാന്‍, താങ്കള്‍ പുച്ഛീയ്ക്കുന്ന അര്‍ജ്ജുനനെ ഉണ്ടായിരുന്നുള്ളൂ. ആ നന്ദി പോലും താങ്കള്‍ക്ക് അവരോടില്ലാതെ പോയല്ലോ ? കഷ്ടം ! അര്‍ജ്ജുനന്‍ ആരോടും ഒറ്റയ്ക്ക് യുദ്ധം ചെയ്യും. ഖാണ്ഡവ ദഹന സമയത്ത് ഇന്ദ്രനെ തോല്‍പിച്ചതും, നിവാത കവചന്മാരെ യുദ്ധത്തില്‍ ജയിച്ചതും ഈ സവ്യസാചി ഒറ്റയ്ക്ക് തന്നെ. അങ്ങയുടെ സുഹൃത്തിനെപ്പോലെ അദ്ദേഹം വീമ്പിളക്കാറില്ല, ഇതെല്ലാം എന്റെ കഴിവെന്നു അഹങ്കരിയ്ക്കാറുമില്ല _ അതാണ് അര്‍ജ്ജുനന്റെ മഹത്വം."

തന്നെ പരിഹസിച്ച കൃപാചാര്യന്‍ ഒന്ന് ക്ഷീണിപ്പിയ്ക്കണമെന്നു രാധേയനും നിനച്ചു. "ദുര്യോധനാ ! ബ്രാഹമണരോട് രണ്ടു കാര്യത്തിലെ അഭിപ്രായം ചോദിയ്ക്കാവൂ _ ഭിക്ഷ നല്‍കുന്ന കാര്യത്തിലും, സദ്യ നല്‍കുന്ന കാര്യത്തിലും. ഈ രണ്ടു കാര്യത്തിലും അവരുടെ അഭിപ്രായം മുഖ്യവും, ശ്രേഷ്ഠവുമാണ്. കണ്ടില്ലേ ! അര്‍ജ്ജുനന്‍ എന്ന് കേട്ടപ്പോഴെ കൃപാചാര്യന് മോഹാത്സ്യമായി. അദ്ദേഹം യുദ്ധ രംഗത്ത് നിന്ന് പിന്‍മാറിക്കോട്ടെ.."

ഈ സംസാരം കേട്ട് നിന്ന അശ്വര്‍ത്ഥാമാവിന് തന്റെ അമ്മാവനെ രാധേയന്‍ പരിഹസിച്ചത് സഹിച്ചില്ല. രാജാവേ ! മഹത്തുക്കള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ പറ്റി സ്വയം പ്രശംസിയ്ക്കാറില്ല. അങ്ങയുടെ രാധേയനില്‍ ആ മഹത്വം ലവലേശമില്ല. ഏറെ ധാര്‍ഷ്ട്യം ഉണ്ടുതാനും. ഞാനൊന്ന് ചോദിക്കട്ടെ, സൂര്യന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം എത്രയോ ജനങ്ങള്‍ പുണ്യമായി സ്വീകരിയ്ക്കുന്നു. സ്വയം പ്രകാശിയ്ക്കുകയും, ലോകം പ്രകാശിപ്പിയ്ക്കുകയും ചെയ്യുന്നത് തന്റെ മാത്രം കഴിവായി അദ്ദേഹം കണക്കാക്കുന്നില്ല. ക്ഷമയുടെ പര്യായമായ ഭൂമിദേവി, ഒരിയ്ക്കല്‍ പോലും താനാണ് ഈ ലോകരെയെല്ലാം താങ്ങി നിറുത്തുന്നതെന്നു വീമ്പു പറയാറുണ്ടോ ? സ്വയം ജ്വലിച്ചു, നമ്മളെ എല്ലാം കര്‍മ്മനിരതരാക്കുന്ന അഗ്നി എപ്പോഴെങ്കിലും തന്റെ ശക്തിയെ പറ്റി പുകഴ്ത്തി പറയാറുണ്ടോ ? അവര്‍ക്കെല്ലാം മഹത്വമുണ്ട്. അങ്ങയുടെ മിത്രമായ രാധേയനെന്ന സൂതപുത്രനതില്ല. ബ്രാഹമണര്‍ സാത്വികരാണ്. അവര്‍ വീമ്പു പറയാറില്ല." ഒന്ന് നിറുത്തിയ ശേഷം, അശ്വര്‍ത്ഥാമാവ് തിരിഞ്ഞു ദുര്യോധനനോടായി പറഞ്ഞു' ഇനി അങ്ങയുടെ കാര്യം _ അങ്ങിതുവരെ എന്തെങ്കിലും നേരായ മാര്‍ഗ്ഗത്തില്‍ നേടിയിട്ടുണ്ടോ ? ദാനമായി നല്‍കിയ ഖാണ്ഡവപ്രസ്ഥം, സ്വന്തം കര്‍മ്മ കുശലതയും, ത്യാഗവ്യം കൊണ്ട് പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥമാക്കിയപ്പോള്‍ അങ്ങയുടെ കണ്ണു മഞ്ഞളിച്ചു. അങ്ങിലെ കുബുദ്ധി ചൂത് കളിയുടെ രൂപത്തില്‍ പാണ്ഡവര്‍ക്കെതിരായി തിരിഞ്ഞു. ക്ഷത്രിയന് ചേര്‍ന്ന പ്രവര്‍ത്തിയാണോ അങ്ങ് ചെയ്തത്. വൈശ്യനായിരുന്നെങ്കില്‍ അയാള്‍ തന്റെ കുലത്തൊഴിലാണ് ചെയതതെന്നു അഭിമാനിയ്ക്കാം. കച്ചവടത്തില്‍ പരസ്പരം കുതുകാല്‍ വെട്ടി പ്രമാണിയാകുന്നത് വൈശ്യന്‍ ഭൂഷണമാണ്. പാണ്ഡവരെ കള്ള ചൂതിലുടെ നാടുകടത്തുക വഴി അങ്ങ് വൈശ്യരേക്കാള്‍ എത്രയോ താണുപോയി, കഷ്ടം ! രാജാവേ ! പക്ഷി മൃഗാദികള്‍ക്കുപോലും സ്വന്തമെന്ന തിരിച്ചറിവുണ്ട്. അവര്‍ പരസ്പരം കടിച്ചു കീറില്ല. താങ്കളില്‍ ആ കരുണപോലും കാണുന്നില്ല. സ്വന്തം കുലത്തെ നശിപ്പിയ്ക്കാന്‍ അങ്ങെത്ര ക്രൂരമായി കരു നീക്കുന്നു.? യുധിഷ്ഠരന്‍ ചന്ദന മരമാണ്. ധര്‍മ്മത്തിന്റെ ചന്ദനമരം. രണ്ടായാലും ഞാനീ യുദ്ധത്തില്‍ അര്‍ജ്ജുനനെതിരായി യുദ്ധം ചെയ്യില്ല." ഇത്ര കഠിനമായി പ്രതികരിച്ചതില്‍ അശ്വര്‍ത്ഥാമാവിനും ജാള്യത തോന്നി.

സൈന്യത്തിനിടയിലുണ്ടായ അസ്വരസം ഭീഷമരുടെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം ദുര്യോധനനെ വിളിച്ചു, "രാജാവേ ! താങ്കള്‍ സേനാധിപന്മാര്‍ക്കിടയിലെ പരസ്പര വിമര്‍ശനം ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. ഈ സ്പര്‍ദ്ധ അങ്ങയുടെ പരാജയം ക്ഷണിച്ചു വരുത്തും." ഭീഷ്മര്‍, അശ്വര്‍ത്ഥാമാവിനോടായി പറഞ്ഞു. "രാധേയന്റെ വാക്കുകള്‍ കേട്ട് അങ്ങ് കോപിഷ്ഠനാകരുത്. സൈന്യത്തിന്‍ വീര്യം പകരാനാണ് അദ്ദേഹം അങ്ങനെ സംസാരിച്ചത്. അങ്ങയുടെ അച്ഛന്റെയും അമ്മാവന്റെയും വാക്കുകള്‍ ശത്രു പക്ഷത്തുള്ള അര്‍ജ്ജുനനെ ഏറെ സ്തുതിയ്ക്കുന്ന രീതിയിലായിരുന്നില്ലേ? അത് മുന്നണിയില്‍ നില്‍ക്കുന്ന ഏതു പടയാളിയുടെയും വീര്യം ചോര്‍ത്തിക്കളയും." ദുര്യോധനന്‍ ദ്രോണരോടും, കൃപരോടും മാപ്പപേക്ഷിച്ചു. അദ്ദേഹം രാധേയനേയും അതിനായി പ്രേരിപ്പിച്ചു. ദ്രോണര്‍ പറഞ്ഞു ഭീഷ്മരുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ, എന്റെ കോപം അസ്ഥാനത്താണന്നു മനസ്സിലായി യുദ്ധത്തില്‍ ദുര്യോധനനും, അര്‍ജുനനും തമ്മിലോരേറ്റ്മുട്ടലുണ്ടാകാതെ ശ്രദ്ധിയ്ക്കണം. കാലാവധിയ്ക്ക് ശേഷം യുദ്ധ സന്നദ്ധനായി വരുന്ന അര്‍ജജുന വീര്യം ഏറെ ശക്തമായിരിയ്ക്കും. അയാളെ തടുക്കുക ദുഷ്ക്കരമായിരിയ്ക്കും.."

"ആചാര്യന്‍ എന്തസംബന്ധമാണ് ജല്പിയ്ക്കുന്നത് ? പാണ്ഡവരുടെ കാലാവധി തീര്‍ന്നിട്ടില്ല. അതിനിനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്." ദുര്യോധനന്‍ സ്തോഭം അടക്കാന്‍ പണിപ്പെട്ടു. "അങ്ങയുടെ പിതാമഹന്‍ തന്നെ ഇതിന് വ്യക്തമായ മറുപടി നല്‍കും.." ദ്രോണര്‍ പിന്‍വാങ്ങി. ദുര്യോധനനെ അനുകമ്പയോടും സഹതാപത്തോടും നോക്കിക്കൊണ്ട് ഭീഷ്മര്‍ പറഞ്ഞു "കുഞ്ഞെ ! സൂര്യന്റെ ഭ്രമണപഥം എന്നും കൃത്യമായ ദിശയിലല്ല. ഭ്രമണപഥത്തിന് ഇടയ്ക്കിടെ വ്യതിയാനങ്ങള്‍ ഭവിയ്ക്കാറുണ്ട്. അതനുസരിച്ച്, ജ്യോതിചക്ര ഗണനപ്രകാരം അധിമാസങ്ങള്‍ ഉണ്ടാകാറുണ്ട്. ഓരോ അഞ്ചു വര്‍ഷത്ത്തിനിടയിലും ഈ രണ്ടു അധിമാസങ്ങള്‍ വീതം ഉണ്ടാകുന്നുണ്ട്. അങ്ങനെ കണക്കുകൂട്ടിയാല്‍ പാണ്ഡവര്‍ ഏകദേശം നാലുമാസം കൂടുതല്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. നിനക്ക് ഒന്നിലും കൃത്യത ഇല്ലെങ്കിലും യുധിഷ്ഠിരന് എല്ലാക്കാര്യത്തിലും എന്നെപ്പോലെ ശ്രദ്ധയും കൃത്യതയുമുണ്ട്. അയാള്‍ സത്യവാക്കിന്ന് ഭംഗം വരുത്തില്ല. ഇനിയെങ്കിലും നീ പാണ്ഡവര്‍ക്ക് അവര്‍ക്കര്‍ഹതപ്പെട്ട രാജ്യം മടക്കി നല്‍കി സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ ശ്രമിയ്ക്കു. ഈ വൃദ്ധന്റെ അപേക്ഷയാണ് കുഞ്ഞെ !! ഭീഷമരുടെ കണ്ണില്‍ നനവൂറി.

"പിതാമഹാ ! പാണ്ഡവരുമായി ഒരു മൈത്രി ഞാനാഗ്രഹിയ്ക്കുന്നില്ല. ഞാന്‍ യുദ്ധത്തിന് തയ്യാറാകാന്‍ ഒരുക്കമാണ്." ഭീഷ്മരുടെ വാക്കുകള്‍ ദുര്യോധനനെ കൂടുതല്‍ ചൊടിപ്പിയ്ക്കുകയാണ് ഉണ്ടായത്. ദുര്യോധനന്റെ സംരക്ഷണത്തിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടു ഭീഷ്മര്‍ അദ്ദേഹത്തോട് ഹസ്തിനപുരിയിലേയ്ക്ക് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ചു. ശേഷിച്ച സൈന്യത്തെ അവര്‍ ചന്ദ്രക്കലാകൃതിയിലുള്ള വജ്ര വ്യുഹത്തില്‍ അണിനിരത്തി.

അര്‍ജ്ജുന രഥം അടുത്തെത്തി രഥത്തില്‍ നിന്ന് രണ്ടസ്ത്രങ്ങള്‍ പാഞ്ഞു വന്നു ഭീഷ്മ പാദത്തിനരികില്‍ തറച്ചു നിന്നു. തുടര്‍ന്നു ഈ രണ്ടു വീതം ബാണങ്ങള്‍ ദ്രോണരുടേയും, കൃപരുടെയും കാല്‍ക്കല്‍ പതിച്ചു. വീണ്ടും ഈ രണ്ടു വീതം ശരങ്ങള്‍ ഈ മൂവരുടെയും ചെവിയ്ക്കരികിലൂടെ മൂളിക്കൊണ്ട് പാഞ്ഞു. അര്‍ജ്ജുനന്റെ തികച്ചും അഭിനന്ദനാര്‍ഹമായ ഈ അഭിവാദ്യങ്ങളേറ്റ് അവരുടെ മനസ്സൂ കുളിര്‍ത്തു. രണ്ടാമതയച്ച അസ്ത്രങ്ങള്‍ കൊണ്ട് അര്‍ജ്ജുനന്‍ അവരോട് യുദ്ധാനുമതി ചോദിയ്ക്കുകയാണുണ്ടായത്. ഒന്ന് അര്‍പ്പണവും മറ്റൊന്ന് അനുമതിയും. അര്‍ജ്ജുനനല്ലാതെ മറ്റൊരു വില്ലാളിയ്ക്കും അവകാശപ്പെടാനാവാത്ത കുല മഹിമ _ ആക്ഷാത്ര തേജസ്സ് ! എന്റെ പുത്രാ ! നിന്റെ മുന്നില്‍ ഈ വൃദ്ധരോടൊപ്പം ഭാരതര്‍ഷം മുഴുവന്‍ നമിയ്ക്കുന്നു. !!

എതിരാളികളെ അഭിമാനത്തോടെ കടാക്ഷിച്ചു കൊണ്ട് അര്‍ജ്ജുന രഥം നാഗകേതന ( ദുര്യോധനധ്വജം ) ത്തിനു പിന്നാലെ പാഞ്ഞു. അര്‍ജ്ജുനന്‍ ചിന്തിച്ചു. "പിതാമഹന്റെ നിര്‍ബ്ബന്ധം മൂലമായിരിയ്ക്കും ദുര്യോധനന്‍ പിന്‍വാങ്ങുന്നത്. അല്ലാതെ അയാള്‍ പേടിച്ചു മടങ്ങില്ല. പേര് തന്നെ രോധനം ചെയ്യാന്‍ പറ്റാത്തവന്‍ എന്നര്‍ത്ഥമുളള ദുര്യോധനനെന്നല്ലേ ? അയാള്‍ക്കൊരിയ്ക്കലും ഒരു ഭീരു ആകാന്‍ പറ്റില്ല. !" വിരാടന്റെ ഗോധനത്തിന്റെ പങ്കുമായി ഹസ്തിനപുരത്തിലേയ്ക്ക് തിരിച്ച ദുര്യോധനനെ പിന്‍തുടര്‍ന്ന് അര്‍ജ്ജുനന്‍ ശക്തമായ ഏറ്റുമുട്ടല്‍ നടത്തി. ഗോധനം വീണ്ടെടുത്തൂ. രാജാവിനെ കാര്യമായി മുറിപ്പെടുത്തി. ഇതിനിടയില്‍ സൈന്യത്തിലൊരു ഭാഗം രാജാവിന്റെ രക്ഷയ്ക്കായി പാഞ്ഞെത്തി. അര്‍ജ്ജുന രഥം വീണ്ടും പാഞ്ഞു വരുന്നത് കണ്ടപ്പോള്‍ അശ്വര്‍ത്ഥാമാവ് രാധേയനെ നോക്കി പറഞ്ഞു. "ദേ വരുന്നു ! പോരിനായി സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ചു കൊണ്ട് വില്ലാളി വീരനായ ധനജ്ജയന്‍. ചെല്ലൂ ! രാധേയാ ! യുദ്ധം ചെയ്തു തോല്‍വി ഏറ്റുവാങ്ങി ഹസ്തിനപുരത്തിലേയ്ക്ക് മടങ്ങി, ശകുനിയുമായി കൂടിയാലോചിച്ച് അടുത്ത ഗൂഡ തന്ത്രം മെനയുക." രാധേയന്‍ ക്രുദ്ധനായി. "എനിയ്ക്ക് അര്‍ജ്ജുനനെ പേടിയില്ല. ഞാനിതാ തയ്യാറെടുത്ത് കഴിഞ്ഞു."

അര്‍ജ്ജുനന്‍ ഈ സമയം രാധേയനു നേര്‍ക്കുനേര്‍ വന്നു. "രാധേയാ ! അങ്ങ് എന്നെ കൊല്ലുമെന്ന് പലരോടും പറഞ്ഞതായി ഞാനറിഞ്ഞു. അതോ ദുര്യോധനനെ തൃപ്തിപ്പെടുത്താന്‍ വീമ്പിളക്കിയതോ? ഞാനും കൗരവ സദസ്സില്‍ വെച്ച് ഞങ്ങളുടെ രാജ്ഞിയെ അപമാനിച്ചപ്പോള്‍ ശപഥം ചെയ്തിട്ടുണ്ട്, യുദ്ധത്തില്‍ അങ്ങയെ വധിയ്ക്കുമെന്നു." അവര്‍ പരസ്പരം യുദ്ധം ചെയ്തു. കര്‍ണ്ണ ശരങ്ങള്‍ തീഷ്ണവും വേഗമേറിയതുമായിരുന്നു. അവയാല്‍ അര്‍ജ്ജുനന്റെ അശ്വങ്ങള്‍ മുറിപ്പെട്ടു. ഉത്തരനും ചെറിയ തോതില്‍ മുറിപ്പെട്ടു. അര്‍ജ്ജുനന്റെ മാന്ത്രിക സ്വാധീനം കൊണ്ട് ഉത്തരന്‍ പെട്ടെന്ന് ഉത്തേജിതനായി. അദ്ദേഹം അര്‍ജ്ജുനന്‍ നിര്‍ദ്ദേശിച്ച വഴികളിലൂടെ എല്ലാം രഥം പായിച്ചു. അര്‍ജ്ജുന ശരങ്ങളേറ്റ് കര്‍ണ്ണ ശരീരത്തില്‍ ഏറെ മുറിവുകളുണ്ടായി. കര്‍ണ്ണന് പരാജയം സമ്മതിയ്ക്കേണ്ടി വന്നു. രാധേയന്‍ രണ ഭൂമിയില്‍ നിന്ന് പിന്‍വാങ്ങി. കൗരവസൈന്യത്തെ അര്‍ജ്ജുനാസ്ത്രങ്ങള്‍ ചിന്നഭിന്നമാക്കി. അര്‍ജ്ജുനന്‍ "സമ്മോഹനാസ്ത്രം" എയ്ത് കൗരവ സൈന്യത്തെ ആകെ മോഹാലസ്യത്തിലാഴ്ത്തി. അര്‍ജ്ജുനന്‍ തന്റെ ശിഷ്യയുടെ അപേക്ഷ ഓര്‍ത്തു. "ഉത്തരാ ! താങ്കള്‍ രഥത്തില്‍ നിന്നിറങ്ങി ആ രാജാക്കന്മാരുടെയും, ഗുരുക്കനമാരുടെയും അംഗവസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചു കൊണ്ട് പോരു ! പേടിയ്ക്കേണ്ട ! അവര്‍ക്കാര്‍ക്കും ബോധമില്ല. ഭീഷ്മരുടെ അരികില്‍ മാത്രം പോകരുത്. അദ്ദേഹത്തിന് ഇതിന്റെ പ്രത്യസ്‌ത്രം വശമുണ്ട്. സൂക്ഷിയ്ക്കുക. തിരിച്ചു ചെല്ലുമ്പോള്‍ അങ്ങയുടെ സഹോദരിയെ ഇവ നല്‍കി എനിയ്ക്ക് സന്തോഷിപ്പിയ്ക്കണം. ഉത്തരന്‍, അര്‍ജ്ജുനന്‍ നിര്‍ദ്ദേശിച്ച പോലെ എല്ലാം ചെയ്തു. വിലകൂടിയ ദുരോധനന്റെ നീല പട്ടുവസ്ത്രം ഉത്തരന്‍ കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കി. മയക്കത്തില്‍ നിന്നുണര്‍ന്ന കൗരവസൈന്യം യുദ്ധ സന്നദ്ധരായെങ്കിലും, അംഗ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ തോല്‍വി സമ്മതിച്ചു പിന്‍വാങ്ങേണ്ടി വന്നു. അര്‍ജ്ജുനന്‍ ഉത്തരനോടൊപ്പം കൊട്ടാരത്തിലേയ്ക്ക് മടങ്ങി. വഴിയ്ക്ക് ദൂതന്മാര്‍ വശം, ഉത്തരന്‍ കൗരവ സൈന്യത്തെ തോല്പിച്ചെന്ന വാര്‍ത്ത വിരാടത്തിലറിയക്കാന്‍ അര്‍ജ്ജുനന്‍ രാജകുമാരനോട് നിര്‍ദ്ദേശിച്ചു. ഉത്തരന്‍ മനസ്സില്ലാമനസ്സോടെ അര്‍ജ്ജുന നിര്‍ദ്ദേശം നടപ്പാക്കി.

ഈ സമയം വിരാടരാജ്യം, ത്രിഗരര്‍ത്തന്മാരെ കീഴടക്കി ഗോധനം വീണ്ടെടുത്ത ആനന്ദ ലഹരിയിലായിരുന്നു. രാജാവിന്‌ കങ്കനെ എത്ര പ്രശംസിചിട്ടും മതി വന്നില്ല. സന്തോഷ സൂചകമയി അവര്‍ തമ്മില്‍ ഒരു ചൂത്കളി നടത്താന്‍ രാജാവ് തീരുമാനിച്ചു. ഫലം മറ്റൊരു ദുരന്തത്തില്‍ കലാശിയ്ക്കുമെന്നു മുന്കൂട്ടി അറിഞ്ഞ യുധിഷ്ഠിരന്‍ കളി ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷേ, രാജാവിന്റെ നിര്‍ബ്ബന്ധം കൂടി വന്നു. കളി തുടങ്ങി. അപ്പോഴെയ്ക്കും ഉത്തരന്റെ സന്ദേശവുമായി ദൂതന്മാര്‍ വിരാടത്തിലെത്തി. പുത്രന്റെ വിജയത്തില്‍ സ്വയം മറന്ന രാജാവ്‌ മകനെ പുകഴ്ത്താന്‍ തുടങ്ങി. കങ്കന്‍ ശക്തമായി പ്രതികരിച്ചു. "അങ്ങ് വിചാരിയ്ക്കും പോലെ ആയിരിയ്ക്കില്ല കാര്യങ്ങള്‍ സംഭവിച്ചത്. ബ്രുഹന്നള ശക്തനായ ഒരു യോദ്ധാവാണ്. അയാളായിരിയ്ക്കും ഒരു പക്ഷെ യുദ്ധം ചെയ്തത്. എനിയ്ക്ക് യുധിഷ്ഠിര സഭയില്‍ വെച്ച് തന്നെ ബ്രുഹന്നളയുടെ കഴിവില്‍ നല്ല മതിപ്പുണ്ട്. അങ്ങയുടെ പുത്രന്‍ വെറുമൊരു പൈതലാണ്. അയാള്‍ക്ക് യുദ്ധതന്ത്രത്തില്‍ വേണ്ട വിധം പരിജ്ഞാനം കിട്ടിയിട്ടില്ലെന്നാണ് എനിയ്ക്ക് തോന്നുന്നത്. തന്റെ പുത്രനെ താഴ്ത്തി, ബ്രുഹന്നളയെ പൊക്കിപ്പറയുന്ന കങ്കനോട് രാജാവിന്‌ കടുത്ത നീരസവും കോപവും തോന്നി. അദ്ദേഹം കളിച്ചു കൊണ്ടിരുന്ന പകിട കങ്കന് നേരെ എറിഞ്ഞു. യുധിഷ്ഠിരന്‍ തടുക്കാന്‍ നോക്കിയെങ്കിലും, പകിട യുധിഷ്ഠിരന്റെ ശിരസ്സിനു താഴെ നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. രക്തം വാര്‍ന്നു തുടങ്ങി. രക്തം ഭൂമിയില്‍ വീഴാത്ത വിധം, വേദന സഹിച്ചു കൊണ്ട് അദ്ദേഹം സ്വയം കൈകൊണ്ടു പൊത്തി പിടിയ്ക്കുന്നത്തിനിടയില്‍, കടന്നു വന്ന സൈരന്ധ്രിയെ ദയനീയമായി നോക്കി. ഉടന്‍ സൈരന്ധ്രി ഒരു സ്വര്‍ണ്ണ പാത്രത്തിലേയ്ക്ക് ആ രക്തം വീഴ്ത്തിക്കൊണ്ട്‌, തന്റെ ഈറനണിഞ്ഞ വസ്ത്രാഞ്ചലത്താല്‍ അദ്ദേഹത്തിന്റെ നെറ്റിയും, പുരികവും മൃദുവായി തലോടി. സൈരന്ധ്രിയുടെ ഈ പ്രവര്‍ത്തിയില്‍ ജാള്യത തോന്നിയ രാജാവ്‌ തിരക്കി. "സൈരന്ധ്രി നീ എന്തിന് സ്വന്തം വസ്ത്രം കൊണ്ട് ഇദ്ദേഹത്തിന്റെ മുറിവ് തടവുന്നത് ? നിറഞ്ഞ കണ്ണുകള്‍ രാജാവില്‍ നിന്ന് മറച്ചു കൊണ്ട് സൈരന്ധ്രി പറഞ്ഞു, ഈ മഹാന്റെ വലിപ്പം അങ്ങയ്ക്കറിയില്ലെങ്കിലും എനിയ്ക്കറിയാം. ഇദ്ദേഹത്തിന്റെ ഒരു തുള്ളി രക്തം ഈ ഭൂമിയില്‍ പതിച്ചാല്‍ അടുത്ത ഒരു വര്‍ഷം ഈ രാജ്യത്ത് ഒരു പുല്‍ നാമ്പ് പോലും മുളയ്ക്കില്ല. അനാവൃഷ്ടിയാകും ഫലം. ഇതിന് കാരണക്കാരനായ അങ്ങ് കൊല്ലപ്പെടാനിടവരും. ഞാന്‍ അങ്ങയുടെ രാജ്യത്തെയും അങ്ങയേയും ഒരു കൊടും വിപത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ എന്നാല്‍ കഴിയും വിധം ശ്രമിയ്ക്കുകയാണ്. അത്രയ്ക്ക് ഞങ്ങള്‍ക്ക് അങ്ങയോടും ഈ രാജ്യത്തോടും കൂറുണ്ട്.'

ഈ സമയം രാജകുമാരനും, ബ്രുഹന്നളയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊട്ടാര കവാടത്തിലെത്തി. ബ്രുഹന്നളയെ ഉടന്‍ കടത്തി വിടാതിരിയ്ക്കാന്‍ യുധിഷ്ഠിരന്‍ ഒരു ദൂതന്‍ മുഖാന്തരം ഏര്‍പ്പാടാക്കി. ഒരു വിപത്ത് ഒഴിവാക്കാന്‍ യുധിഷ്ഠിരന്‍ അത്ര കണ്ടു ശ്രമം നടത്തി. സ്വാത്വികരില്‍ സ്വാത്വികനായ ഇദ്ദേഹത്തെ നമുക്കും നമിയ്ക്കാം. രാജാവ്‌ തന്റെ പുത്രനെ ഏറെ അഭിനന്ദിച്ചപ്പോഴും ഉത്തരനില്‍ പറയത്തയ്ക്ക് സന്തോഷം പ്രകടമായില്ല. പൊങ്ങച്ചക്കാരനായ തന്റെ പുത്രനിതെന്തു പറ്റി ? ഒരു പക്ഷേ കങ്കന്‍ പറഞ്ഞതായിരിയ്ക്കുമോ ശരി ? രാജാവ്‌ പുത്രനെ സംശയ ദൃഷ്ട്യാ നോക്കി. ഉത്തരന്‍ പറഞ്ഞു അച്ഛന്‍ ക്ഷമിയ്ക്കണം ! ഞാന്‍ കൗരവ സൈന്യത്തെ ജയിച്ചത് ഒരു മഹാനായ യോദ്ധാവിന്റെ സഹായത്താലാണ്." രാജാവിന്‌ ജിജ്ഞാസയായി. "ആരാണയാള്‍ ? അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിയ്ക്കുന്നതിനോപ്പം, വിരാടരാജകുമാരിയെ അദ്ദേഹത്തിന് നല്‍കുന്നതിനും ഞാന്‍ സന്നദ്ധനാണ്. പൊടുന്നനെ കങ്കന്റെ മുറിവ് ഉത്തരന്റെ ശ്രദ്ധയില്‍ പെട്ടു." അച്ഛാ! ആരാണീ സ്വാത്വികനെ മുറിപ്പെടുത്തിയത്? ആരായാലും ഈ നിമിഷം അയാള്‍ മാപ്പ് പറഞ്ഞേ തീരു !' ഉത്തരന്‍ കങ്കന്റെ പാദങ്ങളില്‍ നമസ്ക്കരിച്ചു. രാജാവിനും കുറ്റബോധമുണ്ടായി. അദ്ദേഹം താന്‍ മൂലമുണ്ടായ ദുര്യോഗത്തിന്‍ മാപ്പപ്പേക്ഷിച്ചു.

അപ്പോള്‍ മാത്രം സഭാ മന്ദിരത്തില്‍ കടന്നു വന്ന ബ്രുഹന്നളയെ നോക്കി ഉത്തരന്‍ പറഞ്ഞു, "അച്ഛാ ! ബ്രുഹന്നളയാണ് കൗരവ സൈന്യത്തെ തോല്‍പ്പിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ സാരഥി മാത്രമായിരുന്നു." രാജാവ്‌ ബ്രുഹന്നളയെ അഭിനന്ദിച്ചു. ബ്രുഹന്നള അന്തപുരത്തിലേയ്ക്ക് കടന്നു തന്റെ ശിഷ്യയ്ക്കായി കൊണ്ടുവന്ന പട്ടു വസ്ത്രങ്ങളും ആഭരണങ്ങളും ഉത്തര്യ്ക്ക് നല്‍കി. അര്‍ജജുനന്റെ മനസ്സ് യുധിഷ്ഠിരന്റെ പ്രവര്‍ത്തിയില്‍ അകാരണമായി കുണ്ഠിതപ്പെട്ടു. എന്ത് കൊണ്ട് ജ്യേഷ്ഠന്‍ തന്റെ കഴിവില്‍ പ്രശംസിച്ചില്ല. സ്നേഹത്തോടെയുള്ള ആ നോട്ടം ഈ അര്‍ജജുനന് ആയിരം അഭിനന്ദനങ്ങളെക്കാള്‍ വിലപ്പെട്ടതാണന്നറിയില്ലേ ? മുഖം തിരിച്ചിരുന്നതല്ലാതെ തിരിഞ്ഞു പോലും നോക്കിയില്ല. എന്തേ അദ്ദേഹത്തിന് ഭാവം പകരാന്‍ ? ഭീമനോട് അര്‍ജ്ജുനന്‍ ഇതേ പറ്റി കുണ്ഠിതപ്പെട്ടു. കാരണം തിരക്കി അവര്‍ രണ്ടു പേരും കൂടി ജ്യേഷ്ഠനെ സമീപിയ്ക്കാന്‍ തീര്‍ച്ചപ്പെടുത്തി.

യുധിഷ്ഠിരന്‍ തന്റെ സഹോദരന്മാരെ ആശ്ലേഷിച്ചു. അപ്പോഴാണ് നെറ്റിയിലെ മുറിവ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. "രാജാവ്‌ കളിയ്ക്കിടെ തല്ക്കാല പ്രേരണയില്‍ എറിഞ്ഞ പകിട എന്റെ നെറ്റിയില്‍ ആഴമേറിയ ഒരു മുറിവുണ്ടാക്കി. സഭയില്‍ പ്രവേശിച്ച ഉടന്‍ നീ അത് കാണരുതെന്നു ഞാനാഗ്രഹിച്ചു. ഒരു പക്ഷെ അത് വിരാട രാജാവിന്റെ മരണത്തില്‍ കലാശിച്ചാലോ എന്ന് ഭയന്നു. അത് കൊണ്ടാണ് മുഖം തിരിച്ചത്."

"എന്റെ ജ്യേഷ്ഠാ ! ഒരു പരിധിയ്ക്കപ്പുറം ക്ഷമ കര്‍മ്മ വിമുഖതയാണ്‌. അങ്ങയെപ്പോലെ ഒരു സാധുവിനെ മുറിപ്പെടുത്താന്‍ രാജാവിനെങ്ങനെ മനസ്സ് വന്നു ? ഞാന്‍ ഇപ്പോള്‍ തന്നെ പകരം വീട്ടുന്നുണ്ട്." അര്‍ജ്ജുനന്റെ മുഖം കോപത്താല്‍ ചുവന്നു. യുധിഷ്ഠിരന്‍ അര്‍ജ്ജുനനെ കടന്നു പിടിച്ചു." വിരാടന്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് നമ്മള്‍ ഏറെ കടപ്പെട്ടവരാകണം. ആ നന്ദി ഏതു ഘട്ടത്തിലും നമ്മള്‍ പ്രകടിപ്പിയ്ക്കണം. ഇപ്പോള്‍ ക്ഷമിയ്ക്കുക ! കഠിനമായ ആപത്ത് ഒഴിഞ്ഞു പോയല്ലോ എന്നോര്‍ത്ത് സമാധാനിയ്ക്കുക. യുധിഷ്ഠിരന്‍ സഹോദരങ്ങളെ സ്വാന്ത്വനിപ്പിച്ചു.

അടുത്ത പ്രഭാതത്തില്‍, തങ്ങള്‍ ആരാണന്നു വിരാടനെ ബോദ്ധ്യപ്പെടുത്താന്‍ അവര്‍ തീര്‍ച്ചയാക്കി. പിറ്റേന്ന് പ്രഭാതത്തില്‍ അവരെല്ലാം സുഗന്ധ ജലത്തില്‍ കുളിച്ചു. വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞു. യുധിഷ്ഠിരന്‍ വിരാട സിംഹാസനത്തില്‍ മിന്നും താരകം കണക്കെ നിലയുറപ്പിച്ചു. അടുത്തുതന്നെ രോഹിണീ നക്ഷത്രപ്രഭയോടെ ദ്രൗപദി. ചുറ്റിനും മറ്റു സഹോദരന്മാരും. സഭയിലെത്തിയ വിരാട രാജാവിന്‌ കോപം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. "കങ്കാ ! നിങ്ങള്‍ക്ക് ഞാന്‍ മുന്തിയ സ്ഥാനം നല്‍കിയെങ്കിലും രാജസിംഹാസനം പങ്കിടാന്‍ അനുവദിച്ചിട്ടില്ല." ഇതു കേട്ട് യുധിഷ്ഠിരന്‍ ചിരിച്ചു. അര്‍ജ്ജുനന്‍ കോപിഷ്ഠനായി. "ഇദ്ദേഹം ഇന്ദ്രന്റെ അര്‍ദ്ധസിംഹാസനത്തിനു പോലും യോഗ്യനാണ്. മഹത്തുക്കളില്‍ വെച്ച് മഹാത്മാവാണ്. ലോകമുള്ള കാലം വരെ ഇദ്ദേഹത്തിന്റെ യശസ്സ് നിലനില്‍ക്കും. ഇദ്ദേഹം രാജര്‍ഷിയായ യുധിഷ്ഠിരനാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരങ്ങളും. ഈ സ്ത്രീ രത്നം ഞങ്ങളുടെ രാജ്ഞിയായ ദ്രൗപദിയാണ്."

വിരാടന്‍ ഒരു നിമിഷത്തെ അത്ഭുതസ്തബ്ധതയ്ക്ക് ശേഷം ഉരുവിട്ടു. "ഞാനാണിപ്പോള്‍ ധന്യനായത്. അങ്ങയുടെ കരുണയാല്‍ ഈ വിരാട രാജ്യം സമ്പല്‍ സമൃദ്ധമായി. എന്റെ അവിവേകം പൊറുക്കുക."

അങ്ങ് ഞങ്ങള്‍ക്ക് ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് ഞങ്ങളും കടപ്പെട്ടവരാണ്. ചെറിയ അനിഷ്ടങ്ങള്‍ ഉണ്ടായെങ്കിലും അങ്ങയുടെ ആതിഥ്യത്തില്‍ ഞങ്ങള്‍ ഒരു വര്‍ഷക്കാലം സന്തോഷമായി കഴിച്ചു കൂട്ടി.

തുടര്‍ന്ന് ഉത്തരന്റെ നിര്‍ദ്ദേശ പ്രകാരം, രാജാവ്‌ തന്റെ പുത്രി ഉത്തരയെ അര്‍ജ്ജുനന് നല്‍കാന്‍ ആഗ്രഹിച്ചു. ശിഷ്യ എനിയ്ക്ക് പുത്രി സമാനയാണ്. ഞാന്‍ എന്റെ മകന്‍ അഭിമന്യുവിനുവേണ്ടി ഇവളെ സ്വീകരിയ്ക്കുന്നു. തുടര്‍ന്നും ഇവള്‍ ഞങ്ങള്‍ക്ക് പുത്രി ആയിരിയ്ക്കും അര്‍ജ്ജുനന്‍ ചിരിച്ചു.

അജ്ഞാതവാസക്കാലം അങ്ങനെ സുഖകരമായി പര്യവസാനിച്ചു. പാണ്ഡവന്മാര്‍ വിരാട രാജ്യത്തോട് ചേര്‍ന്നുള്ള ' ഉപപ്ലാവ്യ ' ത്തില്‍ തങ്ങി. കൃഷണനും, ദ്രുപദനും ആണ് അവരെ ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് അവരുടെ ശുഭകാംക്ഷികളും. ബാലരാമാനോടൊപ്പം സുഭദ്രയും അഭിമന്യുവും എത്തിയതോടെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളായി. യുധിഷ്ഠിരനും, പാണ്ഡവരും കണ്ണീരണിഞ്ഞ മുഖത്തോടെ തങ്ങളുടെ എല്ലാമെല്ലാമായ പ്രഭുവിന്റെ കാല്‍ക്കല്‍ വീണു. യുധിഷ്ഠിരന്‍ പറഞ്ഞു. "പ്രഭോ ! അങ്ങയുടെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ് ഞങ്ങള്‍ക്ക് ഈ അജ്ഞാതവാസക്കാലം ഒരു പ്രശ്നവും കൂടാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ഹേ ! കൃഷ്ണാ ! അങ്ങ് ഞങ്ങളുടെ നാഥനും, ദൈവവുമാണ്. ഇനി എല്ലാം ഞാന്‍ അങ്ങയുടെ പാദാരവിന്ദങ്ങളില്‍ അര്‍പ്പിയുക്കുന്നു. അങ്ങ് നിര്‍ദ്ദേശിയ്ക്കുന്നതെന്തും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്." കൃഷ്ണന്റെ കണ്ണുകള്‍ വികാരത്തള്ളലില്‍ സജലങ്ങളായി. അദ്ദേഹം യുധിഷ്ഠിരനെ ആശ്വസിപ്പിച്ചു. നിറകണ്ണുകളോടെ തന്നെ നോക്കി നിന്ന ദ്രൗപദിയോടായി കൃഷ്ണന്‍ പറഞ്ഞു. "ദ്രൗപദി ! ഇനി നീ കരയരുത് ! ഞാന്‍ നിനക്ക് തന്ന വാക്കുപാലിയ്ക്കാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു. നിനക്ക് അര്‍ഹതപ്പെട്ട അംഗീകാരം ഈ കൃഷ്ണന്‍ നേടി തന്നിരിയ്ക്കും." കൃഷ്ണന്‍ ഏറെ ആര്‍ദ്രതയോടെ ദ്രൗപദിയുടെ കവിളില്‍ തലോടി.

അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ ഉത്തരയുടെയും അഭിമന്യുവിന്റെയും വിവാഹം ആര്‍ഭാടമായി അവരാഘോഷിച്ചു.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories