ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം ( പാര്‍ട്ട്‌ 10)


മഹാഭാരതം (പാര്‍ട്ട്‌ 10)

ദ്രോണപര്‍വ്വം - പാര്‍ട്ട്‌ III (രാത്രി യുദ്ധം -ദ്രോണ വധം)

സ്വന്തം സ്വാലന്‍ വധിക്കപ്പെട്ടതില്‍ ദുര്യോധനന്‍ അത്യധികം ദുഖിതനായി. ജീവിതത്തില്‍ ആദ്യമായി ഭീഷ്മരുടെ വാക്കുകളിലെ സത്യസന്ധത അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. അര്‍ജ്ജുനനു സമനായി കണക്കാക്കാന്‍ പറ്റിയ ആരും തന്നെ എനിക്കില്ല. മുത്തച്ഛന്‍ പറഞ്ഞിരുന്നത് പോലെ "എല്ലാം എന്‍റെ വിഹ്വലമായ തോന്നല്‍ മാത്രമായിരുന്നു" ദുര്യോധനന്‍ ശോകം അടക്കി ആചാര്യന്‍റെ കൂടാരത്തിലേക്ക് നടന്നു. ഇതികർത്തവ്യഥാമൂഡനായിരുന്ന ദ്രോണരെ വണങ്ങിക്കൊണ്ട് ദുര്യോധനന്‍ ചോദിച്ചു "ആചാര്യാ! നമ്മുടെ എഴക്ഷൌഹിണി സൈന്യം ദയനീയമായ വിധത്തില്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അര്‍ജ്ജുനനും, സാത്യകിയും, ഭീമനും മത്സരിച്ചു കൌരവസൈന്യത്തെ തകർത്തു. ഇതെങ്ങനെ സംഭവിച്ചു? എന്‍റെ സൈന്യത്തിന്‍റെ നാശം എനിക്കു താങ്ങാനാവുന്നില്ല. ഒരു സാമ്രാജ്യ നേട്ടത്തിനു വേണ്ടി ഞാന്‍ എണ്ണമറ്റ കൊലക്കു ഹേതു ആയി. ഈ പാപഫലം എത്ര അശ്വമേധം നടത്തിയലാണ് എനിക്കു കഴുകി കളയാനാവുക? നോക്കൂ ആചാര്യാ! അങ്ങയുടെ വാക്ക് വിശ്വസിച്ച് ഞാന്‍ ജയദ്രഥനെ പിടിച്ചുനിർത്തി. എന്നിട്ട് അദ്ദേഹം എത്ര ആസൂത്രമായി വധിക്കപ്പെട്ടു?

എന്‍റെ സ്വാലന്‍റെയും ഭുരിശ്രവസ്സിന്‍റെയും മരണത്തിനു പകരം വീട്ടാതെ എനിക്കിനി ഉറങ്ങാന്‍ കഴിയില്ല. ഞാന്‍ ഉടന്‍തന്നെ യുദ്ധഭൂമിയിലേക്ക് പോകുകയാണ്. "ദുര്യോധനന്‍റെ വാക്കുകള്‍ പൊട്ടിക്കരച്ചിലിന്‍റെ വക്കോളമെത്തി. ദ്രോണർക്കും ഏറെ സഹതാപം തോന്നി. "ദുര്യോധനാ ! അര്‍ജ്ജുനന്‍ അജയ്യനാണെന്ന് വസ്തുതക്ക് നേരെ കണ്ണടക്കാന്‍ ആവില്ല. വന്നത് വന്നു. ഞാന്‍ ഇതാ അങ്ങേക്ക്‌ വാക്കു തരുന്നു, യുദ്ധഭൂമിയില്‍ അങ്ങയുടെ ശത്രുക്കള്‍ മരണപ്പെടുന്നവരെയോ, ഈ ഞാന്‍ തന്നെ വധിക്കപ്പെടുന്നതുവരെയോ ഈ ദ്രോണർ പടച്ചട്ട ഊരില്ല! അങ്ങക്കുവേണ്ടി ഞാന്‍ മരിക്കുവോളം പോരാടും. ഇന്നു സുഖമായി ഉറങ്ങാന്‍ ഞാന്‍ അവരെ അനുവദിക്കില്ല. "

ദ്രോണർക്കു പിന്നാലെ ദുര്യോധനനും, രാധേയനും യുദ്ധ ഭൂമിയിലെക്കു തിരിച്ചു. മാര്‍ഗ്ഗമദ്ധ്യേ ദുര്യോധനന്‍ രാധേയനോട് പറഞ്ഞു "എന്‍റെ പ്രിയ സുഹൃത്തെ! ഇന്നു യുദ്ധഭൂമിയില്‍ സംഭവിച്ച നാടകീയത എന്നെ അത്ഭുതപ്പെടുത്തുന്നു. ആചാര്യന്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചിട്ടും അര്ജുനന്‍ എങ്ങനെ വ്യൂഹം ഭേദിച്ച് മുന്നേറി? എനിക്ക് സംശയമുണ്ട്‌ - നമ്മുടെ മുന്‍പില്‍ പ്രകടമാക്കുന്ന നീരസമൊന്നും അചാര്യനു യാഥാർത്ഥ്യത്തില്‍ അര്‍ജ്ജുനനോട് കാണില്ല. അദ്ദേഹം മൌനാനുവാദം നല്കിയിട്ടില്ലേ എന്ന് ഞാന്‍ ശങ്കിക്കുന്നു. ശരിയാണ്, അതുതന്നെയാണ് വസ്തുത! ആചാര്യന്‍റെ അര്‍ജ്ജുന പ്രേമം പണ്ടേ പ്രസിദ്ധമാണ്. ഇപ്പോള്‍ ഒന്നുകൂടി ബലപ്പെട്ടിരിക്കുന്നു. ഈ ഒരു ചതി എന്നോടു കാട്ടിയതില്‍ കടുത്ത അമര്‍ഷമുണ്ട്. എതറിഞ്ഞിരുന്നെങ്കിലല്‍ ഞാന്‍ ജയദ്രഥനെ ഇവിടെ പിടിച്ചു നിര്‍ത്തില്ലായിരുന്നു. എന്‍റെ സ്വാര്‍ത്ഥതക്കു മുന്‍പില്‍ ഹോമിക്കപ്പെട്ടത്‌ എന്‍റെ സഹോദരിയുടെ ദാമ്പത്യമാണ്. വൈധവ്യം അവള്‍ക്കു നല്‍കിയ ഈ ജ്യേഷ്ഠനെ അവള്‍ വെറുക്കില്ലേ രാധേയാ! ആചാര്യന്‍റെ വാക്ക് ഞാന്‍ വിശ്വസിച്ചുപോയി... ദുര്യോധനന്‍ സ്വയം വിങ്ങി. രാധേയന്‍ ദുര്യോധനനെ സമാധാനിപ്പിച്ചു, "അങ്ങ് ആചാര്യന്‍റെ പ്രായത്തെക്കുറിച്ച് ഒന്നാലോചിക്ക് ! വൃദ്ധനായ അദ്ദേഹം എത്ര കരുത്തോടെ അങ്ങക്ക്‌ വേണ്ടി യുദ്ധം ചെയ്യുന്നു. ശേതാശ്വങ്ങളുടെ കടിഞ്ഞാന്‍ കൃഷ്ണന്‍റെ കയ്യിലുള്ളപ്പോള്‍ അതിനെ മറികടക്കാനുള്ള വിദ്യ നമ്മുടെ ആചാര്യന്‍റെ പക്കലില്ല. ഇനി അങ്ങയുടെ സഹോദരിയുടെ വൈധവ്യം, ഞാന്‍ ചോദിക്കട്ടെ, നമ്മുടെ എത്രയോ സൈനികർ വധിക്കപ്പെട്ടു, അവരുടെയും ഭാര്യമാർ വിധവകളല്ലേ - - അവരില്‍ ഒരാള്‍ മാത്രമായി അങ്ങ് സ്വന്തം സഹോദരിയെ കാണാന്‍ ശ്രമിക്കുക! എല്ലാം വിധിയുടെ കളിയാണ്‌. അതിനുമേല്‍ മനുഷ്യ പ്രയത്നം ഒന്നുമല്ല. നമുക്ക് നമ്മുടെ കര്‍മ്മം ശരിയായി ചെയ്യാം. ദുഖിക്കാതിരിക്കൂ സുഹൃത്തേ! അങ്ങ് തളരരുത്! രാധേയന്‍ തിരിഞ്ഞുനിന്നു ദുര്യോധനനെ പുല്കി. ആ ഒരാശ്ലേഷം ദുര്യോധനനും ആഗ്രഹിച്ചിരുന്നു. സൌഹൃദത്തിന്‍റെ കാന്തശക്തി !

അവർ യുദ്ധഭൂമിയില്‍ എത്തി. നക്ഷത്രങ്ങളുടെ നേരിയ വെളിച്ചത്തില്‍ ഇരുകൂട്ടരും ലക്ഷ്യ ബോധമില്ലാതെ അസ്ത്രങ്ങള്‍ തൊടുത്തു. ഭീമ പുത്രനായ ഘടോല്‍കചനും അദ്ദേഹത്തിന്‍റെ കീഴിലുള്ള രാക്ഷസ സൈന്യവും ആ ഇരുട്ടില്‍ ശക്തമായി പോരാടി. അവരുടെ കരുത്തു പകലത്തെക്കാള്‍ വർദ്ധിച്ചിരുന്നു. ഘടോല്‍കചന്‍റെ മായാപ്രയോഗങ്ങളെ അശ്വത്ഥാമാവ്‌ ശക്തമായി നേരിട്ടു. ഭുരിശ്രവസ്സിന്‍റെ പിതാവായ സോമദത്തന്‍ സാത്യകിയോട് യുദ്ധം ചെയ്തെങ്കിലും, പരാജയപ്പെട്ടു പിന്തിരിയെണ്ടിവന്നു. അശ്വത്ഥാമാവിന്‍റെ കോപം അക്ഷരാര്‍ഥത്തില്‍ പാണ്ഡവ പക്ഷത്തെ നടുക്കി. ആ അസ്ത്ര പ്രയോഗ വൈദഗ്ധ്യം കവച്ചു വയ്ക്കാന്‍ പലരും ഭയപ്പെട്ടു. അശ്വത്ഥാമാവ്‌, പാഞ്ചാല പുത്രരോടും ഘടോല്‍കചനോടും വീണ്ടും വീണ്ടും ഏറ്റുമുട്ടി. പാഞ്ചാല പുത്രരില്‍ പലരും അശ്വത്ഥാമാവിനാല്‍ കൊല്ലപ്പെട്ടു. ശക്തിയേറിയ ഒരു അസ്ത്രം ആചാര്യ പുത്രന്‍ ഘടോല്‍കചന്‍റെ മേലെ പ്രയോഗിച്ചു.

കരുത്തു വര്‍ദ്ധിച്ചിരുന്ന വേളയായിട്ടു പോലും ഘടോല്‍കചന്‍ ബോധരഹിതനായി. അദ്ദേഹത്തിന്‍റെ രാക്ഷസപ്പടയില്‍ ഏറിയ പങ്കും ദ്രോണപുത്രനാല്‍ ഭസ്മീകരിക്കപ്പെട്ടു. ദ്രോണർ യുധിഷ്ടിരനുമായി ശക്തമായി പോരാടി. ത്വ്ഷ്ടാവ്, വരുണന്‍, യമന്‍, സവിതാവ് ഇവർ അധിഷ്ഠാനം ചെയ്തിരുന്ന അസ്ത്രങ്ങള്‍ ആചാര്യന്‍ യുധിഷ്ടിരനുമേല്‍ പ്രയോഗിച്ചു, യുധിഷ്ടിരന്‍ പ്രത്യാസ്ത്രം മുഖേന അവയെല്ലാം വഴിക്കു തന്നെ നിർവീര്യമാക്കി, ദ്രോണർ ബ്രഹ്മാസ്ത്രം പ്രയോഗിച്ചപ്പോള്‍, അതേ ബ്രഹ്മാസ്ത്രം അഭിമന്ത്രണം ചെയ്ത് യുധിഷ്ടിരന്‍ അതിനെ തടുത്തു ഭസ്മമാക്കി. യുധിഷ്ടിരന്‍റെ കഴിവ് തെളിയിക്കുന്ന ഈ പോരാട്ടം കണ്ടു ഏവരും അദ്ദേഹത്തെ പുകഴ്ത്തി. ഭീമന്‍ ബാഹ്ലീകനുമായി ഏറ്റുമുട്ടി. പോരാട്ടത്തിനൊടുവില്‍ ആ കുരുവംശ വയോധികന്‍ ഭീമനാല്‍ വധിക്കപ്പെട്ടു.

ഭീഷ്മരുടെ ചെറിയച്ചനും, ശാന്തനുവിന്‍റെ സഹോദരനുമായ ബാഹ്ലീകന്‍ കുരുവംശത്തിലെ ആദരണീയനായ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു, പ്രായംകൊണ്ടും, അറിവുകൊണ്ടും. യുധിഷ്ടിരനില്‍ നിന്ന് പിന്തിരിഞ്ഞ ദ്രോണരെ ഭീമനും അര്‍ജ്ജുനനും കൂടി നേരിടാന്‍ തുടങ്ങി. ഈ സഹോദരന്മാരുടെ പോരാട്ട വീര്യത്തില്‍ കൌരവസൈന്യം ചിന്നഭിന്നമാക്കപ്പെട്ടു. എതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്‍റെ സൈന്യം ഒടുങ്ങി തീരുമെന്ന് ദുര്യോധനന്‍ ഭയന്നു. അദ്ദേഹം രാധേയനോട് പറഞ്ഞു " അര്‍ജ്ജുനനെ നേരിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഈ ആപല്‍ഘട്ടം തരണം ചെയ്യാന്‍ അങ്ങക്ക്‌ മാത്രമേ ആകൂ! "രാധേയന്‍ ദുര്യോധനനെ സമാധാനിപ്പിച്ചു, " ഭയപ്പെടാതിരിക്കു സുഹൃത്തേ ! അര്‍ജ്ജുനനെ നേരിടാന്‍ ഞാനിതാ പുറപ്പെടുകയായി. ഞാന്‍ അര്‍ജ്ജുനനെ വധിച്ചു. അങ്ങേക്ക് സാമ്രാജ്യം നേടി തരുന്നുണ്ട്. എന്‍റെ കയ്യില്‍ ഇന്ദ്രദത്തമായ "ശക്തി"യുണ്ട്. അത് ഞാന്‍ അര്‍ജ്ജുനനുമേല്‍ പ്രയോഗിക്കും. അങ്ങനെ അച്ഛനാല്‍ മകന് വധിക്കപ്പെടും. " ഈ സംഭാഷണം ശ്രദ്ധിച്ച കൃപർ രാധേയനെ പുഞ്ചിച്ചു "അര്‍ജ്ജുനനെ കൊല്ലും പോലും !! വീണ്‍വാക്ക് പറയുന്നതില്‍ "രാജപട്ടം" നല്‍കുമെങ്കില്‍, രാജാവിനു പറ്റിയ സ്തുതിപാഠകനെ തന്നെയാണ് കിട്ടിയിരിക്കുന്നത്. വിരാട രാജ്യാതിര്‍ത്തിയില്‍ വെച്ച് ഏതാനും മാസം മുന്‍പ് നടന്ന യുദ്ധത്തില്‍ പോലും അര്‍ജ്ജുനനെ നേരിട്ട അങ്ങ് പരിക്കേറ്റു പിന്മാറുകയല്ലേ ചെയ്തത് ?ഇപ്പോള്‍ അര്‍ജ്ജുനന്‍ "പുരുഷോത്തമനായ കൃഷ്ണനാല്‍ " സംരക്ഷിതനാണ്. അങ്ങെന്നല്ല, ഇനി ആര്‍ക്കും അര്‍ജ്ജുനനുമേല്‍ ആധിപത്യം ചെലുത്താന്‍ ആവില്ല രാധേയാ! താങ്കള്‍ ശരത്കാല മേഘം പോലെയാണ് - - ഒരുതുള്ളി ജലം പോലും വര്‍ഷിക്കാതെ ഗര്‍ജ്ജിച്ചു കൊണ്ട് ഓടിനടക്കും. അര്‍ജ്ജുനന്‍ അസ്ത്ര വിദ്യയില്‍ സമര്‍ത്ഥമാണ്, എന്നാല്‍ രാജാവേ! അങ്ങയുടെ സുഹൃത്ത് ആകാശ കോട്ട കെട്ടുന്നതില്‍ ഏറെ വൈഭവശാലിയും. " രാധേയന് കൃപരോട് ശക്തമായ നീരസവും കോപവും തോന്നി. "താങ്കള്‍ എന്നെ ഏറെ നിന്ദി ക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നു. ഞാന്‍ ഗര്‍ജ്ജിക്കുന്നെങ്കില്‍ അതെന്‍റെ കഴിവിലുള്ള അമിത വിശ്വാസം കൊണ്ടാണ്. കൃഷ്ണ സംരക്ഷണത്തിലുള്ള അര്‍ജ്ജുനന്‍ അവന്ധ്യനാണെങ്കിലും, " ശക്തി " യുടെ മഹത്വം കുറച്ചു കാണരുത്. അത് ഫലിക്കുക തന്നെ ചെയ്യും. വരിക്കാന്‍ ഏറെ വിഷമമുള്ള വധുവാണു "വിജയമെന്ന സ്ത്രീ", എനിക്കതു നന്നായറിയാം. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. എന്‍റെ കഴിവിനൊത്ത വിധം ഞാന്‍ എന്‍റെ സുഹൃത്തിനു വേണ്ടി പോരാടും. ബാക്കി വിധിയുടെ വിളയാട്ടത്തിനു വിടാം. എനിക്കറിയാം - - യുധിഷ്ടിരന്‍ ധര്‍മ്മത്തിന്‍റെ പ്രതിപുരുഷനാണെന്ന് പക്ഷെ, എനിക്കെന്‍റെ സുഹൃത്തിന്‍റെ സന്തോഷമാണ് പരമപ്രധാനം. " രാധേയന്‍ വാളൂരി, കൃപരെ വധിക്കുവാന്‍ അടുത്തു. അശ്വഥാമാവ്‌ രാധേയനെ തടഞ്ഞു " എന്‍റെ അമ്മാവന്‍ പറഞ്ഞത്‌ തീര്ത്തും സത്യമാണ്. ക്ഷത്രിയന്‍റെ പ്രവര്‍ത്തിയും, ബ്രാഹ്മണന്‍റെ വാക്കും സത്യമായിരിക്കണം. സുത പുത്രന്‍ ആയ താങ്കള്‍ക്ക് ഇതൊന്നും അറിയില്ല. എന്നാല്‍ രാജാവിന് ഇയാളെക്കാള്‍ മേലെ ആരുടെ വാക്കും വിശ്വാസമല്ല - - ഈ മൈത്രീ ബന്ധം എന്നില്‍ അത്ഭുതം സൃഷ്ടിക്കുകയാണ് "

ദുര്യോധനന്‍ ഓടി വന്ന് അശ്വത്ഥാമാവിനെ തടഞ്ഞു. "ഈ ആസന്ന നിമിഷത്തില്‍ നിങ്ങള്‍ തമ്മില്‍ കലഹിക്കരുത്. ആചാര്യ പുത്രാ! ഞാന്‍ രാധേയനു വേണ്ടി താങ്കളോട് മാപ്പ് ചോദിക്കുന്നു. ഈ ആപല്‍ഘട്ടത്തില്‍ നിങ്ങളാരും എന്നെ വിട്ടു പോകരുത്." ഗദ്ഗദകണ്ഠനായ രാജാവിനോട് അശ്വത്ഥാമാവിനു ഏറെ അനുകമ്പ തോന്നി. വര്‍ദ്ധിച്ച ശൌര്യത്തോടെ രാധേയന്‍ പാണ്ഡവ സൈന്യത്തെ നേരിടാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ തുറിച്ചുനോട്ടം പാണ്ഡവ സൈന്യത്തെ ഭയചികിതരാക്കി. രാധേയന്‍റെ അസ്ത്ര പ്രയോഗ വൈവിദ്ധ്യത്തില്‍ ഏറെ പാണ്ഡവ സൈന്യം നശിപ്പിക്കപ്പെട്ടു. അര്‍ജ്ജുനന്‍ സൈന്യത്തിന്‍റെ രക്ഷക്ക് മുന്‍നിരയിലേക്ക് കടന്ന് രാധേയനെ നേരിടാന്‍ തുടങ്ങി. ഇടക്ക് അര്‍ജ്ജുന അസ്ത്രത്താല്‍ രാധേയന്‍റെ രഥവും കുതിരകളും നഷ്ടപ്പെട്ടു. ദുര്യോധനന്‍ സുഹൃത്തിന്‍റെ രക്ഷക്കെത്തി അവർ രണ്ടുപേരും കൂടി പാണ്ഡവ സൈന്യത്തെ നേരിടുന്നത് കൃപരുടെ ശ്രദ്ധയില്‍പ്പെട്ടു. ആ യുദ്ധം കഠിനമായ ഒരാപത്തു വരുത്തി തീര്‍ക്കുമെന്നു കൃപര്‍ക്ക് ബോധ്യമായിരുന്നു. അദ്ദേഹം അശ്വത്ഥാമാവിനെ സമീപിച്ചു " നമ്മുടെ രാജാവിനെ രക്ഷിക്കണം !അര്‍ജ്ജുനാസ്ത്രങ്ങള്‍ ഏറ്റു അദ്ദേഹം മരിക്കാനിടവരരുത് നീ ചെന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുക "

അശ്വത്ഥാമാവ്‌ മുന്നോട്ടു കടന്നു " രാജാവേ ! ഞങ്ങളെ പോലെയുള്ളവർ ഇവിടെ ഉള്ളപ്പോള്‍ അങ്ങെന്തിനു യുദ്ധം ചെയ്യണം? അങ്ങ് പിന്തിരിഞ്ഞാലും, ഞാന്‍ അങ്ങേക്ക് വേണ്ടി മരണം വരെ പോരാടും" ദുര്യോധനന്‍ ആ വാക്കുകള്‍ വിശ്വാസത്തില്‍ എടുത്തില്ല, "നിങ്ങേളെല്ലാം പാണ്ഡവർക്കുവേണ്ടി പ്രിയമായി സംസാരിക്കുന്നു അവരോടാണ് നിങ്ങളുടെ കൂറും" ദുര്യോധനന്‍റെ പരിഭവം, അശ്വത്ഥാമാവില്‍, രാജാവിനോട് ഏറെ അലിവും കരുണയും ജനിപ്പിച്ചു" അങ്ങിപ്പോഴും ഏറെ ശിശു സഹജമായി ചിന്തിക്കുന്നു പാണ്ഡവർ ധര്‍മ്മിഷ്ടരാണെന്നു ഞങ്ങള്‍ പറഞ്ഞത് സത്യമാണ്. എന്നാല്‍ ഇതു യുദ്ധ രംഗമാണ്, അങ്ങ് ഞങ്ങളുടെ രാജാവും! അങ്ങക്ക്‌ ഒരു പോറല്‍പോലും ഏല്ക്കാതെ ഞാന്‍ അങ്ങയെ സംരക്ഷിക്കും. ഈ മുന്‍ശുണ്ഠി‍യും, കുശുമ്പും എന്തെന്തു നാശങ്ങള്‍ വരുത്തിവെച്ചു?

ദയവായി അങ്ങ് പിന്തിരിയുക ഞാന്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകും അങ്ങയുടെ രാധേയനോളം വരില്ലെങ്കിലും, ഞങ്ങളും അങ്ങയോട് ഏറെ കൂറു പുലർത്തുന്നവർ ആണ് " ദുര്യോധനനെ പിന്നിലാക്കി അശ്വത്ഥാമാവ്‌ മുന്നോട്ടു കുതിച്ചു. യുധിഷ്ടിരന്‍ വീണ്ടും ദ്രോണരുമായി ഏറ്റുമുട്ടി. ഇടക്കൊരു ഘട്ടത്തില്‍ ദ്രോണരുടെ തേരും കുതിരകളും യുധിഷ്ടിരന്‍ നശിപ്പിച്ചു, ആചാര്യനെ ബോധരഹിതനാക്കി യുധിഷ്ടിരന്‍റെ വര്‍ദ്ധിച്ച ഉത്സാഹം ശ്രദ്ധിച്ച കൃഷ്ണന്‍ രഥം തെളിച്ചു അദ്ദേഹത്തിന് സമീപം എത്തി "എന്‍റെ യുധിഷ്ടിരാ ! ദ്രോണർ ഏറെ വക്ര ബുദ്ധിയും, തന്ത്ര ശാലിയുമായ സൈന്യാധിപനാണ് താങ്കളെ പിടികൂടാന്‍ വേണ്ടിയാണ് അയാള്‍ താങ്കളെ പ്രോത്സാഹിപ്പിക്കുന്ന വിധം യുദ്ധം ചെയ്യുന്നത് ഒഴിഞ്ഞുമാറി, മറ്റൊരു വശത്തേക്ക് പോകുക ആപത്തു ക്ഷണിച്ചു വരുത്താതെ കരുതലോടെ പ്രവര്‍ത്തിക്കൂ ! ദാ, നോക്ക് അവിടെ ദുര്യോധനന്‍ യുദ്ധം ചെയ്യുന്നുട്, താങ്കള്‍ ചെന്ന് അദ്ദേഹത്തോട് ഏറ്റുമുട്ടുക " കൃഷ്ണ വാക്കിലെ സത്യസ്ഥിതി മനസ്സിലാക്കിയ യുധിഷ്ടിരന്‍ സ്വയം പിന്തിരിഞ്ഞു മറ്റൊരു യുദ്ധ രംഗത്തേക്ക് നീങ്ങി. സാത്യകി സൊമദതനുമായി (ഭുരിശ്രവസ്സിന്‍റെ പിതാവ് ) ശക്തമായി പോര് നടത്തി പോരിനോടുവില്‍ സാത്യകി എറിഞ്ഞ കുന്തം ഏറ്റു. അദ്ദേഹം ഹതനായി. അശ്വത്ഥാമാവ്‌ ധൃഷ്ട്രദൃമ്നനോട് ഏറ്റു മുട്ടി. ഒരുഘട്ടത്തില്‍ ധൃഷ്ടദൃമ്നന്‍റെ രഥവും കുതിരകളും നഷപ്പെട്ടു. പാണ്ഡവ സൈന്യം അദ്ദേഹത്തിന് സഹായവുമായി പാഞ്ഞെത്തി. അശ്വത്ഥാമാവിന്‍റെ അസ്ത്ര വീര്യം ഏറ്റു പാണ്ഡവ പക്ഷത്തുള്ള പല യോദ്ധാക്കളും മരിച്ചു വീണു. ഇരുട്ടിനു കട്ടി കൂടി വന്നു. പരസ്പരം കാണാന്‍ വയ്യാത്ത അവസ്ഥയിലായി ആചാര്യന്‍ ദുര്യോധനനുമായി ആലോചിച്ചു "തീപന്തങ്ങള്‍ " എര്‍പ്പാടാക്കി. പാണ്ഡവ സൈന്യവും അപ്രകാരം തീപന്തങ്ങള്‍ ജ്വലിപ്പിച്ചു. തീജ്വാലയുടെ വെളിച്ചത്തില്‍ വീണ്ടും പോര് തുടങ്ങി. സഹദേവന്‍ രാധേയനുമായി ഏറ്റുമുട്ടി. സഹദേവന്‍റെ പോരാട്ടം ശക്തമായിരുന്നെങ്കിലും, ഏറെ താമസിയാതെ അദ്ദേഹത്തിന് കുതിരകള്‍ നഷ്പ്പെട്ടു. രാധേയന്‍ സഹദേവന്‍റെ വില്ലും മുറിച്ചു. തളരാതെ സഹദേവന്‍ രാധേയന്‍റെ നേർക്ക്‌ വാളോങ്ങി. അതും അടുത്ത ക്ഷണത്തില്‍ നിർവീര്യം ആക്കപ്പെട്ടു. രാധേയന്‍റെ മുഖത്ത് ഒരു പുച്ഛരസം ഉടലെടുത്തു. സഹദേവന്‍ ഗദ ചുഴറ്റി രാധേയനു നേരെ എറിഞ്ഞു. രാധേയന്‍റെ അസ്ത്രങ്ങള്‍ക്കു മുന്നില്‍ അതിനു ലക്‌ഷ്യം കാണാതെ വിടപറയെണ്ടിവന്നു വീണ്ടും സഹദേവന്‍ രഥ ചക്രം രാധേയനു മേല് പ്രയോഗിച്ചു. അതും ദയനീയമാം വിധം നിഷ്പ്രഭമായി സഹദേവന്‍ ഇപ്പോള്‍ തീർത്തും നിസ്സാഹായനായ ഒരു യോദ്ധാവായി സഹദേവന്‍ രാധേയന്‍റെ ദയാദാക്ഷിണ്യത്തിനു പാത്രമായി രാധേയന് ഏതു നിമിഷം വെണമെങ്കിലും സഹദേവനെ കൊല്ലാമെന്ന അവസ്ഥയിലായി. പക്ഷേ, അദ്ദേഹം അതിനു തുനിഞ്ഞില്ല, തന്‍റെ പെറ്റ അമ്മക്കു നല്‍കിയ വാക്കു പാലിക്കപെടണം! നിസ്സഹായനായ ഈ സഹോദരന് പ്രാണഭിക്ഷ നല്‍കിയെ പറ്റു. ക്രൂരമായ മന്ദഹാസത്തോടെ രാധേയന്‍, സഹദേവനൊടു പറഞ്ഞു " കുഞ്ഞേ ! സമന്മാർ തമ്മിലെ പൊരുതാവു. നിന്‍റെ ഈ സാഹസത്തിനു നിന്നെ വധിക്കാന്‍ എനിക്കിപ്പോള്‍ കഴിയും. പക്ഷേ.. " രാധേയന്‍ തന്‍റെ ആസ്ത്ര അഗ്രം കൊണ്ട് സഹദെവനെ തൊട്ടു, ഭീമനോടെന്നപോലെ അദ്ദേഹതെയും അപമാനിച്ചു, " ഞാന്‍ നിനക്ക് പ്രാണഭിക്ഷ നില്കുന്നു. പൊയ്ക്കൊള്ളു, നിന്‍റെ പ്രിയപ്പെട്ട ജ്യേഷ്ഠന്‍റെ അടുത്തേക്ക് ! " ദാനമായി കിട്ടിയ ജീവനും കൊണ്ട് സഹദേവന്‍ പിന്തിരിഞ്ഞപ്പോള്‍, രാധേയന്‍റെ കണ്ണില്‍ നനവൂറി. " തന്‍റെ കുഞ്ഞനിയന്‍ ! അവനറിയില്ല, ഞാന്‍ അവനാരണെന്ന്. അറിഞ്ഞവർ മൌനം പാലിച്ചപ്പോള്‍, എനിക്കെന്‍റെ സാഹോദര്യം വീണ്ടെടുക്കാനവാതവിധം നഷ്ടപ്പെട്ടു. എല്ലാം ഈ കർണ്ണന്‍റെ മാത്രം ദുർവിധി ! "

ദ്രോണരും ധൃഷ്ട്രദൃമനനുമായി ശക്തമായ പോരാട്ടം നടന്നിരുന്ന യുദ്ധ രംഗത്തേക്ക് രാധേയന്‍ മടങ്ങിയെത്തി. അവർ പാണ്ഡവ സൈന്യത്തെ ക്രുരമാം വിധം പീഡിപ്പിച്ചു തുടങ്ങി. രാധേയാ അസ്ത്രങ്ങളെ തുടുക്കുവനാവാതെ പാണ്ഡവ സൈന്യത്തില്‍ നിന്ന് മുറവിളി ഉയര്‍ന്നു. സാത്യകി ധൃഷ്ടദൃമ്നന്‍റെ രക്ഷക്കെത്തി. പോരാട്ടം രാധേയനും സാത്യകിയും തമ്മിലായി. ഇടയില്‍ രാധേയന്‍ ദുര്യോധനനോട് പറഞ്ഞു" അര്‍ജ്ജുനനോട് എതിര്‍ക്കാന്‍ താങ്കള്‍ നമ്മുടെ ഒരുവിഭാഗം സൈന്യത്തെ അയക്കുക. ഇവിടെ ഞങ്ങള്‍ വേണ്ടവിധം പ്രതിരോധം സൃഷ്ടിക്കാം. യുദ്ധരംഗം മുറുകിയപ്പോള്‍ അര്‍ജ്ജുനന്‍ ഗാണ്ഡീവതില്‍ നിന്നു മന്ത്രധ്വനി ഉതിര്‍ത്തി. സൈനികർ ഉത്സാഹഭരിതരായി. അര്ജുനന്‍റെ നോട്ടം രാധേയനിലെത്തി.. " നൊക്കൂ! കൃഷ്ണാ! രാധേയന്‍ ഇന്നു അത്യന്തം ഉർജ്വസ്വലനാണ് അദ്ദേഹത്തെ നേരിടാന്‍ നമ്മുടെ സൈന്യത്തിലാര്‍ക്കും കരുത്തു പോരാ. അദ്ദേഹം സംഹാര രുദ്രനെപ്പോലെ തിമര്‍താടുകയാണ്. സൈന്യ രക്ഷക്ക് നമുക്കുടന്‍ എന്തങ്കിലും ചെയ്തേ പറ്റു കൃഷ്ണാ! അങ്ങെന്നെ ഉടന്‍ രാധേയന്‍റെ മുന്നിലെത്തിക്കു. എനിക്ക് അയാളോട് യുദ്ധം ചെയ്യേണ്ടിയിരിക്കുന്നു. "പക്ഷെ; കൃഷ്ണന്‍ അദ്ദേഹത്തെ നിരുല്‍സാഹപ്പെടുത്തി. അസ്ത്ര വിദ്യയില്‍ അര്‍ജ്ജുനന്‍ അയാളോട് സമനാണെങ്കിലും ; രാധേയന്‍റെ കൈവശമുള്ള " ശക്തിയെ " പറ്റി കൃഷ്ണന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഒരു പക്ഷെ; അര്‍ജ്ജുനനെ എങ്ങിനേയും കൊല്ലാനുള്ള വ്യഗ്രതയില്‍ രാധേയന്‍ അത് അര്‍ജ്ജുനനുമേല്‍ പ്രയോഗിക്കാന്‍ ഇടയുണ്ട്. അങ്ങിനെ വന്നാല്‍ തനിക്ക് പോലും അര്‍ജ്ജുനനെ രക്ഷിക്കാനാവില്ല. ഈ ഒരു സാഹസത്തില്‍ നിന്ന് അര്‍ജ്ജുനനെ തടഞ്ഞേ പറ്റു കൃഷ്ണന്‍ ഗൂഡസ്മിതത്തോടെ പറഞ്ഞു " അര്‍ജ്ജുനനാ! താങ്കളുടെ അനാവശ്യ ചിന്ത കളയുക. അങ്ങയെപ്പോലെ തന്നേ രാധേയനെ നേരിടാന്‍ കഴിവുള്ളവനാണ് ഘടോല്‍ക്കചനും. ഞാന്‍ നമ്മുടെ സൈന്യ രക്ഷക്ക് ഘടോല്‍ക്കചനെ നിർദേശിക്കാം. വൈമനനസ്യത്തോടെ ആണെങ്കിലും അര്‍ജ്ജുനന്‍ കൃഷ്ണ നിര്‍ദ്ദേശം അംഗീകരിച്ചു. കൃഷ്ണന്‍ ഘടോല്‍ക്കചനെ വിളിപ്പിച്ചു. " ഘടോല്‍ക്കചാ ! അര്‍ജ്ജുനനെ പോലെ രാധേയനെ നേരിടാന്‍ കഴിവുള്ള ഒരേ ഒരു വ്യക്തി താങ്കളാണ്. ഞാന്‍ ഈ ദൌത്യം താങ്കളെ ഏല്പിക്കുന്നു. എല്ലാ മായാജാലങ്ങളും വശമുള്ള താങ്കള്‍ തീര്‍്ച്ചയായും നമ്മുടെ സൈന്യത്തെ രക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്. ചെല്ലൂ ! എന്‍റെ അനുഗ്രഹം എന്നുമുണ്ടാകും! " കൃഷ്ണന്‍ തന്നെ നിദ്ദേശിച്ചതില്‍ ഘടോല്‍കചന്‍ അത്യധികം ഉല്‍സാഹവാനായി. തന്‍റെ ബാഹുബലവും അസ്ത്ര അഭ്യസപാടവവും പ്രഭു തിരിച്ചറിഞ്ഞിരിക്കുന്നു; തന്നെ അംഗീകരിച്ചിരിക്കുന്നു. ആ ഭീമ പുത്രന്‍ കൃഷ്ണനെ പ്രണമിച്ചു; വര്‍ദ്ധിച്ച വീര്യത്തോടെ സാത്യകിയും രാധേയനും തമ്മില്‍ പോര് നടക്കുന്ന സ്ഥലം ലക്ഷ്യമാക്കി തിരിച്ചു. കീര്‍ത്തിയോടെ ഒരു മരണം ദീർഘ ദര്‍ശിയായ ഭഗവാന്‍ ഘടോല്‍ക്കച്ചനുവേണ്ടി കരുതിയിരുന്നു.

ഘടോല്‍കചന്‍റെ അലര്‍ച്ചയുടെ മുഴക്കം അന്തരീക്ഷം ഭേദിച്ചു. അയാള്‍ കൗരവ സൈന്യത്തിനുമേല്‍ മായാപ്രയോഗം നടത്തി. ഏറെ സൈനികരെ കൊന്നൊടുക്കി. രാധേയന്‍; ഘടോല്‍കചന്‍റെ മായാപ്രയോഗങ്ങളെ തന്‍റെ അസ്ത്ര അഭ്യാസപാടവം കൊണ്ട് തടുക്കുമ്പോള്‍ ; ആ ഭീമ പുത്രന്‍ ആകാശത്തുനിന്നു താഴെ ഇറങ്ങിവന്നു ദ്വന്ദ്വ യുദ്ധം ചെയ്യും. അടുത്തക്ഷണം വീണ്ടും ആകാശത്തേക്ക് ഉയരുകയായി. രാധേയന്‍ പ്രതിരോധിക്കാന്‍ വ്യയവ്യാ അസ്ത്രവും ; എന്ദ്രാ അസ്ത്രവും മാറിമാറി പ്രയോഗിച്ചു ജടാസുരന്‍റെ പുത്രന്‍ ഈ സമയം ദുര്യോധനു മുന്നിലെത്തി വണങ്ങി. "ഞങ്ങള്‍ അങ്ങക്കു വേണ്ടി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് പാണ്ഡവരോട് കടുത്ത വൈരാഗ്യമുണ്ട്. " രാധേയനെ സഹായിക്കാന്‍ പഴുത് നോക്കിയിരുന്ന ദുര്യോധനന് ഈ അഭ്യര്‍ത്ഥന ആശ്വാസം പകര്‍ന്നു. അദ്ദേഹം അസുരസൈന്യത്തിനു ആശംസകള്‍ നല്‍കി യുദ്ധ മുന്നണിയിലേക്ക് അയച്ചു.

ഘടോല്‍ക്കചനും ജടാസുര പുത്രനും തമ്മില്‍ ശക്തമായ പോരാട്ടം നടന്നു. ഏറെ താമസിയാതെ ജടാസുര പുത്രന്‍ ക്രൂരമായി വധിക്കപ്പെട്ടു. ഘടോല്‍കചന്‍ ആ തല അറുത്തെടുത്തു അന്തരീക്ഷത്തിലൂടെ പറന്നിറങ്ങി. രാജാവിന്‍റെ രഥത്തില്‍ ആ തലയോട്ടി വെച്ചു വണങ്ങി ഉണര്‍ത്തിച്ചു " രാജാവിനെ മുഖം കാണിക്കാന്‍ വരുമ്പോള്‍ "തിരുമുല്‍കാഴ്ച " കൊണ്ടുവരണമെന്നാണു പ്രമാണം അടിയന്‍റെ ഈ എളിയ ഉപഹാരം സ്വീകരിച്ചാലും പ്രഭോ ! അങ്ങ് കുറച്ചുകൂടി ക്ഷമിച്ചാല്‍ ഇനിയും കാണിക്കയായി അടിയന്‍ വരാം " അലായുധന്‍ എന്ന ഒരു രാക്ഷസന്‍ തന്‍റെ സൈന്യവുമായി വന്നു രാജാവിനെ മുഖം കാണിച്ചു. " രാജാവേ ! ഞാന്‍ അലായുധന്‍ ! ബകനും ; ഹിഡുംബനും ; കിര്‍മ്മീരനും ഞങ്ങളുടെ കുലത്തില്‍ പ്പെട്ടവരായിരുന്നു. അവരെയെല്ലാം നിഷ്കരുണം വധിച്ച ഭീമസേനന്‍ എന്‍റെ ആജന്മശത്രു ആണ്. ശത്രുവിനോട് പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് കുരുക്ഷേത്ര യുദ്ധത്തെപ്പറ്റി കേട്ടത്. അങ്ങയോടൊപ്പം ചേര്‍ന്നു പാണ്ഡവ സൈന്യത്തെ നശിപ്പിക്കാന്‍ എനിക്കൊരു അവസരമുണ്ടാക്കി തന്നാലും" ദുര്യോധനന് സന്തോഷമായി. അദ്ദേഹം അലായുധനെയും സൈന്യത്തെയും സന്തോഷത്തോടെ സ്വീകരിച്ചു. അവരെ ഘടോല്‍കചനെ നേരിടാന്‍ അയച്ചു. അലമുറയിട്ടുകൊണ്ട് രാക്ഷസസൈന്യം പാണ്ഡവ സൈന്യത്തെ പീഡിപ്പിക്കാന്‍ തുടങ്ങി. ഘടോല്‍ക്കചന്‍റെ രക്ഷക്ക് ഭീമനെത്തി. അച്ഛനും മകനും കൂടി രാക്ഷസ സൈന്യത്തെയും കൌരവ സൈന്യത്തെയും നശിപ്പിക്കാന്‍ തുടങ്ങി. അലായുധന്‍ തന്‍റെ അപാരമായ ശക്തിയാല്‍ പാണ്ഡവ സൈന്യത്തിന് കനത്ത നാശം വിതച്ചു. കൃഷ്ണ നിര്‍ദ്ദേശത്താല്‍ അര്‍ജ്ജുനന്‍ അലായുധനെ നേരിടാന്‍ ഒരുങ്ങി. ഈ സമയമെല്ലാം രാധേയനുമായി യുദ്ധം ചെയ്തുകൊണ്ടിരുന്ന ഘടോല്‍കചന്‍ തന്‍റെ നിരായുധനായ പിതാവിന്‍റെ സഹായത്തിനു പാഞ്ഞെത്തി ആ രണ്ടു രാക്ഷസന്മാർ തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ ; ഘടോല്‍കചന്‍ അലായുധനെ വധിച്ചു. ഭീമ പുത്രന്‍ അലായുധന്‍റെ തലയറുത്ത് ദുര്യോധന രഥത്തില്‍ സമര്‍പ്പിച്ചു. രാജാവിനെ നോക്കി പുച്ഛരസതില്‍ ചിരിച്ചു. ദുര്യോധനന്‍ ഭീതനായി. ഘടോല്‍കചന്‍റെ യുദ്ധകാഹളം വീണ്ടും അന്തരീക്ഷത്തില്‍ മുഴങ്ങി. രാധേയന്‍റെ കരുത്തേറിയ അസ്ത്ര പ്രയോഗത്തിന് പോലും ഘടോല്‍കചനെ ക്ഷീണിപ്പിക്കാന്‍ കഴിഞ്ഞില്ല. കൌരവസൈന്യം ഭീതിയോടെ മുറവിളിച്ചു ; " ആരെങ്കിലും ഈ രാക്ഷസനെ കൊല്ലൂ! ഞങ്ങളെ ഭയാനകമായ മൃതുവില്‍ നിന്നു രക്ഷിക്കു! സൈനികർ രാധേയനെ നോക്കി തേങ്ങികൊണ്ട്‌ അപേക്ഷിച്ചു "അങ്ങക്ക്‌ മാത്രമേ ഘടോല്‍കചന്‍റെ മൃത്യു ഉറപ്പാക്കാന്‍ ആകു! ഞങളെ രക്ഷിച്ചാലും പ്രഭോ !! നമ്മുടെ സൈന്യം ഏറെ ശോഷിച്ചു കഴിഞ്ഞിരിക്കുന്നു! " തന്‍റെ കയ്യിലുള്ള, താന്‍ അര്‍ജ്ജുനവധം ഉറപ്പാക്കാനായി കരുതിയിരിക്കുന്ന " ശക്തി " ഇപ്പോള്‍ കൌരവ രക്ഷക്ക് ഉപയോഗിക്കേണ്ടി വന്നിരിക്കുന്നു. വിധി തനിക്ക് പ്രതികൂലമാണ്. ഭീഷ്മരുടെയും ; വിദുരരുടെയും വാക്കുകള്‍ രാധേയന്‍ ഓർത്തു; "അര്‍ജ്ജുനനും പാണ്ഡവരും അവന്ധ്യരാണ്. ഭഗവാന്‍റെ സംരക്ഷണത്തിലുള്ള അവരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. നിന്‍റെ ആഗ്രഹം വെറും വ്യാമോഹമാണ്. " "താന്‍ വധിക്കപ്പെട്ടെ തീരൂ! നിയതിയുടെ നിർണ്ണയം അലംഘനീയമാണ്! ദുര്യോധനാ!! അങ്ങക്കുവേണ്ടി ; സൈന്യത്തിന്‍റെ രക്ഷക്ക് വേണ്ടി രാധേയനെന്ന ഞാന്‍ എന്‍റെ ജീവന്‍ പണയം നെല്കുന്നു " ഒരു ദീർഘ നിശ്വാസത്തോടെ രാധേയന്‍ ശക്തി കയ്യിലെടുത്തു. ഒരു നിമിഷം ! കരുത്തനും അജയ്യനുമായ ആ യോദ്ധാവ് നിറഞ്ഞ കണ്ണുകള്‍ ഏറെ പണിപ്പെട്ട് നിയന്ത്രിച്ചു." എന്‍റെ പ്രിയപ്പെട്ട ചങ്ങാതി ! ഇനി അങ്ങക്കുവേണ്ടി ഈ രാധേയന് ഒന്നും ചെയ്യാന്‍ ആവില്ല !! കൗരവ സൈന്യത്തിന്‍റെ നാശം ഞാനിതാ കണ്മുന്നില്‍ കാണുന്നു. മനുഷ്യന് ആഗ്രഹിക്കാനും പ്രവര്‍ത്തിക്കാനുമേ അവകാശമുള്ളൂ. വിധി നടപ്പാക്കുന്നത് ദൈവേച്ഛയാണ്. ശൂന്യതയുടെ ശക്തി (മനുഷ്യശക്തിക്ക് അതീതമായ കരുത്ത്) സചേതനമായ പ്രപഞ്ചത്തിന്‍റെ ഗതിതന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റി മറിക്കുന്നു. മനുഷ്യന്‍ അഹങ്കരിക്കുന്നു..എല്ലാം തന്‍റെ കഴിവെന്ന്. ഭഗവല്‍ ശക്തി തന്‍റെ ഇച്ഛ നടപ്പാക്കുന്നതില്‍ എപ്പോഴും വിജയിക്കുന്നു.

" എന്‍റെ പ്രിയപ്പെട്ട ദുര്യോധനാ ! ഞാനും അങ്ങുമെല്ലാം ഈ പ്രപഞ്ചത്തില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യഷരാകും. ധര്‍മ്മിഷ്ടരായ പാണ്ഡവർ രാജ്യം ഭരിക്കണമെന്ന് കൃഷ്ണന്‍ ആഗ്രഹിക്കുന്നു. അത് അദ്ദേഹം നടപ്പിലാക്കുക തന്നെ ചെയ്യും. ഈ അന്ത്യ കര്‍മ്മത്തോടെ അങ്ങക്കു വേണ്ടിയുള്ള എന്‍റെ പോരാട്ടം ഞാന്‍ അക്ഷരാർത്ഥത്തില്‍ അവസാനിപ്പിക്കുന്നു. എല്ലാ മാനുഷിക ബന്ധത്തില്‍ നിന്നും മുക്തി നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു " ശക്തി അദ്ദേഹം ഏറെ വൈമനസ്യത്തോടെ എങ്കിലും ഘടോല്‍കചന്‍റെ നേരെ ചുഴറ്റി എറിഞ്ഞു. ഒരു വിദ്യുത്പാതം പോലെ, അത് ഭൂമിയിലും ആകാശത്തും കോളിളക്കം സൃഷ്ടിച്ചുകൊണ്ട് പാഞ്ഞു നടന്നു. ഘടോല്‍കചന്‍റെ മായാശക്തിക്കുമേല്‍ അത് തുളഞ്ഞു കയറി. ശക്തി തന്‍റെ വിരിഞ്ഞമാറില്‍ പ്രവേശിച്ചു എന്നറിഞ്ഞ നിമിഷം, പാണ്ഡവരെ രക്ഷിക്കാനുള്ള അവസാന ശ്രമം എ ന്നനിലയില്‍ ഘടോല്‍കചന്‍ തന്‍റെ ശരീരം പർവതാകാരമാക്കി. ആകാശത്തു നിന്നു ഭുമിയില്‍ പതിച്ച ആ ഭീമ പുത്ര ശരീരം ദുര്യോധനന്‍റെ ഒര് അക്ഷൌഹിണി സൈന്യത്തെ ഞെരിച്ചു കൊന്നു. മരണം മാടി വിളിച്ചപ്പോഴും പാണ്ഡവർക്കു വേണ്ടി പോരാടിയ ആ കരുത്തനായ ഭീമ പുത്രന്‍ മരണപെട്ടു. ദുര്യോധനന്‍ രാധേയനെ അഭിനന്ദിച്ചപ്പോഴും, ആ അഭിനന്ദനം ഏറ്റുവാങ്ങാന്‍ വേണ്ടവിധം അദ്ദേഹത്തിന്‍റെ മനസ്സ് പാകപ്പെട്ടിരുന്നില്ല പുത്രന്‍റെ മരണ വാര്‍ത്ത അറിഞ്ഞ ഭീമസേനന്‍ ഞെട്ടി വിറച്ചു. കഠിന ദുഖത്താല്‍ ഭീമന്‍ പൊട്ടികരഞ്ഞു. യുധിഷ്ടിരന്‍റെ ദുഃഖം കണ്ടുനില്ക്കാന്‍ തന്നെ ഏവര്‍ക്കും ബുദ്ധിമുട്ടായി. ദുഃഖഭാരം കൊണ്ട് ആ ധര്‍മ്മിഷ്ടന്‍ ബോധരഹിതനായി " എന്‍റെ കുഞ്ഞു പോയി ! ഭീമനെ ഞാന്‍ എന്തു പറഞ്ഞു ആശ്വസിപ്പിക്കും" ഘടോല്‍കചന്‍റെ മരണത്തില്‍ അര്‍ജ്ജുനന്‍ ദുഖിതനായി കാണപ്പെട്ടു. എന്നാല്‍ കൃഷ്ണന്‍റെ ഭാവ മാറ്റം അദ്ദേഹത്തെ ഏറെ ചിന്താകുലനാക്കി ഘടോല്‍കചന്‍ മരണപ്പെട്ടെടന്ന് അറിഞ്ഞ നിമിഷം, അതേവരെ താന്‍ പുറമേ പ്രകടിപ്പിക്കാതെ സൂക്ഷിച്ചിരുന്ന " ഉള്‍ഭയം " കടുത്ത സന്തോഷമായി കൃഷ്ണന്‍റെ മുഖത്ത് പ്രകടമായി. അദ്ദേഹം തേര്‍ത്തട്ടില്‍ നിന്നും ചാടിയിറങ്ങി വിടര്‍്ന്ന മന്ദഹാസത്തോടെ അര്‍ജ്ജുനനെ ഗാഡം ആശ്ലേഷിച്ചു. " പാര്‍ത്ഥാ ! നമ്മള്‍ കുരുക്ഷേത്ര യുദ്ധം ജയിച്ചിരിക്കുന്നു. ഘടോല്‍കചന്‍റെ മരണത്തെക്കാള്‍, ശക്തിയുടെ തിരോധാനം ആണ് എന്നെ ആശ്വസിപ്പിക്കുന്നത്, നോക്കൂ ! പാര്‍ത്ഥാ! ഏതാനും ദിവസങ്ങള്‍ക്കകം യുദ്ധം അവസാനിക്കും. അങ്ങയുടെ ജ്യേഷ്ഠന്‍ ലോകനാഥനാകും ! അര്‍ജ്ജുനന് ആ സന്തോഷത്തില്‍ പങ്കുകൊള്ളാന്‍ ആയില്ല. എങ്കിലും കൃഷ്ണോക്തിയിലെ സത്യാവസ്ഥയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. " കൃഷ്ണാ ! ഞങ്ങളുടെ ദുഃഖത്തില്‍ ഞങ്ങളോടൊപ്പം എന്നും നില്‍ക്കാറുള്ള അങ്ങിലെ ഭാവമാറ്റം എന്നെ നിരാശനാക്കുന്നു. പറയു ! ഘടോല്‍കചന്‍ എന്ന ഭീമ പുത്രന്‍ അങ്ങക്ക്‌ അപ്രിയന്‍ ആയിരുന്നോ? പാണ്ഡവർക്കു വേണ്ടി ജീവനൊടുക്കിയ അവന്‍ നമ്മുടെയെല്ലാം പോന്നോമനയല്ലേ ?" " തന്‍റെ ഹൃദയം തുറന്നു കാണിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ " കൃഷ്ണന്‍ സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു, " അതേ അര്‍ജ്ജുനാ ! ഭീമ പുത്രന്‍ വീര സ്വർഗ്ഗം പൂകി ! നിങ്ങളെ പോലെ അവന്‍ എനിക്കും ഏറെ പ്രിയനായിരുന്നു. എന്നാല്‍ അര്‍ജ്ജുനാ ! താങ്കളെ നഷപ്പെടാന്‍ ഈ കൃഷ്ണന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അനുഭവിച്ചിരുന്ന തീവ്ര വേദന അങ്ങ് ഒരുനിമിഷം അറിഞ്ഞിരുന്നെങ്കില്‍ അങ്ങയുടെ ഈ കൃഷ്ണനെ സംശയദൃഷ്ട്യാ വീക്ഷിക്കില്ലായിരുന്നു "കൃഷ്ണന്‍റെ മുഖം വാടിയപ്പോള്‍ പാര്‍ത്ഥനു അതിലേറെ ദുഖമായി. "അങ്ങേന്തും ഞങ്ങളുടെ നന്മക്കു വേണ്ടിയേ ചെയ്യു എന്നറിയാം. ഘടോല്‍കചന്‍റെ മരണത്തിലൂടെ പാണ്ഡവർക്കു എന്തു നേട്ടമാണ് ഉണ്ടായതു പറഞ്ഞാലും സ്വാമിന്‍ ! അര്‍ജ്ജുനന്‍ കരങ്ങള്‍ കൂപ്പി. " ശക്തി ! അതാണെന്‍റെ ഉറക്കം കെടുത്തിയത്. രാധേയന് താങ്കളുടെ അച്ഛന്‍ നല്‍കിയ ശക്തിയുടെ വില എനിക്കറിയാം. അതിന്‍റെ ബലത്തിലാണ് രാധേയന്‍ താങ്കളെ വധിക്കുമെന്ന് വീരവാദം മുഴക്കി നടന്നത് ഇന്നത് നഷ്ടമായി. അത് രാധേയനില്‍ നിന്നു നഷ്ടപ്പെടുന്ന ഈ നിമിഷം വരെ താങ്കളെ രക്ഷിക്കാന്‍ ഞാന്‍ കൌശലപൂർവ്വം ശ്രദ്ധ ചെലുത്തിയിരുന്നു. ഘടോല്‍കചനെ മുന്‍നിരയിലേക്ക് പറഞ്ഞുവിട്ടതും ആ ഒരു വിശ്വാസത്തില്‍ ആണെന്ന് കരുതിയാലും"

" പ്രഭോ ! അങ്ങയുടെ തന്ത്രം അറിയാതെ പോയ ഈ പാര്‍ത്ഥന്‍റെ പരുഷവാക്കുകള്‍ പൊറുക്കണം. എങ്ങിനെയാണ് പ്രഭോ! ഞാന്‍ അങ്ങയോടു നന്ദി പ്രകടിപ്പിക്കുക?" " എന്‍റെ ഇഷ്ട ജനങ്ങളെ ഞാന്‍ എങ്ങിനെയും രക്ഷപ്പെടുത്തും ! അതില്‍ നിന്നു എന്നെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും ആവില്ല. കാരണം, ഞാന്‍ ഭക്തവത്സലനായ ഭഗവാന്‍ ആണ്, " അത്ഭുതസ്തബ്ദനായി നിന്ന പാര്‍ത്ഥന്‍റെ കരം കവര്‍ന്നു കൃഷ്ണന്‍ യുധിഷ്ടിര സവിധത്തിലേക്കു നടന്നു. നടക്കുന്നതിനിടയില്‍ കൃഷ്ണന്‍ പറഞ്ഞു " അര്‍ജ്ജുനാ ! ഞാന്‍ പാണ്ഡവ ദൂതുമായി ഹസ്തിനപുരിയിലേക്കു പോയ ദിവസം നീയൊന്നൊർക്കു ! സന്ധിയെപറ്റി സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് ക്രുദ്ധനായ ദുര്യോധനന്‍ വെളിപ്പെടുത്തുക ഉണ്ടായി "ആരും എന്നോടൊപ്പം നിന്നില്ലെങ്കിലും എനിക്ക് രാധേയനുണ്ടാകും. ഞങ്ങള്‍ പാണ്ഡവരുമായി യുദ്ധം ചെയ്യും. വിജയം ഞങ്ങള്‍ക്ക് തന്നെ എന്ന ഉറപ്പ് എനിക്കുണ്ട്. " ദുര്യധനനു രാധേയനോടുള്ള സ്നേഹം കൊണ്ടാണ് ആ വെല്ലുവിളി എന്ന് പലരും ധരിച്ചു. അവരെല്ലാം അയാളെ പുച്ഛിച്ചു. പക്ഷെ, ഞാന്‍ അതറിഞ്ഞിരുന്നു. അതിരറ്റ സ്നേഹത്തിനുള്ളില്‍ എപ്പോഴും ഒരു "മൂന്നാംകണ്ണു " ഉണ്ടായിരിക്കും. മറ്റാർക്കും അത് കാണാന്‍ കഴിയില്ല. ദുര്യോധനന് രാധേയന്‍റെ അപാരമായ കഴിവിനെപ്പറ്റി പൂർണ്ണ ബോധം ഉണ്ടായിരുന്നു. സിംഹ സമാനമായ എടുപ്പോടുകൂടിയ രാധേയന്‍റെ നടപ്പ്, വിരിഞ്ഞ മാറിടം, മധ്യാഹ്ന സൂര്യനെ വെല്ലുന്ന മുഖതേജസ്സ്‌, നിഗൂഡമായ ശാസ്ത്രാ അർത്ഥങ്ങളിലുള്ള അപാര ജ്ഞാനം, ഉദാരമായ ദാനശീലത, ഉത്കൃഷ്ടമായ സദ്‌ ഗുണങ്ങളുടെ വിളനിലം, എടുത്തുപറയേണ്ട ആത്മ സംയമനം, ഭാർഗ്ഗവരാമനോടു കിടപിടിക്കുന്ന അസ്ത്ര അഭ്യാസി, സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള മനസ്സ് - ഈ യുഗത്തില്‍ ജീവിച്ചിരിക്കുന്ന പുണ്യ പുരുഷന്മാരില്‍ അദ്വിതിയനാണ് രാധേയന്‍ ! എനിക്കു മാത്രമേ അതറിയൂ, ഏറെക്കുറെ ദുര്യോധനനും. അതാണയാള്‍ രാധേയനെ വിടാതെ പിടികൂടി നടന്നത്. സഭയില്‍ അന്ന് ഉപവിഷ്ടരായിരുന്നവരില്‍ ശ്രേഷ്ടനായ ഭീഷ്മർ പോലും പറഞ്ഞു "ദുര്യോധനാ നീ പുകഴ്ത്തുന്ന ഗുണങ്ങളെ ഹനിക്കുന്ന രീതിയില്‍ ശാപം ഇടിതീ പോലെ അയാളില്‍ പതിച്ചിട്ടുണ്ട്. പോരങ്കില്‍ കവചകുന്ഡലങ്ങളും " ദുര്‍്ബല നിമിഷത്തില്‍ അയാള്‍ നഷ്ടപ്പെടുത്തി അയാളിപ്പോള്‍ മഹാരഥനല്ല, അര്‍ദ്ധരഥനാണ്. അങ്ങനെയുള്ള ഒരാളെ മുന്‍നിര്‍ത്തിയാണോ നീ യുദ്ധത്തിനൊരുങ്ങുന്നത്? നീ നിന്‍റെ മരണം ക്ഷണിച്ചു വരുത്തും തീര്‍ച്ച ! " എന്നാല്‍ അര്‍ജ്ജുനാ ! ഞാന്‍ അപ്പോഴൊന്നും പ്രതികരിച്ചില്ല. കാരണം ഇന്ദ്രന്‍ നല്‍കിയ ശക്തിയുടെ ശ്രേഷ്ഠതയും കഴിവും എനിക്ക് മാത്രമേ അറിയൂ ! ശക്തിയുള്ള രാധേയന്‍ താങ്കളേക്കാള്‍ ഏറെ ഏറെ മേലെയായിരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന ആര്‍്ക്കും തന്നെ അയാളെ കീഴ്പ്പെടുത്തുവാന്‍ ആകില്ല. നീ പോലും രാധേയനോട് സമനായിരുന്നില്ല. എന്‍റെ ചങ്ങാതി ! ഇപ്പോള്‍ എന്‍റെ സന്തോഷത്തിന്‍റെ കാരണം നിനക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുണ്ടല്ലോ? കൃഷ്ണന്‍ നിഗൂഡമായി ചിരിച്ചു. എന്നാല്‍ ശക്തി നഷ്ടപ്പെട്ട ഈ നിമിഷത്തില്‍ പോലും രാധേയനെ കൊല്ലാനുള്ള കഴിവ് താങ്കള്‍ക്ക് മാത്രമേ ഉള്ളൂ. അത്രക്ക് ശ്രേഷ്ഠനാണ് കര്‍ണ്ണന്‍! ! പാര്‍ത്ഥന്‍ നിറകണ്ണുകളോടെ കൃഷ്ണ പാദം കുമ്പിട്ടു." അങ്ങയുടെ വലിപ്പം എത്രയെന്നു അറിയുന്നില്ല കൃഷ്ണാ ! " " ആരില്‍ നിന്നും എന്തില്‍ നിന്നും ഞാന്‍ നിങ്ങളെ രക്ഷിക്കും. അതെന്‍റെ ജന്മ ദൗത്യമാണ് " കൃഷ്ണന്‍ പുഞ്ചിരിച്ചു. ഇവരുടെ സംഭാഷണ ശകലങ്ങള്‍ കേള്‍ക്കാനിടയായ സാത്യകിയും സംശയം ഉന്നയിച്ചു " കൃഷ്ണാ ! എന്നിട്ട് ഇത്രയും ദിവസം രാധേയന്‍ എന്തുകൊണ്ടത് അര്‍ജ്ജുനന്‍റെ മേല് പ്രയോഗിച്ചില്ല? അയാള്‍ക്കത് ദിവസങ്ങള്‍ക്കു മുന്നേ ആകാമായിരുന്നില്ലെ ? "

"സാത്യകി! എന്തിനും ഒരു സമയമുണ്ട്. ആ സമയം വരെ കാത്തിരിക്കാന്‍ ഏതു കഴിവുള്ളവനും നിര്‍്ബന്ധിതനാകും. അതാണ്‌ കാലത്തിന്‍റെ ശക്തി! ചിലപ്പോള്‍ ആ ശക്തിയെയും അയാള്‍ക്ക് ജയിക്കാനാകും. അതിനുവേണ്ടതു ദൈവേച്ഛ ആണ്. ഇവിടെ രാധേയന് ശക്തി പ്രയോഗിക്കുന്നതില്‍ ഈ രണ്ടു ഘടകങ്ങളും പ്രതികൂലമായിരുന്നു! "സാത്യകി! അവര്‍ക്ക് ശക്തിയുടെ കഴിവില്‍ അപാര വിശ്വാസമുണ്ടായിരുന്നു. അത് അര്‍ജ്ജുനനു മേല്‍ പ്രയോഗിക്കുന്നതിനെപ്പറ്റി എന്നും കൗരവ ശിബിരത്തില്‍ ദ്രോണർ, കൃപര്, അശ്വത്ഥാമാവ്, ദുര്യോധനന്‍ ഇവർ തമ്മില്‍ ചർച്ച നടന്നിരുന്നതായി ഞാന്‍ അറിഞ്ഞിരുന്നു. അടുത്ത ദിവസം രാധേയന്‍ അര്‍ജ്ജുനനെ യുദ്ധ രംഗത്ത് വെല്ലുവിളിക്കുകയും ചെയ്തിരുന്നു എന്നാല്‍, ഞാന്‍ എന്‍റെ യോഗശക്തിയുടെ ബലത്തില്‍, രാധേയന്‍റെ മനസ്സില്‍ ഒരു മായ സൃഷ്ടിച്ച് പലപ്പോഴും അയാളുടെ ഉദ്യമത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു. ഞാന്‍ അര്‍ജ്ജുനനെ തന്ത്രപൂർവ്വം ഒഴിവാക്കി തേർ തെളിക്കാന്‍ ശ്രദ്ധിച്ചിരുന്നു കാലത്തേയും അതിജീവിച്ചു" ഈശ്വേരെച്ഛ" നടപ്പായിരിക്കുന്നു. നമ്മളെല്ലാം ആശ്വസിക്കുകയാണ് വേണ്ടത്... കൃഷ്ണ വാക്കുകള്‍ അനുസരിക്കുകയാല്‍ ഘടോല്‍കചന്‍റെ ജന്മം സഫലമായി ! ഏറെ ശക്തനായ ഈ ഭീമ പുത്രന്‍ കാലം ചെന്നാലും സ്മരിക്കപ്പെടും! കൃഷ്ണ വാക്കുകള്‍ ഒരിക്കലും വ്യര്‍ത്ഥമാവില..." ഒന്നും മിണ്ടാനാവാതെ അവരെല്ലാം കൃഷ്ണനു മുന്നില്‍ കുമ്പിട്ടു നിന്ന് പ്രാർത്ഥിച്ചു " കൃഷ്ണ !കൃഷ്ണ!! മഹാഭാഗോ.. ഭക്താനാം അഭയം കരാ ! " ഘടോല്‍കചന്‍ നഷ്ടപെട്ട ദുഃഖം യുധിഷ്ടിരന് താങ്ങാനായില്ല. അദ്ദേഹം വിലപിച്ചു "എന്‍റെ കുഞ്ഞ് ! എത്ര കരുത്തനായിരുന്നു അവന്‍! കാമ്യക വനത്തില്‍ വെച്ച് അവന്‍ ഞങ്ങളുടെ രാജ്ഞിയെ ചുമലേറ്റി എത്ര എത്ര വഴികള്‍ താണ്ടി ?" വല്യച്ഛന്‍ " എന്ന അവന്‍റെ വിളി ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. എന്‍റെ കുഞ്ഞ് മരിച്ചതായി എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല. ഞാനിപ്പോള്‍ തന്നെ രാധേയനെ കൊല്ലുന്നുണ്ട്! " പ്രജ്ഞ നശിച്ച ഉന്മാദിയെ പോലെ യുധിഷ്ടിരന്‍ രഥത്തില്‍ കയറി പുറപ്പെട്ടു. യുധിഷ്ടിരന്‍റെ അസാധാരണമായ പ്രവർത്തിയില്‍ പന്തികേടു തോന്നിയ കൃഷ്ണനും അര്‍ജ്ജുനനും അദ്ദേഹത്തിന്‍റെ പിന്നാലെ പുറപെട്ടു. വഴിക്ക് യുധിഷ്ടിരന്‍ വ്യാസ മഹർഷിയുമായി കണ്ടുമുട്ടി. അദ്ദേഹം ഉപദേശിച്ചു "യുധിഷ്ടിരാ ! ഘടോല്‍കചന്‍ പോയി, നീ ദുഃഖം മൂലം ആപത്തു ക്ഷണിച്ചു വരുത്തരുത്.. തിരിച്ചു പൊകൂ ! കൃഷ്ണന്‍ നിങ്ങളെ രക്ഷിച്ചു എന്ന് കരുതി സമാധാനിക്കുക" യുധിഷ്ടിരന്‍ വ്യാസോക്തികള്‍ അനുസരിച്ചു.

ഘടോല്‍കചന്‍റെ മരണത്തോടെ ഒരു ശക്തനായ പ്രതിയോഗി നഷ്ടപ്പെട്ട ആഹ്ലാദത്താല്‍ കൗരവാദികല്‍ ഉത്സാഹഭരിതരായി. യുദ്ധം വീണ്ടും മുറുകി. ഇരുട്ടിനു കട്ടി കൂടുന്തോറും സൈനികരില്‍ ക്ഷീണവും തളര്‍ച്ചയും കൂടികൂടി വന്നു. പലരുടെയും കണ്ണുകള്‍ തൂങ്ങി അടയുന്നത് അര്‍ജ്ജുനന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന് അവരില്‍ അതിരറ്റ അനുകമ്പ തോന്നി. ഈ സൈനികരെല്ലാം സൂര്യോദയം മുതല്‍ വിശ്രമമില്ലാതെ യുദ്ധം ചെയ്യുകയാണ്. ഇവരോടുള്ള ക്രൂരത ഇനിയും തുടരുന്നത് ശരിയല്ല. അവര്‍ക്ക് വിശ്രമം കൂടിയേ തീരു! അര്‍ജ്ജുനന്‍ യുദ്ധ രംഗത്തുനിന്ന് ഉറക്കെ ഉത്ഘോഷിച്ചു " ഇരു പക്ഷത്തെയും സൈനികർ ദയനീയമാം വിധം തളര്‍ച്ചയിലേക്ക് വീഴുന്നതായി ഞാന്‍ കാണുന്നു. ഇനിയും യുദ്ധം ചെയ്യാന്‍ പറയുന്നത് അവരോടു നാം കാണിക്കുന്ന അതിക്രമമാണ്. നിങ്ങള്‍ക്കും എന്‍റെ അഭിപ്രായത്തോട് യോജിക്കാനാകുമെങ്കില്‍ നമുക്ക് തല്‍ക്കാലം യുദ്ധം നിറുത്തി വയ്ക്കാം. നമ്മുടെ പ്രിയപ്പെട്ട സൈനികരുടെ അംഗങ്ങള്‍ക്കു ഒരയവുവരട്ടെ" ദുര്യോധന പക്ഷവും ആ നിര്‍ദ്ദേശം അംഗീകരിക്കുകയാണ് ഉണ്ടായത്. സൈനികർ അര്‍ജ്ജുനന്‍റെ സഹാനുഭൂതിയെ വാനോളം പുകഴ്ത്തി. മനുഷ്യോചിതമാല്ലാത്ത കുരു സൈന്യാധിപന്‍റെ പ്രവർത്തിയില്‍ അവര്‍ക്കെല്ലാം ദ്രോണരോട് അമർഷമുണ്ടായി. " യുദ്ധം ചെയ്യുക " എന്നത് സൈനികരുടെ കര്‍ത്തവ്യമാണെങ്കിലും ശരീരാ വയവങ്ങള്‍ക്ക് പോലും വിശ്രമം നല്‍കാത്തവിധമുള്ള കര്‍മ്മത്തെ ഒരു നീതി ശാസ്ത്രവും അനുകൂലിക്കില്ല. ഭീഷ്മരുടെ നേതൃത്വം എത്രയോ മഹനീയമായിരുന്നു! അവർ നന്ദിയോടെ ആ മഹാരഥനെ വീണ്ടും വീണ്ടും അനുസ്മരിച്ചു. പ്രഭാത സൂര്യന്‍ പൊട്ടിവിടര്‍ന്നു. കുരുക്ഷേത്രം പതിനയഞ്ചാം ദിവസത്തിനുവേണ്ടി സജ്ജമായി. എല്ലാവരും തങ്ങളുടെ പ്രഭാത നിഷ്ഠ കള്‍ക്കുശേഷം യുദ്ധ രംഗത്തേക്ക് നീങ്ങി തുടങ്ങി. പ്രഭാതത്തിന് ഏറെ മുന്പുതന്നെ ദുര്യോധനന്‍ ദ്രോണരെ സമീപിച്ചു തന്‍റെ ആവലാതികള്‍ നിരത്തി തുടങ്ങി. കേട്ടു തഴമ്പിച്ചതായിരുന്നെങ്കിലും, അന്നത് ദ്രൊണർക്കു ഏറെ അസഹനീയമായി അനുഭവപ്പെട്ടു. "ആചാര്യാ!എല്ലാവിധ ദിവ്യാ അസ്ത്രങ്ങളും കൈവശമുള്ള ഒരു മഹാനായ മഹാരഥന്‍ ആണ്. അവയെല്ലാം വേണ്ടവിധം പ്രയോഗിക്കുന്നതിനുള്ള വൈദഗ്ധ്യം അങ്ങക്കുണ്ട്. എന്നിട്ട് അങ്ങതോന്നും പാണ്ഡവർക്കു നേരെ എന്തുകൊണ്ട് പ്രയോഗിച്ചില്ല? യുധിഷ്ടിരനെ തടവുകാരന്‍ അക്കാമെന്ന വാഗ്ദാനവും അങ്ങ് സൗകര്യപൂർവം മറന്നു. എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്? ഒന്നെനിക്കറിയാം, അങ്ങയുടെ കൂറ് പാണ്ഡവരോടാണ്. അര്‍ജ്ജുനന്‍ അങ്ങക്ക്‌ അശ്വത്ഥാമാവിനെക്കാള്‍ മേലെയാണ്" ദുര്യോധനന്‍ തന്‍റെ വാക്കുകളാല്‍ ആവും വിധം പ്രകോപിപ്പിച്ചിട്ടും ദ്രോണരില്‍ നിന്നു പ്രതീക്ഷിച്ചപോലെ പ്രതികരണം ഉണ്ടായില്ല. അദ്ദേഹം തന്‍റെ അവസ്ഥയെപ്പറ്റി സ്വയം ആത്മ കഥനം നടത്തി. ബ്രാഹ്മണ കുലത്തില്‍ പിറന്ന തനെന്തുകൊണ്ട് ഈവിധം ആയി? ഗുരുകുല സൌഹൃദ വാഗ്ദാനം മാനിച്ച്, ദ്രുപദ കൊട്ടാരത്തില്‍ എത്തിയ തനിക്ക് ദ്രുപദനില്‍ നിന്നും ഏല്ക്കേണ്ടി വന്ന അപമാനം ! ഭാര്യയും പുത്രനും എന്നും തന്‍റെ ബലഹീനതയായിരുന്നു. തന്നെക്കാള്‍ താന്‍ അവരെയാണ് സ്നേഹിച്ചത്‌. തന്‍റെ ദാരിദ്രാവസ്ഥയെ തന്‍റെ മകനിലുടെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച പ്രമാണിമാരെ ദ്രോണർ എന്ന ഞാന്‍ വെറുത്തു. പുത്രനെ നല്ലരീതിയില്‍ വളര്‍ത്താന്‍ വേണ്ടിയാണ് താന്‍ ദ്രുപദനെ തേടി പോയത്, കിട്ടിയത് നിന്ദയും അവഹേളനവും! അതൊരു പകയായി എന്നില്‍ ജ്വലിച്ചു, ക്ഷത്രിയ വൃത്തിക്ക് തന്നെ പ്രേരിപ്പിച്ചത് ആ പക ആയിരുന്നു.

പോരങ്കില്‍ ദാനം ചോദിച്ചു ചെന്നപ്പോള്‍ " ഭാർഗ്ഗവരാമന്‍ " സമ്മാനിച്ചതും അസ്ത്ര വിദ്യയിലുള്ള തന്‍റെ അപാര പാണ്ഡിത്യം! " ദ്രോണർ ! മറ്റൊന്നും നിനക്ക് തരാന്‍ എന്‍റെ പക്കലില്ല. ഞാന്‍ നിന്നീലേക്ക് പകര്‍ന്ന ഈ പാണ്ഡിത്യം നിന്നെ ശ്രേഷ്ഠനാക്കും. നീ ഹസ്തിനപുരിയിലേക്ക് പൊയ്ക്കൊള്ളു.. ഒരിക്കലും നിരാശനാകേണ്ടി വരില്ല ! മംഗളം ഭവന്തു ! ! ഗുരുവിന്‍റെ അനുഗ്രഹം ഫലിക്കുക തന്നെ ചെയ്തു. ഭീഷ്മർ തന്‍റെ പേരകുട്ടികളുടെ ഗുരുവായി തന്നെ അവരോധിച്ചു. ശിഷ്യ സമ്പത്തും, മെച്ചപെട്ട ജീവിത രീതിയും തന്നില്‍ ഉറങ്ങി കിടന്ന ഗർവ്വിനെ തട്ടി ഉണര്‍്ത്തി. ധര്‍മ്മബോധം പാടെ നശിച്ച താന്‍ ഒരുതരത്തില്‍ ദ്രുപദനെക്കാള്‍ അഹങ്കാരി ആയി തീരുകയാണുണ്ടായത്. ഒരു പക വീട്ടലിന് വേണ്ടി താന്‍ മിടുക്കരില്‍ മിടുക്കനായ അര്‍ജ്ജുനനെ എപ്പോഴും പുകഴ്ത്തി കൊണ്ടിരുന്നു. അര്‍ജ്ജുനന്‍റെ പ്രീതിക്കുവേണ്ടി താന്‍ ഏകലവ്യനോട് കാട്ടിയ കൊടുംക്രൂരത ദ്രോണർ ഒരുനിമിഷം ദുഖത്തോടെ ഓർത്തു. അസ്ത്ര അഭ്യാസം പഠി ക്കാന്‍ ആഗ്രഹിച്ചു തന്‍റെ സമീപം എത്തിയ നിഷാദ രാജകുമാരന്‍! താഴ്ന്ന ജാതിക്കാരനായ അവനെ പഠി പ്പിക്കുന്നതിനുള്ള വൈമനസ്യം തുറന്നു പറഞ്ഞപ്പോഴും, അവന്‍ ചിരിച്ചുകൊണ്ട് താഴ്മയായി ഉണര്‍്ത്തി " മഹാത്മാവേ ! അങ്ങെന്നെ ഹൃദയം തുറന്ന് ഒന്നനുഗ്രഹിക്കു! ബാക്കി എന്‍റെ കഴിവിലൂടെ ഞാന്‍ അഭ്യസിച്ചോളാം" ആ എളിമ തന്നെ വല്ലാതെ ഉലച്ചു, താനവനെ ഹൃദയത്തില്‍ തട്ടിയ സ്നേഹത്തോടെ ആശിർവദിച്ചു. തന്‍റെ ശിഷ്യരെ പോലും അന്നേവരെ താന്‍ അത്ര ആത്മാര്‍ത്ഥമായി അനുഗ്രഹിച്ചിരുന്നില്ല, ഉച്ച നീചത്വങ്ങളെ വെല്ലുന്ന എന്തോ ഒന്ന് ഈ ബാലനിലുള്ളത് താന്‍ തിരിച്ചറിഞ്ഞു. ദ്രോണപ്രതിമക്കു മുന്നില്‍ നിരന്തര അഭ്യസനം നടത്തി മികച്ച വില്ലാളിയായി ഏകലവ്യന്‍. എന്നാല്‍ ദ്രോണർ ഒരിക്കല്‍ പോലും ആ ശിഷ്യനെക്കുറിച്ച് പിന്നീട് ഓര്‍ത്തില്ല.

ഒരിക്കല്‍ നായാട്ടിനായി കുമാരന്മാരെയും കൂട്ടി താന്‍ വനത്തിലേക്ക് പുറപ്പെട്ടു. ഒരു വഴികാട്ടി എന്നോണം ഒരു നായയേയും കൂടെ കൂട്ടിയിരുന്നു. വനത്തില്‍ പുള്ളിപുലിയുടെ തോല്‍ ധരിച്ചു നടന്നിരുന്ന അപരിചിതനായ നിഷാദ രാജകുമാരനെ നോക്കി നായ ഉറക്കെ കുരച്ചു ചാടി. ദേഹരക്ഷയോടൊപ്പം തന്‍റെ ആയുധ പാടവവും പരീക്ഷിക്കാനെന്ന വിധം എഴു അമ്പുകള്‍ തലങ്ങും വിലങ്ങും അയച്ച് ആ കുമാരന്‍ നായയെ നിശബ്ദനാക്കി. നായ വേദനയോടെ തിരിച്ച് ഹസ്തിന കുമാരന്മാരുടെ സമീപം എത്തി. നായയുടെ വായില്‍ തറച്ചിരുന്ന അസ്ട്രങ്ങളുടെ പ്രയോഗ വൈദഗ്ദ്ധ്യം അര്‍ജ്ജുനനെ ഒരു നിമിഷം അസൂയാലുവാക്കി. അര്‍ജ്ജുനന്‍ ആചാര്യനോട് പരിഭവസ്വരത്തില്‍ പറഞ്ഞു " ഗുരോ ! ഈ അഭ്യാസം വളരെ കൌതുകമായിരിക്കുന്നു. അങ്ങെനിക്കു ഇതു വശമാക്കി തന്നാലും. "

" നിലക്കൂ! കുമാരാ! നമുക്കിത് ചെയ്തത് ആരാണെന്നു കണ്ടുപിടിക്കാം. എന്‍റെ ഓർമ്മയില്‍ ഞാനീ ഒരുവിദ്യ ആരെയും അഭ്യസിപ്പിച്ചിട്ടില്ല." ഏറെ തിരച്ചിലിന് ശേഷം രാജഭടന്മാർ നിഷാദകുമാരനെ ദ്രോണ സമക്ഷം എത്തിച്ചു. ദ്രോണർ ഏറെ ഉത്സുകതയോടെ അനേഷിച്ചു." നീ ആരാണ്? ഈ അസ്ത്ര പ്രയോഗ വിദ്യ നീ ആരില്‍ നിന്നു അഭ്യസിച്ചു? വിനയാന്വിതനായി ആ കുമാരന്‍ ഏറെ അഭിമാനത്തോടെ അറിയിച്ചു. "പ്രഭോ! ഞാന്‍ നിഷാദ രാജാവായ ഹിരണ്യധനുസ്സിന്‍റെ പുത്രന്‍ ഏകലവ്യന്‍. എന്‍റെ ഗുരു മഹാത്മാവായ ദ്രോണരാണ്. കാടിന്‍റെ നടുവില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ പ്രതിമ ഉണ്ടാക്കി പ്രതിഷ്ടിച്ചിട്ടുണ്ട്. നിത്യവും അഭ്യാസം തുടങ്ങുന്നതിനു മുന്‍പായി ഞാന്‍ആ പാദങ്ങളില്‍ അർച്ചന നടത്തും. വന്നാലും പ്രഭോ! ഞാന്‍റെ പ്രിയപ്പെട്ട ഗുരുവിനെ കാണിച്ചുതരാം! എന്‍റെ പിന്നാലെ വന്നോളു " വഴി തെളിച്ചു കുമാരന്‍ മുന്നേ നടന്നു.

അവർ അവനു പിന്നാലെ കാട്ടിനുള്ളിലേക്ക്‌ നടന്നു. കുമാരന്‍ പറഞ്ഞത്‌ തീര്‍ത്തും സത്യമായിരുന്നു." തന്‍റെ കളിമണ്‍ പ്രതിമയുടെ പാദത്തില്‍ അര്‍പ്പിച്ചിരുന്ന വാടാത്ത പുഷ്പങ്ങള്‍ അവനിലെ ഗുരുഭക്തി വിളിച്ചറിയിച്ചിരുന്നു. അറിയാതെ നിറഞ്ഞു പോയ കണ്ണുകള്‍ തുടക്കുന്നതിനിടയില്‍, അര്‍ജ്ജുനന്‍റെ വാക്കുകള്‍ തന്‍റെ ധര്‍മ്മചിന്തക്ക് മങ്ങലേല്‍പ്പിച്ചു. "ആചാര്യാ ! അങ്ങ് എന്നെക്കാള്‍ ഈ ശിഷ്യനെ സ്നേഹിക്കുന്നു. ഇയാള്‍ക്ക് ഏറെ വിദ്യകള്‍ പകര്‍ന്നു നല്‍കിയിരിക്കുന്നു. ഇനി ഞാനെങ്ങനെ "പുകള്‍പെറ്റ അഭ്യാസി" എന്ന് ലോകസമക്ഷം വെളിപ്പെടുത്തും." പ്രിയ ശിഷ്യന്‍റെ പരിഭവം എന്‍റെ മനസ്സിനെ ഇളക്കി മറിച്ചു. ദ്രോണർ മറ്റൊരാളായി, അന്നേവരെ തനിക്കുപോലും പരിചയമില്ലാത്ത തീര്‍ത്തും മറ്റൊരാള്‍! നീതിബോധവും ദയയും തനിക്കന്യമായി! തൊഴുത്‌ നിന്ന ഏകലവ്യനോട്‌ താന്‍ അറിയിച്ചു. "ഈ പ്രതിമയിലെ നിന്‍റെ ഗുരുവായ ദ്രോണർ ഞാനാണ്. നീ എന്നെത്തേടി വന്നതും ഞാന്‍ നിന്നെ അനുഗ്രഹിച്ചതും ഓര്‍്ക്കുന്നു." നിറകണ്ണുകളോടെ ആ ശിഷ്യന്‍ എന്‍റെ പാദത്തില്‍ വീണു. യാന്ത്രികമായി ഞാന്‍ അനുഗ്രഹിച്ചെങ്കിലും ചിന്ത മറ്റൊന്നായിരുന്നു. " ഹേ ! നിഷാദകുമാരാ! നീ എന്നെ ഗുരുവായി പൂർണ മനസ്സോടെ അംഗീകരിച്ചതിനാല്‍, നിന്നില്‍ നിന്ന് ഞാനും അര്‍ഹമായ "ഗുരു ദക്ഷിണ " അവകാശപെടുന്നു. ദ്രോണർ ഒന്നു നിശ്വസിച്ചു. "തീര്‍ച്ചയായും ഗുരോ! അങ്ങാവശ്യപ്പെടുന്നത് എന്തും എന്‍റെ ജീവന്‍പൊലും ഞാന്‍ അങ്ങേക്ക് നല്‍കും. പറഞ്ഞാലും ഗുരോ! ഞാന്‍ എന്താണ് അങ്ങേക്ക് ദക്ഷിണ ആയി നല്‍കേണ്ടത്" ആ ശിഷ്യന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. "നിന്‍റെ പെരുവിരല്‍ ദക്ഷിണ ആയി സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊന്നും നിന്നില്‍ നിന്നു ഞാന്‍ കാംഷിക്കുന്നില്ല" തന്‍റെ മനസ്സ് ആ നിമിഷം ശിലാനിര്‍മ്മിതമായി. തെല്ലും പരിഭ്രമമോ മടിയോ കൂടാതെ ആ ശിഷ്യന്‍ തുറന്ന മനസ്സോടെ തന്‍റെ " പെരുവിരല്‍ " മുറിച്ചു തന്‍റെ മുന്നില്‍ വെച്ചു വണങ്ങി നിന്നു. മുറിവില്‍ നിന്ന് അപ്പോഴും രക്തം വാർന്നു വീണു കൊണ്ടിരുന്നു. താന്‍ ഏറ്റുവാങ്ങിയ ആദ്യത്തെ ക്രൂരത. ഇനിയുമുണ്ട് ദ്രോണരെന്ന ഈ സൈന്യാധിപന്‍റെ പക്ഷം ക്രൂരതയുടെ പരമ്പര. പ്രിയനായ അര്‍ജ്ജുനനോട് അവകാശപെട്ട ദക്ഷിണ.. പാഞ്ചാല രാജാവിനെ പിടിച്ചു കെട്ടി തന്‍റെ മുന്നിലെത്തിക്കാന്‍ ! അര്‍ജ്ജുനന്‍ വാക്ക് പാലിച്ചു. പാദത്തില്‍ കുമ്പിട്ട ദൃപദനോട് തനിക്കു ഒരലിവും തോന്നിയില്ല. കാല്പൊക്കി ചവിട്ടാന്‍ തുനിഞ്ഞപ്പോള്‍ അര്ജുനന്‍ തടഞ്ഞു " ആചാര്യാ! ഈ പ്രവര്‍ത്തി അങ്ങേക്ക് ചേര്‍ന്നതല്ല. ഒരു ഗുരുവിന് തന്‍റെ സഹപാഠിയോട് എത്രമേല്‍ ക്രൂരത കാണിക്കാന്‍ അവകാശമില്ല. കാല്ക്കല്‍ പതിച്ചവന് മാപ്പ് കൊടുക്കേണ്ടത് ഗുരുധർമ്മമാണ്. " അര്‍ജ്ജുനന്‍റെ യുക്തി ചിന്ത തന്നെ തെറ്റില്‍ നിന്ന് പിന്തിരിപ്പിച്ചെങ്കിലും, അതോടെ അര്‍ജ്ജുനന്‍ പാഞ്ചാലനു പ്രിയപ്പെട്ടവനായി. പാണ്ഡു പുത്രന്മാരും ധാത്രരാഷ്ട്രന്മാരും തമ്മിലുള്ള വൈരം കണ്ടിട്ടും താന്‍ ഒരിക്കല്‍ പോലും അതിനെതിരായി പ്രതികരിച്ചില്ല. അവരെ തിരുത്താന്‍ ശ്രമിച്ചില്ല. ഹസ്തിനപുര രാജസദസ്സില്‍ അപമാനിതയായ പാണ്ഡവ പത്നി നീതിക്കു വേണ്ടി കേണപേക്ഷിച്ചപ്പോഴും താന്‍ നിശബ്ദനായി തല കുമ്പിട്ടിരുന്നു. ഒടുവിലിതാ ദുര്യോധനനുവേണ്ടി താന്‍ അരുമയായ അഭിമന്യുവിനെ കൊലപെടുത്തി. നിരപരാധികളായ ഏറെ സൈനികരെ നിര്‍ദ്ദയം കൊന്നൊടുക്കി.

പലപ്പോഴും ശക്തമായ പ്രതിരോധം സൃഷ്ടിച്ച് പാണ്ഡവർക്കു ഭീഷണി ഉയർത്തി. ഇതൊന്നും ദുര്യോധനനില്‍ മതിപ്പ് ഉളവാക്കുന്നില്ല. അയാള്‍ മറ്റുള്ളവരുടെ നാശം ഏതുവിധേനയും കൊതിക്കുന്ന സംശയാലുവാണ്. പൊടുന്നനെ ദ്രോണരുടെ കടുത്ത മനോവ്യഥ ദുര്യോധനോടുള്ള കോപരൂപത്തില്‍ പ്രകടമായി. "രാജാവേ! അങ്ങക്കുവേണ്ടി ഞാന്‍ അധാര്‍മ്മികമായി പലതും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ പ്രായത്തിലും എന്‍റെ കഴിവും തന്ത്രവും അങ്ങക്കു വേണ്ടി മാത്രം വിനിയോഗിക്കുന്നു. അതിനെയെല്ലാം വിലകുറച്ച് കണ്ട്, ചെറിയ പിഴകളില്‍ ശാസിക്കുന്നത് ശരിയല്ല, ഞാന്‍ ഇപ്പോഴും പറയുന്നു, അര്‍ജ്ജുനന്‍ എനിക്ക് അശ്വഥാമാവിനെക്കാള്‍ പ്രിയനാണ്! കൃഷ്ണ സംരക്ഷണത്തിലുള്ള അര്‍ജ്ജുനനെ വധിക്കാന്‍ എനിക്കെന്നല്ല, ആരാലും ആവില്ല. അങ്ങെത്ര കുറ്റപ്പെടുത്തിയാലും എനിക്കത് ചെയ്യാന്‍ ആവില്ല. അങ്ങും അങ്ങയുടെ പിതാവും നല്‍കുന്ന ജീവനാംശത്തോട് ഞാന്‍ ഇപ്പോഴും ഏറെ കൂറു പുലര്‍ത്തുന്നു. അതിനാല്‍ ഞാന്‍ മരിക്കുന്നതുവരെ അങ്ങയുടെ നിലനില്പ്പിനുവേണ്ടി യുദ്ധം ചെയ്യും. ഏറ്റെടുത്ത ദൌത്യത്തെപ്പറ്റി എനിക്ക് പൂർണ്ണ ബോധമുണ്ട്. അതെന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു സ്വയം നീരസപ്പെടുത്തുന്നതില്‍ യാതൊരു അർത്ഥവുമില്ല " ദ്രോണരുടെ കോപം ദുര്യോധനനില്‍ മറ്റൊരു ചിന്തക്ക് ഇടം നല്‍കി. "ശരി, ആചാര്യന്‍ നിലപാടില്‍ മാറ്റം വരുത്തണ്ട. നമുക്ക് സേനയെ രണ്ടായി പകുക്കാം. ഒരു പക്ഷത്തിന്‍റെ സാരഥ്യം ഞാനും രാധേയനും കൂടി ഏറ്റെടുക്കുന്നു. ഞങ്ങളോടൊപ്പം ദുശ്ശാസനനും ശകുനിയും ഉണ്ടാകും.

ഞങ്ങള്‍ പാണ്ഡവരോട് യുദ്ധം ചെയ്തു ജയിക്കുന്നത് കണ്ടോളു. അങ്ങക്കിഷ്ടമുണ്ടെങ്കില്‍ മറു സൈന്യവുമായി യുദ്ധ രംഗത്തേക്ക് വരാം. മറിച്ചാണ് തീരുമാനമെങ്കില്‍ അങ്ങ് വിശ്രമിച്ചോള്ളു. ഒരു പക്ഷെ, ആചാര്യനെ സ്വാന്ത്വനിപ്പിക്കാന്‍ പ്രിയ ശിഷ്യന്‍ വരാതിരിക്കില്ല" ദുര്യോധനന്‍റെ ഭർത്സനം കേട്ടിട്ടും ദ്രോണർ പ്രതികരിച്ചില്ല. അദ്ദേഹം ഏറെ സംയമനത്തോടെ സേനയെ രണ്ടായി പകുത്തു. പാണ്ഡവരോട് പടവെട്ടാന്‍ ഒരുങ്ങിയിറങ്ങിയ ദുര്യോധന നേതൃത്വത്തിന് ആശംസയും നല്‍കി.

കൌരവസേന രണ്ടു പക്ഷമായി തിരിഞ്ഞിരിക്കുന്നതു കൃഷ്ണന്‍റെ ശ്രദ്ധയില്‍ പെട്ടു. "അര്‍ജ്ജുനാ! നമുക്ക് അങ്ങയുടെ ശത്രുക്കളുമായി പൊരുതാം. അവർ അങ്ങയെ നേരിടാന്‍ വേണ്ടി മാത്രമാണ് ഈ ഒരു നീക്കം നടത്തിയിരിക്കുന്നതെന്ന് തീര്‍ച്ച. "ഭീമനും അര്ജുനനോടൊപ്പം കൂടി. അവർ ദുര്യോധന സഖ്യത്തെ നേരിടാന്‍ നീങ്ങി. യുദ്ധം ഭീകരമായി. അന്തരീക്ഷം പൊടിപടലങ്ങളാല്‍ ആവൃതമായി. അസ്ത്രാസ്ത്രങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. യുദ്ധം നീണ്ടു, ഒടുവില്‍ ദുര്യോധന സഖ്യം അര്‍ജ്ജുനാ അസ്ത്രങ്ങള്‍ തടുക്കാനാവാതെ ചിന്നിച്ചിതറി. ഏറെ സൈനികർ മരണമടഞ്ഞു. ദുര്യോധനനും സംഘവും തോറ്റു പിന്‍വാങ്ങി.

കൃതഘ്നനായ രാജാവിനു വേണ്ടി അന്ത്യം വരെ യുദ്ധം ചെയ്യാനുറച്ചു ദ്രോണർ തന്‍റെ സൈന്യവുമായി യുദ്ധ രംഗത്തിന്‍റെ വടക്ക് ഭാഗത്തേക്ക് നീങ്ങി. അവിടെ അദ്ദേഹം പാഞ്ചാല സൈന്യവുമായി ഏറ്റുമുട്ടി. ചണ്ട പ്രകൃതിയായ ആ ബ്രാമണന്‍റെ അസ്ത്രങ്ങളെ തടുക്കാനാവാതെ പാഞ്ചാലസൈന്യം നശിക്കാന്‍ തുടങ്ങി. ദ്രുപദന്‍റെ മൂന്നു പുത്രന്മാരെ ദ്രോണർ യുദ്ധത്തില്‍ വധിച്ചു. കോപത്തോടെ പാഞ്ഞടുത്ത വിരാടനും ദ്രുപദനും ദ്രോണന്‍റെ കോപാസ്ത്രങ്ങള്‍ക്ക് വിധേയരായി.

കോപാവേശം ബാധിച്ച ദ്രോണരുടെ മുഖത്തേക്ക് നോക്കുവാന്‍ പോലും സൈനികര്‍ക്ക് ഭയമായി. തന്‍റെ പിതാവ് വധിക്കപ്പെട്ടതില്‍ ധൃഷ്ടദ്യുമ്നന്‍ ദുഖിതനായി. അദ്ദേഹംപ്രതിജ്ഞ ചെയ്തു "കോപാക്രാന്തനായി അധര്‍മ്മം വാരിവിതറുന്ന ഈ ബ്രാഹ്മണനെ ഞാനിന്ന് വധിച്ചിരിക്കും! അതിനുവേണ്ടി ഞാന്‍ ഇന്നേവരെ നേടി എടുത്ത തപശക്തി മുഴുവന്‍ ഞാന്‍ ആവാഹിക്കും. " ധൃഷ്ടദ്യുമ്നന് ദ്രോണരെ നേരിടാന്‍ ഒരുങ്ങി. ഈ സമയം തോറ്റു പിന്തിരിഞ്ഞ രാധേയനും കൂട്ടരും ദ്രോണരൊടു ചേര്‍ന്നു. ആ കൂട്ടായ്മക്കു മുന്നില്‍ ധൃഷ്ടദ്യുമ്നനു പരാജയം സമ്മതിച്ച് പിന്‍വാങ്ങേണ്ടി വന്നു. ഭീമന്‍ തന്‍റെ സുഹൃത്തിനെ സഹായിക്കാന്‍ എത്തി. അദ്ദേഹം പലരേയും പരാജയപെടുത്തി ദ്രോണരുടെ അടുത്തെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നു. മഹായുദ്ധത്തിന്‍റെ പതിനഞ്ചാം ദിവസം ഏറ്റവും ശ്രദ്ധേയമായി കുറിക്കപ്പെട്ടു. സ്വതവേ വിരക്തി ബാധിച്ചിരുന്നെക്കിലും, ദ്രോണരില്‍ നിന്നു ധര്‍മ്മബോധം പാടെ നശിച്ച മട്ടായി, അദ്ദേഹം തന്‍റെ അസ്ത്ര പ്രയോഗ വൈദഗ്ദധ്യം മുഴുവന്‍ പാണ്ഡവ സൈന്യത്തിനു നേരെ നിഷ്ടുരമായി പ്രയോഗിച്ചു. ഏറെ സൈനികർ ദ്രോണ അസ്ത്രങ്ങള്‍ ഏറ്റു മരണപ്പെട്ടു, ദ്രോണരുടെ ശസ്ത്ര പ്രയോഗ വൈദഗ്ദധ്യം സൃഷ്ടിച്ച മായിക പ്രഭാവത്തിന്‍റെ പുകമറ സൈനികരുടെ കാഴ്ചശക്തി പോലും മറച്ചു, ഒറ്റപെട്ട ദ്വന്ദ്വ യുദ്ധങ്ങള്‍ പല സ്ഥലത്തും നടന്നു. നകുലനും ദുര്യോധനനുമായുണ്ടായ ദ്വന്ദ്വ യുദ്ധത്തില്‍ ദുര്യോധനന്‍ പരാജിതനായി, രാധേയനെ നേരിട്ട ഭീമന്‍ ശക്തമായി പൊരുതിയെങ്കിലും രാധേയാ അസ്ത്രങ്ങളുടെ ചൂടേറ്റു ബോധരഹിതനായി. അദ്ധേഹത്തെ നകുലന്‍ യുദ്ധ രംഗത്ത് നിന്നു പിന്‍വലിച്ചു,

ദ്രോണരും അര്‍ജ്ജുനനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായിരുന്നു. ദിവ്യാസ്ത്രങ്ങളുടെ പരസ്പര പ്രയോഗം കാണികളില്‍ കൌതുകം വര്‍ഷിച്ചു. ശിഷ്യന്‍റെ കഴിവിനെ ദ്രോണർ മനസ്സാ അഭിനന്ദിച്ചു. അധികം വൈകാതെ ക്ഷമയറ്റ ദ്രോണർ ബ്രഹ്മാസ്ത്രം കയ്യിലെടുത്തു. അതിനെ അര്‍ജ്ജുനന്‍ തന്‍റെ പ്രത്യ അസ്ത്രം കൊണ്ടു തടുത്തെങ്കിലും അസ്ത്രം കടന്നു പോയ വഴി കളിലെല്ലാം അത് ഭീകരമായ നാശം വരുത്തി. ദ്രോണർക്കു സ്വയം മടുപ്പുതോന്നി. അദ്ദേഹം അര്‍ജ്ജുനനെ ഉപേക്ഷിച്ചു പാഞ്ചാല സൈന്യത്തെ തേടിപ്പോയി. സാത്യകിയും ദുര്യോധനനും തമ്മില്‍ നടന്ന ദ്വന്ദ്വ യുദ്ധം ശക്തമായിരുന്നെകിലും, ആ ഒരവസ്ഥ രണ്ടുപേരിലും ഗതകാല സ്മരണ ഉണര്‍ത്തി, ഇരുവരും ഗുരുകുലത്തിലെ ഇണപിരിയാത്ത ചങ്ങാതിമാരായിരുന്നു, ആ സുഹൃത്ബന്ധം ഏറെ ദൃഡമായിരുന്നു, കുരുക്ഷേത്ര യുദ്ധ ആരംഭത്തിനു ഏറെ അടുത്തുവരെ ആ ബന്ധം തുടര്‍്ന്നിരുന്നു. ഇരുവരും പരസ്പരം മന്ദഹസിച്ചെങ്കിലും അവരില്‍നിന്നു സൌഹൃദം വഴി മാറിയിരുന്നു, ശത്രുവിന്‍റെ മേല്‍ ഏതുവിധം പ്രത്യാക്രമണം നടത്തണമെന്ന ചിന്തക്കായിരുന്നു മുന്‍തൂക്കം, സാത്യകി അറിയാതെ പുലമ്പി "എന്‍റെ ചങ്ങാതി ! നീ ഒരു ദുരാഗ്രഹിയും, സ്വജന സ്നേഹമില്ലാത്തവനും ആയിരുന്നില്ലെങ്കി നമ്മള്‍ തമ്മിലുള്ള ബന്ധം ഇന്നും ദ്രുഡമായിരുന്നെനെ! എന്തുചെയ്യാം, നിന്നലെ ഏറെ ഗുണങ്ങളെ ഹനിക്കുന്ന രീതിയില്‍ നീ ഒരു ദുര്‍മ്മോഹിയാകാന്‍ ഇടവന്നല്ലോ? നീ ഒരു അത്യാർത്തി അല്ലെന്നു എനിക്കറിയാം. പക്ഷെ, കാലം നിന്നെ ആവിധമാക്കി തീർത്തു. വിട്ടു വീഴ്ചയില്ലാത്ത നിന്‍റെ ഈയൊരു മനോഭാവമല്ലെ ഇന്നീ യുദ്ധം തന്നെ ക്ഷണിച്ചു വരുത്തിയത്‌.? ഓര്‍മ്മകളിലൂടെ നീന്തി കൊണ്ട് പരസ്പരം ചെയ്ത യുദ്ധത്തിനൊടുവില്‍ സാത്യകി ദുര്യോധനനെ പരാജയപെടുത്തി. അദ്ദേഹം യുദ്ധ രംഗത്തിന്‍റെ മറ്റൊരു ദിശയിലേക്കു നീങ്ങി.

യുദ്ധം വീണ്ടും സങ്കുലമായി. ദ്രോണർ അന്ന് തീര്‍ത്തും പ്രതികാര ദാഹിയായി മാറി കഴിഞ്ഞിരുന്നു. അദ്ദേഹം അയച്ച ബ്രഹ്മാസ്ത്രം ഏറ്റു പാണ്ഡവ പക്ഷത്തെ ഇരുപതിനായിരം സൈനികർ നിന്നനില്‍പ്പില്‍ പിടഞ്ഞു വീണു മരിച്ചു. ഏതോ ദുര്‍ഭൂതം ആവേശിച്ച മട്ടില്‍, തികച്ചും അധാര്‍മ്മികമായ രീതിയില്‍ യുദ്ധം ചെയ്തിരുന്ന ദ്രോണരെ ന്യായീകരിക്കാന്‍ കൃഷ്ണന് ആയില്ല, അദ്ദേഹം യുധിഷ്ടിരനോട് പറഞ്ഞു "യുധിഷ്ടിരാ ! ദ്രോണർ ഈ കൊടും ക്രൂരത തുടർന്നാള്‍ താങ്കളുടെ സൈന്യം ഇന്നോടെ നാമാവശേഷമാകും. സൈന്യത്തിന്‍റെ രക്ഷ അങ്ങയുടെ ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്. ദ്രോണരുടെ കൊടും ക്രൂരതക്ക് പകരമായി, നമുക്കും അദ്ദേഹത്തോടു അദ്ദേഹത്തോട് നിർദാക്ഷിണ്യം പെരുമാറെണ്ടിയിരിക്കുന്നു. നേരായ മാർഗത്തിലൂടെ ഇദ്ധേഹത്തെ കീഴ്പ്പെടുത്തുക ഏറെ ദുഷ്കരമാണ്. ധൃഷ്ടദ്യുമ്നന്റെ ശപഥം സ്വാര്‍ത്ഥകമാകണമെങ്കില്‍ ദ്രോണർ ആയുധം താഴെ വെയ്ക്കണം. അതിനെതെങ്കിലും ഉപായം നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. തന്‍റെ പുത്രനെ ഇയാള്‍ അത്യധികം സ്നേഹിക്കുന്നുണ്ട്. പുത്രന്‍ മരിച്ചെന്നു കേട്ടാല്‍ ദ്രോണർ തീര്‍്ച്ചയായും ആയുധം താഴെ വയ്ക്കും. അതോടെ യുദ്ധചിന്ത ഈ മഹാനില്‍ നിന്നും അസ്തമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നിരപരാധികളായ സൈനികരുടെ രക്ഷക്കു വേണ്ടി അങ്ങൊരു "പൊളി " പറഞ്ഞാല്‍, അതൊരിക്കലും ധര്‍മ്മ ഭ്രംശമാകില്ല. അങ്ങയുടെ സല്‍കീര്‍ത്തിക്ക് ഒരിക്കലും ഭംഗം വരില്ല യുധിഷ്ടിരാ! യുധിഷ്ടിരന്‍ കൃഷ്ണ നിര്‍ദ്ദേശം പാലിക്കാമെന്നെറ്റു. അര്‍ജ്ജുനന് ആ നിര്‍ദ്ദേശം അംഗീകരിക്കാനായില്ലെങ്കിലും, പ്രതികരിച്ചില്ല. ഭീമന്‍ ഉടന്‍ തന്നെ തന്‍റെ സൈന്യത്തിന്‍റെ ഹൃദയഭാഗത്ത്‌ ചെന്ന് "അശ്വഥാമാവ്‌" എന്നു പേരുള്ള ആനയെ ഗദകൊണ്ട് അടിച്ചു കൊന്നു. അദ്ദേഹം ദ്രോണരുടെ മുന്പില്‍ ചെന്നു ഉറക്കെ വിളിച്ചറിയിച്ചു " അശ്വഥാമാ ഹതാ". ദ്രോണർ ഉടന്‍ ബോധമറ്റു നിലം പതിച്ചു. ഏറെ താമസിയാതെ അദ്ദേഹം ബോധം വീണ്ടെടുത്തു. അദ്ദേഹത്തിന്‍റെ ചിന്ത മറ്റൊരു വഴിക്കു നീങ്ങി " തന്‍റെ പുത്രന്‍ ശങ്കര വരപ്രസാദതാല്‍ ജനിച്ചവനാണ്. അവനെ ആര്‍്ക്കും കൊല്ലാനാവില്ല " ഭീമന്‍റെ വാക്കുകള്‍ ദ്രോണർ തള്ളി ക്കളഞ്ഞു. അദ്ദേഹം വീണ്ടും ധൃഷ്ടദൃമ്നനുമായി ഏറ്റുമുട്ടി. സടകുടഞ്ഞ വീര്യത്തോടെ അദ്ദേഹം വീണ്ടും ബ്രഹ്മാസ്ത്രം പാണ്ഡവരുടെ യും, കേകയന്മാരുടെയും മേല്‍ പ്രയോഗിച്ചു. ആകാശത്തു നിന്നു യുദ്ധഗതി വീക്ഷിച്ചിരുന്ന ഋഷിമാരും, ദേവകളും പൈശാചികമായ ഈ യുദ്ധ മുറ കണ്ട് അമ്പരന്നു ദ്രോണരുടെ മേല്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കാന്‍ അവർ നിര്‍ബന്ധിതരായി.

ഋഷികള്‍ ദ്രോണരുടെ സമീപം എത്തിച്ചേര്‍ന്നു. അക്കൂട്ടത്തില്‍ പിതാവായ ഭരദ്വാജനും ഉണ്ടായിരുന്നു. അവർ പറഞ്ഞു " ദ്രോണാ ! ധര്‍മ്മഭ്രംശത്തോടെയുള്ള ഈ യുദ്ധം നീ ഇനി തുടരുരുത്. അങ്ങ് മരിക്കേണ്ട സമയം അടുത്തിരിക്കുന്നു. ഞങ്ങളുടെ വാക്കുകള്‍ മാനിച്ചെങ്കിലും അങ്ങ് ആയുധം താഴെ വയ്ക്കുക. അങ്ങ് ശ്രേഷ്ടമായ ബ്രാഹ്മണകുലത്തില്‍ പിറന്നവനാണ്, ഇത്ര കഠിനമായ ക്ഷത്രിയ വൃത്തി തുടരുന്നത് ഉചിതമല്ല. ഒരു ക്ഷത്രിയന്‍ പോലും അങ്ങയെ പോലെ ക്രൂരമായ നരവേട്ട നടത്തിയിട്ടില്ല. നിരപരാധികളുടെ മേല്‍ ബ്രാഹ്മ അസ്ത്രം പ്രയോഗിച്ചത് ഒട്ടും ശരിയായില്ല. ഇനി യുദ്ധം തുടരരുത്. ആയുധം താഴെ വെച്ച് മനസ്സിനെ ഏകാഗ്രമാക്കി നിറുത്തുക. മരണത്തെ നേരിടാന്‍ മനസ്സ് സജ്ജമാക്കുക " പൊടുന്നനെ ഒരു നിരുത്സാഹം ദ്രോണരെ പിടികൂടി.അദ്ദേഹം യുധിഷ്ടിരനോട് ചോദിച്ചു "കുഞ്ഞേ ! നീ പറയു എന്‍റെ പുത്രന്‍ മരണപ്പെട്ടുവോ ? നിന്‍റെ വാക്കുകളെ ഞാന്‍ മാനിക്കും... യുധിഷ്ടിരന്‍ കൃഷ്ണോക്തികല്‍ ഓർമ്മിച്ചു. ഭീമന്‍ യുധിഷ്ടിരനെ സമീപിച്ചു " ജ്യേഷ്ഠ !ഞാന്‍ അശ്വഥാമാവെന്ന ആനയെ കൊന്നു. ആ സത്യം അങ്ങ് ആചാര്യനോട്‌ പറഞ്ഞാലും. നമ്മുടെ പ്രഭുവിന്‍റെ വാക്കുകള്‍ മാനിക്കുക " ദ്രോണർ വീണ്ടും ചോദിച്ചു " യുധിഷ്ടിരാ! നീ സത്യം അറിയിക്കുക ! " യുധിഷ്ടിരന്‍ പറഞ്ഞു " സത്യമാണ് ആചാര്യാ ! അശ്വഥാമാ ഹത !! ഏറെ ശബ്ദം താഴ്ത്തി അദ്ദേഹം ഉരുവിട്ടു "കുന്ജ്ജരാ " യുധിഷ്ടിരന്‍റെ ധര്‍മ്മനിഷ്ഠ മൂലം അദ്ദേഹത്തിന്‍റെ രഥം ഭൂമിയില്‍ നിന്നു നാലു വിരല്‍ ഉയര്‍ന്നു നിന്നിരുന്നു. എന്നാല്‍ സൈന്യരക്ഷാർത്ഥം അദേഹം പറഞ്ഞ ഈ നിർദോഷമായ പൊളി യുധിഷ്ടിരനെ നിമിഷത്തിനുള്ളില്‍ മറ്റുള്ളവര്‍ക്ക് സമനാക്കി. രഥചക്രം ഭൂമിയില്‍ സ്പര്‍ശിച്ചു.

ദ്രോണർ മോഹാല്‍സ്യപ്പെട്ടു. ക്രമത്തില്‍ ബോധം വീണ്ടെടുത്ത അദ്ദേഹതില്‍നിന്നു യുദ്ധം ചെയ്യാനുള്ള വാഞ്ച നിശ്ശേഷം വിട്ടിരുന്നു. ഈ സമയമെല്ലാം ധൃഷ്ട്രദൃമ്നന്‍ ദ്രോണരുടെ മുന്പില്‍ തന്നെ നിന്നിരുന്നു. അദ്ദേഹം ദ്രോണരുടെ നേരെ അസ്ത്രങ്ങള്‍ അയച്ചു. ദ്രോണർ നിരുല്സാഹത്തോടെ പ്രതിരോധിച്ചു. മഹാ മന്ത്രങ്ങള്‍ അഭിമന്ത്രണം ചെയ്യാനുള്ള ശക്തി അദ്ദേഹത്തില്‍ നിന്ന് നഷ്ടമായി തുടങ്ങി. ഓര്‍മ്മക്കുറവ് അദ്ധേഹത്തെ വീണ്ടും ക്രുദ്ധനാക്കി. തന്‍റെ ഗുരുവായ അഗ്നിരശന്‍ സമ്മാനിച്ച വില്ലെടുത്ത്‌ അദ്ദേഹം ധൃഷ്ടദൃമ്നനെ ശരങ്ങള്‍ കൊണ്ട് മൂടി. നഷ്ടപ്പെട്ട വീര്യം വീണ്ടും അദ്ദേഹത്തിന് തിരിച്ചു കിട്ടാന്‍ തുടങ്ങി.

അദ്ദേഹം ധൃഷ്ടദ്യുമ്നുമായ്‌‌ ദ്വന്ദ്വയുദ്ധം നടത്തി. പ്രതിയോഗിയുടെ വില്ലും രഥവും അദ്ദേഹം മുറിച്ചു. ധൃഷ്ടദൃമ്നന്‍ വാളോങ്ങി ദ്രോണരുടെ നേരെ എത്തി. ദ്രോണർ അദ്ദേഹത്തിന്‍റെ വാള്‍ മുറിച്ചു. തന്നെ ആ വാള് കൊണ്ട്‌ ധൃഷ്ടദൃമ്നന്‍ കൊലപ്പെടുത്തുമെന്നു ദ്രോണർ മനസ്സില്‍ കണ്ടിരുന്നു. തന്‍റെ വളരെ അടുത്ത് നിന്നിരുന്ന ധൃഷ്ടദൃമ്നന്‍റെ മേല്‍ ഏറെ നീളം കുറഞ്ഞ "വൈതസ് മിത്രങ്ങള്‍" എന്ന അസ്ത്രങ്ങള്‍ ദ്രോണർ പ്രയോഗിച്ചു തുടങ്ങി. ഈ അസ്ത്രങ്ങളുടെ അഭിമന്ത്രണം അറിയാവുന്നവർ ചുരുക്കമായിരുന്നു. ദ്രോണരെ കൂടാതെ ഈ അസ്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള കഴിവ് രാധേയന്‍, കൃപർ, കൃഷ്ണന്‍, സാത്യകി, അഭിമന്യു എന്നിവര്‍ക്ക് മാത്രമായിരുന്നു, കണ്ടുനിന്ന സാത്യകി പ്രത്യയസ്ത്രങ്ങള്‍ അയച്ച് ദ്രോണരെ പ്രതിരോധിച്ചു, കൃഷ്ണാ അര്‍ജ്ജുനന്മാർ സാത്യകിയെ അഭിനന്ദിച്ചു. അര്‍ജ്ജുനന്‍ പറഞ്ഞു "കൃഷ്ണാ! നമ്മുടെ പ്രിയനായ സാത്യകി എത്ര കൌശലതോടെയാണ്‌ തന്‍റെ മിത്രത്തെ രക്ഷിക്കുന്നത്" കണ്ടുനിന്ന കൌരവവീരന്മാർ സാത്യകിയെ ചുറ്റിനും നിന്നാക്രമിച്ചു. ഋഷിമാരുടെ വാക്കുകള്‍ കേട്ടിട്ടും, തന്‍റെ പുത്രന്‍ മരിച്ചെന്ന വാര്‍ത്ത അറിഞ്ഞിട്ടും ദ്രോണരിലെ യുദ്ധവീര്യം കെട്ടടങ്ങിയില്ല, വീണ്ടും അദ്ദേഹം സംഹാരരുദ്രനായി മാറുകയാണ് ഉണ്ടായത്, അദ്ദേഹത്തിന് എങ്ങിനെയും ധൃഷ്ടദൃമ്നനെ കൊല്ലണമെന്ന ചിന്ത മാത്രമായി, അദ്ദേഹം നിരായുധനായ പാണ്ഡവ സൈന്യാധിപനു നേരെ ബ്രഹ്മ അസ്ത്രം പ്രയോഗിക്കാന്‍ ഒരുങ്ങി, ഭീമന്‍ തന്‍റെ രഥവുമായി ധൈര്യപൂർവ്വം ധൃഷ്ടദൃമ്നനെ രഥത്തില്‍ കയറ്റി, അവർ ഇരുവരും ദ്രോണർക്കുമേല്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചു, ഭീമനെ തള്ളിമാറ്റി കൊണ്ട് സാത്യകി ധൃഷ്ടദൃമ്നനോട് ചേര്‍ന്നു, ക്രുദ്ധനായ ഭീമന്‍ മുന്പോട്ട് കടന്നു ചെന്ന് ദ്രോണരുടെ രഥത്തില്‍ ചാരി നിന്നു, ഭീമനെ ഒരളവുവരെ ദ്രോണർ ഭയപ്പെട്ടിരുന്നു, ഭീമന്‍റെ വാക്കുകല്‍ ക്രോധം നിറഞ്ഞതും, സഭ്യതക്ക് ചേര്‍്ന്ന വിധം ആയിരുന്നിലെങ്കിലും വാക്കുകളിലെ ആന്തരാർത്ഥം ഹൃദയം ദ്രവിപ്പിക്കും വിധം കഠിനവും അവ തികച്ചും സത്യവുമായിരുന്നു. ദ്രോണർ പലപ്പോഴും ഭീമന്‍റെ വാക്ക് ശരങ്ങള്‍ക്ക് മുന്നില്‍ നിഷ്പ്രഭനായിട്ടുണ്ട്.. ദ്രോണരഥത്തില്‍ ചാരിനിന്ന് ഭീമന്‍ ആക്രോശിച്ചു "ബ്രാഹ്മണനായ താങ്കള്‍ ക്ഷ്തൃയവൃതി ഏറ്റെടുത്തപ്പോള്‍, ശുദ്രനെക്കാള്‍ താഴ്ന്ന വിധമായി. ദുര്യോധന പ്രീതിക്കു വേണ്ടി താങ്കള്‍ ധര്‍മ്മത്തെ ബലികഴിക്കുകയാണ്. ബ്രാഹ്മണനായ താങ്കള്‍ തീര്‍ത്തും ഒരു കശാപ്പുകാരനായി മാറി കഴിഞ്ഞിരിക്കുന്നു. അങ്ങേക്ക് ധനത്തോട് അത്യാർത്തിയാണ്‌. ഈ ധനം അങ്ങേക്ക് എന്തിനാണ്? അങ്ങയുടെ ഏക പുത്രന്‍ പോലും മരണപ്പെട്ടിരിക്കുന്ന ! മറ്റുള്ളവര്‍ക്ക് ധർമ്മം ഉപദേശിക്കുന്ന അങ്ങ് സ്വന്തം പ്രവർത്തിയുടെ ധാർമ്മികതയെ പറ്റി ചിന്തിച്ചാല്‍ സ്വയം ലജ്ജിക്കേണ്ടി വരും. ഇനിയെങ്കിലും ഈ യുദ്ധ കൊതി നിർത്തു! അസ്ത്രങ്ങള്‍ അഭിമന്ത്രണം ചെയ്യുന്ന നാവുകൊണ്ട് ഇനിയെങ്കിലും വേദൊക്തികള്‍ ഉരുവിടാന്‍ ശീലിക്കുക." ഭീമന്‍റെ ചുട്ടു പൊള്ളുന്ന വാക്കുകള്‍ ദ്രോണരെ ഏറെ ചിന്തിപ്പിച്ചു. അദ്ദേഹത്തില്‍ നിന്നു യുദ്ധചിന്ത വിട്ടകന്നു. അദ്ദേഹം വില്ലും ശരങ്ങളും തേർ തട്ടില്‍ വലിച്ചെറിഞ്ഞു. ദുര്യോധനനെയും, രാധേയനെയും പേരുചൊല്ലി വിളിച്ചു " ദുര്യോധനാ ! രാധേയാ ! ഇനി മുതല്‍ നിങ്ങള്‍ വളരെ ശ്രദ്ധിച്ചു യുദ്ധം ചെയ്തോളു! ഞാന്‍ യുദ്ധ രംഗത്തു നിന്നു വിടവാങ്ങാന്‍ തീരുമാനിച്ചു

ഏറ്റെടുത്ത കര്‍മ്മം മുഴുവനായി പാലിക്കാന്‍ ഞാന്‍ അശക്തനായി രാജാവേ! എന്നാലും ഈ ദ്രോണർ അങ്ങു തന്ന അന്നത്തോട് ഏറെ കൂറും വിശ്വസ്തതയും പുലര്‍ത്തിയിട്ടുണ്ട്! " ആ സാധു ബ്രാഹ്മണന്‍റെ തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞു. താന്‍ അതുവരെ അനുഭവിച്ച മാനസിക വ്യഥ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ പ്രകടമായിരുന്നു. യുദ്ധ രംഗമായിട്ടും ആ വാക്കുകള്‍ ശ്രവിച്ച ഏവരും പൊട്ടിക്കരഞ്ഞു. "പ്രിയപ്പെട്ട ഗുരോ! അങ്ങയുടെ സത്യസന്ധതയില്‍ ഞങ്ങള്‍ തൃപ്തരാണ്. ഈ വിധം ഗുരവിന്‍റെ താപാഗ്നി ഞങ്ങളുടെ മേല്‍ വീഴ്തരുതെ ഗുരോ! അങ്ങയോളം മഹാനായ ഒരു ഗുരു ഈ ഹസ്തിനപുരത്തിലില്ല ! " ദ്രോണർ അതൊന്നും ശ്രദ്ധിച്ചില്ല. എല്ലാ കര്‍മ്മബന്ധങ്ങളില്‍ നിന്നും മുക്തനാകാന്‍ അദ്ദേഹം ആഗ്രഹിച്ചു. ജീവന്‍ വെടിയാനായി ദ്രോണർ യോഗാസനത്തില്‍ ഇരുന്നു. ഇഹ ലോക ചിന്ത ആ മഹാനില്‍ നിന്നു അന്യമായി. ഈ സമയം ധൃഷ്ടദൃമ്നന്‍ കയ്യില്‍ വാളുമായി മുന്നോട്ടു വന്നു. ധൃഷ്ടദൃമ്നന്‍റെ ഉദ്യമം മനസ്സിലാക്കിയ അര്‍ജ്ജുനന് ആചാര്യനോട്‌ അനുകമ്പ തോന്നി. അദ്ദേഹം അലമുറയിട്ടു വിളിച്ചു " അരുത് ! അദ്ദേഹത്തെ കൊല്ലരുത് ! ! വേണമെങ്കില്‍ ബന്ദി ആക്കികൊള്ളൂ! ഗുരുഹത്യ പാപമാണ് ! "

അര്‍ജ്ജുനന്‍റെ വാക്കുകള്‍ ആരും മാനിച്ചില്ല. ധൃഷ്ടദൃമ്നന്‍ വാള്‍ കൊണ്ട് ആചാര്യന്‍റെ തല അറുത്തു. പൊടുന്നനെ ദ്രോണ ശരീരത്തില്‍ നിന്നുയർന്ന ഉജ്ജ്വല കാന്തി ക്ഷണനേരം കൊണ്ട് ആകാശത്തില്‍ വിലയം പ്രാപിച്ചു. ദ്രോണർ ഋഷിമാരോടൊപ്പം എത്തിച്ചേർന്നു. യുധിഷ്ടിരന്‍, കൃഷ്ണന്‍, കൃപർ, യുദ്ധ രംഗം നിരീക്ഷിച്ചു കൊണ്ടിരുന്ന സഞ്ജയന്‍ ഇവർ നാല്‍വരും ആ അത്യത്ഭുത ദൃശ്യത്തിനു സാക്ഷ്യം വഹിച്ചു, ഒരു കയ്യില്‍ വാളും മറുകയ്യില്‍ ദ്രോണരുടെ ശിരസ്സുമായി ധൃഷ്ടദൃമ്നന്‍ രഥത്തില്‍ നിന്നു ചാടി.

മഹാനായ ദ്രോണരെ ഏറെ അപമാനിക്കും വിധം ധൃഷ്ടദൃമ്നന്‍ ദ്രോണ ശിരസ്സ്‌ നിലത്തെറിഞ്ഞു. ധൃഷ്ടദൃമ്നന്‍റെ ശപഥം നിറവേറ്റപ്പെട്ടു. ഭീമന്‍ ആക്രോശതോടെ സുഹൃത്തിനെ വാരി പുണർന്നു. അവരിരുവരും ആനന്ദ നൃത്തം ചവിട്ടി. ഭീമന്‍ പറഞ്ഞു " എന്‍റെ ചങ്ങാതി ! ഭാഗ്യം കൊണ്ട് അങ്ങയുടെ ശപഥം നിറവേറി ! സൂതപുത്രനായ രാധേയന്‍ മരിക്കുമ്പോള്‍ ഇനിയും ഞാന്‍ അങ്ങയെ ആലിംഗനം ചെയ്യുന്നുണ്ട്, പിന്നെ ദുര്യോധനന്‍ കൊല്ലപ്പെടുമ്പോഴും. ക്രൂരതയുടെ താണ്ഡവമാണ് നടമാടിയതെങ്കിലും അവരുടെ മൈത്രി ബന്ധം സുദൃഡ മായിരുന്നു.

ആചാര്യന്‍ കൊല്ലപ്പെട്ട സത്യം ദുര്യൊധനില്‍ ഏറെ ദുഃഖം ഉളവാക്കി. ഏറെ നേരെത്തേക്ക് മിണ്ടാന്‍ പോലും കഴിയാതെ സ്തബ്ദനായി നിലകൊണ്ടു. അദ്ദേഹം ഓർത്തു "ആചാര്യന്‍ തനിക്കുവേണ്ടി ഉര്‍ദ്ധന്‍ നിലക്കും വരെ യുദ്ധം ചെയ്യുമെന്നു പ്രതിജ്ഞ ചെയ്തിരുന്നു. "മഹാരഥനായ അദ്ദേഹം തന്‍റെ വാക്ക് പാലിച്ചിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ തനിക്കായില്ല. ഏറെ മാനസിക വേദന താന്‍ മൂലം അദ്ദേഹം ഏറ്റു വാങ്ങി. ഈ പാപം ഏതു പുണ്യ നദിയില്‍ സ്നാനം ചെയ്താണ് ഞാന്‍ എന്നില്‍നിന്നു ഒഴിവാക്കുക?" ദുഃഖ ഭാരത്താല്‍ അദ്ദേഹം തല കുമ്പിട്ടിരുന്നു." ജയം എന്ന മോഹം തന്നെ ദുര്യോധനില്‍ നിന്നു അകന്നു. ഈ സമയം ദ്രോണ പുത്രന്‍ അശ്വഥാമാവ് അങ്ങോട്ട്‌ കടന്നുവന്നു. കൗരവ സൈന്യാധിപരുടെ ദുഃഖ ഹേതു അറിയാതെ അദ്ദേഹം കുഴങ്ങി. "എന്താണിങ്ങനെ? നിങ്ങളില്‍ നിന്നു ഒരു വാക്കുപോലും പുറപ്പെടുന്നില്ല? രാധേയനെ കണ്ടാല്‍ യുദ്ധത്തില്‍ തോല്‍വി സംഭവിച്ച മട്ടുണ്ട്. അങ്ങനെ ഒരിക്കലും ഉണ്ടാകാന്‍ ഇടയില്ല. എന്‍റെ അച്ഛന്‍റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ട്‌. അദ്ദേഹം രാജാവിനുവേണ്ടി ജീവന്‍ കളഞ്ഞും പോരാടും. എന്താണ് സംഭവിച്ചത്? നമ്മുടെ പ്രിയപ്പെട്ടവർ ആരെങ്കിലും മരിച്ചോ ? രാജാവേ ! അങ്ങും അത്യന്തം ദുഖിതനാണല്ലൊ?"ദുര്യോധനന്‍ അശ്വഥാമാവിന്‍റെ കൈ പിടിച്ചുകൊണ്ടു കൃപരെ ദയനീയമായി നോക്കി. "താങ്കള്‍ ആചാര്യ പുത്ര നോട് വിവരം പറയു! എനിക്കതു പറയാനുള്ള ശക്തിയില!. കൃപർ അശ്വഥാമാവിനോടു ദ്രോണർ മരിച്ചവിവരവും, ധൃഷ്ടദൃമ്നന്‍ അദ്ദേഹത്തോട് കാണിച്ച അപമാനവും വിവരിച്ചു. കൂട്ടത്തില്‍ യുധിഷ്ടിരന്‍റെ പൊളിയും വെളിപെടുത്തി. അച്ഛന്‍റെ മരണവാർത്ത ശ്രവിച്ച അശ്വഥാമാവിനു ദുഃഖം അടക്കാനായില്ല. ദുഃഖം പാണ്ഡവരോടുള്ള കോപമായി കത്തിക്കാളി. അദ്ദേഹം പറഞ്ഞു "യുദ്ധത്തിന്‍റെ ഗതി പ്രവചനാതീതമാണ്‌. നേരായ മാര്‍ഗ്ഗത്തിലൂടെയാണ് എന്‍റെ അച്ഛന്‍ വധിക്കപ്പെട്ടിരുന്നതെങ്കില്‍ അതില്‍ ദുഖിക്കേണ്ട കാര്യമില്ല. എന്നാല്‍ എന്‍റെ അച്ഛന്‍റെ മരണം നേരായ മാർഗ്ഗത്തിലല്ല. പോരാട്ടത്തില്‍ എന്‍റെ അച്ഛനെ കീഴ്പ്പെടുത്താന്‍ അവര്‍ക്കാവില്ല. യുധിഷ്ടിരന്‍ തന്മയത്വമായി ഒരു കളവു പറഞ്ഞു. ധർമ്മിഷ്ടരില്‍ ശ്രേഷ്ടനായ അദ്ധേഹത്തിന്‍റെ വാക്ക് സത്യമെന്ന് അച്ഛന്‍ വിശ്വസിച്ചു. ധൃഷ്ടദൃമ്നന്‍ എന്‍റെ അച്ഛനെ ക്രൂരമായി അപമാനിച്ചിരിക്കുന്നു. ഞാനിതിനു പകരം വീട്ടുന്നുണ്ട്. എന്‍റെ കയ്യില്‍ " നാരായണാ അസ്ത്രം " എന്ന മഹത്തായ അസ്ത്രമുണ്ട്. ഞാനത് പാണ്ഡവരുടെ മേല്‍ പ്രയോഗിക്കും. ദുര്യോധനാ ! അങ്ങ് ലോകനാഥനാകാന്‍ തയ്യാരെടുത്തോളു ! ഞാന്‍ ഉടന്‍ തന്നെ ചതിയരായ പാണ്ഡവരെ വധിച്ചു അങ്ങയുടെ സിംഹാസനം നിലനിർത്തും ! അശ്വഥാമാവിന്‍റെ വാക്കുകള്‍ സത്യമെന്ന് വിശ്വസിക്കാം" കൌരവസൈന്യം ദുഃഖം മറന്നു ഹർഷാരവം മുഴക്കി. അവര്‍ക്കൊരു പുതുജീവന്‍ കൈവന്ന പോലയായി. അവർ ആചാര്യ പുത്രന്‍റെ കീഴില്‍ അണിനിരന്നു യുദ്ധ രംഗത്തേക്ക് പുറപ്പെട്ടു. കൗരവ സൈന്യത്തില്‍ നിന്നുയര്‍ന്ന ഗര്‍ജ്ജന സ്വരം യുധിഷ്ടിരന്‍ ശ്രദ്ധിച്ചു. ആചാര്യ പുത്രന്‍ ദുഃഖം വെടിഞ്ഞു തങ്ങളോടു പ്രതികാരം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു ! ജ്യേഷ്ഠന്‍റെ മനോഗതം ശ്രദ്ധിച്ച അര്‍ജ്ജുനന്‍ പറഞ്ഞു "ശരിയാണ് ! അശ്വഥാമാവിന്‍റെ ശബ്ദം ആണ് മുന്നില്‍ കേലക്കുന്നത്. അങ്ങു ഏതുവിധത്തിലും വിജയം വരിക്കാനായി ഷന്തവ്യമല്ലാത്ത ഒരു പൊളി പറഞ്ഞിരിക്കുന്നു. അങ്ങയുടെ വാക്കുകള്‍ വിശ്വസിച്ചാണ് ഗുരു ആയുധം തഴെ വെച്ചത്. ധൃഷ്ടദൃമ്നന്‍റെ പ്രവർത്തി ഒട്ടും ന്യായീകരിക്കാനാവില്ല. അദ്ദേഹം ഗുരുവിനെ വളരെ നിന്ദ്യമായി അപമാനിച്ചിരിക്കുന്നു. ജയത്തിനു വേണ്ടി നമ്മള്‍ രക്തദാഹികളായി ! പാവം ! എന്‍റെ ആചാര്യന്‍ ! അദ്ദേഹം നമ്മളെയെല്ലാം എത്രമാത്രം സ്നേഹിച്ചിരുന്നു? നേർക്കുനേർ യുദ്ധം ചെയ്യുമ്പോള്‍ പോലും ആ വാത്സല്യം ഞാന്‍ അനുഭവിച്ചറിഞ്ഞിരുന്നു. എന്‍റെ ജ്യെഷ്ടാ ! അങ്ങിന്നു പറഞ്ഞ കളവു നിസ്സാരമെന്ന് കരുതുന്നു ഉണ്ടോ ?ഈ അധമ പ്രവര്‍്ത്തി മൂലം അങ്ങയുടെ യശസ്സിനു തന്നെ കളങ്കം വന്നില്ലേ ?

ആചാര്യനെ വധിക്കരുതെന്ന് ഞാന്‍ എത്രവട്ടം നിങ്ങളോട് കേണു പറഞ്ഞു ? ആരും എന്‍റെ വാക്കുകള്‍ക്ക് വില നല്‍കിയില്ല. ഇനി വരുന്നത് നമുക്ക് ഒന്നിച്ചു അനുഭവിക്കാം " ദേഷ്യത്തില്‍ തുടങ്ങിയ അര്‍ജ്ജുനന്‍റെ സംസാരം ദുഖതപ്തമായ ഇടര്‍ച്ചയോടെ നിർത്തി. അദ്ദേഹം തല കുമ്പിട്ടിരുന്നു. തന്‍റെ ജ്യേഷ്ഠനെ കുറപ്പെടുത്തും മട്ടിലുള്ള അര്‍ജ്ജുനന്‍റെ സംസാരം ഭീമനു അരോചകമായി. " അര്‍ജ്ജുനാ ! അങ്ങ് ജ്യേഷ്ഠനെ കുറപ്പെടുത്തിയത് ഒട്ടും ശരിയായില്ല. ഈ ഭോഗ സുഖങ്ങളിലോന്നും താല്പര്യമില്ലാത്ത ശുദ്ധ ഹൃദയനാണ് നമ്മുടെ ജ്യേഷ്ഠന്‍. നമുക്ക് വേണ്ടി മാത്രമാണ് യുദ്ധമെന്ന ആശയത്തോടു പോലും അദ്ദേഹം പൂർണ്ണമായി യോജിച്ചത്. ഇനി, ആചാര്യനെക്ക്റിച്ച് അങ്ങ് ഏറെ പുകഴ്ത്തുന്നത് കേട്ടു, ഒരു പക്ഷെ, താങ്കളെ അദ്ദേഹം സ്നേഹിച്ചു കാണും. എന്നാല്‍ എനിക്ക് ആ മനുഷ്യനോട് ഒരു മതിപ്പുമില്ല. ക്രൂരനായ ഒരു കശാപ്പുകാരനായിരുന്നു അയാള്‍. ദിവ്യാ അസ്ത്രം നിരപരാധികളുടെ മേലെ പ്രയോഗിച്ച് ഇന്നദ്ദേഹം എത്ര മാത്രം നാശം സൃഷ്ടിച്ചു ? അര്‍ജ്ജുനാ! എനിക്ക് താങ്കളുടെ ഗുരുഭക്തിയില്‍ ലജ്ജ തോന്നുന്നു ! നമ്മുടെ സൈന്യത്തിന്‍റെ രക്ഷക്കു വേണ്ടി മാത്രമാണ് എന്‍റെ പ്രിയപ്പെട്ട ജ്യേഷ്ഠന്‍ ജീവിതത്തില്‍ ആദ്യമായി ഒരു കളവു പറഞ്ഞത്. അതിനു വേണ്ട ഉചിത നിര്‍ദ്ദേശം നല്‍കിയത് നമ്മുടെ പ്രഭുവായ കൃഷ്ണനാണ്. എന്‍റെ ജ്യേഷ്ഠന് ഒരു ധര്‍മ്മച്യുതിയും സംഭവിച്ചിട്ടില്ലന്നു എനിക്കുറപ്പുണ്ട്. " ഏറെ വികാര വായ്പ്പോടെ ഭീമന്‍ പറഞ്ഞു " അര്‍ജ്ജുനാ ! താങ്കള്‍ എന്നെകൊണ്ട്‌ പറയിക്കുകയാണ്‌, എന്‍റെ ജ്യേഷ്ഠനെ ആരും കുറപ്പെടുത്തുന്നത്‌ എനിക്ക് സഹിക്കാനാവില്ല. ഈ ഭീമന്‍റെ മനസ്സില്‍ വിരിഞ്ഞു നില്ക്കുന്ന ഏറ്റവും പ്രഭാപുരമായ നക്ഷത്രമാണ് അദ്ദേഹം. അങ്ങേപ്പോഴും പറയുമായിരുന്നല്ലോ - യുദ്ധം വരുമ്പോള്‍ ധൃതരാഷ്ട്ര പുത്രന്മാർ നമ്മോടു കാണിച്ച അപരാധങ്ങല്‍ക്കെല്ലാം പകരം വീട്ടുമെന്ന്! എന്നിട്ടിപ്പോള്‍ അങ്ങയുടെ ക്രൂരനായ ആചാര്യനോട്‌ നമ്മുടെ പ്രിയ ജ്യേഷ്ഠന്‍ നിര്‍ദ്ദോഷമായ ഒരു പൊളി പറഞ്ഞപ്പോള്‍ അങ്ങയുടെ രക്തം തിളച്ചു !അതിന്‍റെ പേരില്‍ അദ്ദേഹത്തെ കുറപ്പെടുത്തുന്നു. അങ്ങ് കൃഷ്ണ മൈത്രിക്കുപോലും യോഗ്യനല്ല. ഞാനും എന്‍റെ ജ്യേഷ്ഠനും കൃഷ്ണന്‍റെ വാക്കുകള്‍ എപ്പോഴും അനുസരിക്കുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം മാത്രം പ്രവര്‍ത്തിക്കുന്നു" ഭീമന്‍ കടുത്ത രോഷത്തോടെ പുറം തിരിഞ്ഞു നിന്നു. തികട്ടി വന്ന കോപത്തോടെ ഭീമന്‍ വീണ്ടും അര്‍ജ്ജുനനു നേരെ തിരഞ്ഞു "എന്‍റെ അനിയാ ! ഇന്നലെ യുദ്ധ രംഗത്തു വെച്ച് രാധേയന്‍ എന്നെ സാപാട്ടു രാമന്‍ ! ഗുസ്തികാരന്‍, അടുക്കള ജോലികാരന്‍ എന്നെല്ലാം വിളിച്ചപമാനിച്ചപ്പോള്‍ എന്തുകൊണ്ട് താങ്കളുടെ രക്തം തിളച്ചിലല ? പകരം വീട്ടണമെന്നു പോലും തോന്നിയില്ല. ഭീമന്‍ സ്വന്തം കരുത്തു കൊണ്ട് എല്ലാം നേടിക്കൊള്ളുമെന്നു താങ്കള്‍ കരുതി." ഭീമന്‍ പൊടുന്നനെ മൌനിയായി തലകുമ്പിട്ടു. യുധിഷ്ടിരന് അനിയനോട് അതിരറ്റ അനുകമ്പയും സ്നേഹവും തോന്നി. അദ്ദേഹം ഭീമനെ ഗാഡം പുണർന്നു. " എന്‍റെ പ്രിയ അനിയാ ! നീ എനിക്ക് പ്രാണനെക്കാള്‍ പ്രിയനാണ്. എന്‍റെ പ്രവര്ത്തി മൂലം എനിക്കുണ്ടായ ദുഖവും അര്ജുനന്‍റെ കുറ്റപ്പെടുത്തലും ലഘുകരിക്കാന്‍ നിന്‍റെ ആശ്വാസ വാക്കുകള്‍ക്കു കഴിഞ്ഞു. നീ എന്നും എന്‍റെ നന്മ മാത്രമേ കാംക്ഷിച്ചിട്ടുള്ളൂ ഭീമാ. യുധിഷ്ടിരന്‍റെ സ്നേഹം പൊട്ടികരച്ചിലായി. ഭീമനും വികാരം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അവർ വീണ്ടും വീണ്ടും അണച്ച് പുല്കി. ഭീമന്‍ അര്‍ജ്ജുനന് നേരെ തിരിഞ്ഞു " താങ്കള്‍ക്ക് ആശ്വതാമാവ് പ്രിയനായിരിക്കാം. താങ്കളിവിടെ ഇരുന്നു ആചാര്യപുത്രന്‍റെ മഹിമ പാടി പുകഴ്ത്തിക്കോളു. എന്നാല്‍ എനിക്ക് അയാളുടെ ദിവ്യാ അസ്ത്രത്തെ ഭയമില്ല ഞാന്‍ ഒറ്റയ്ക്ക് അയാളെ നേരിടും. ഭീമന്‍ തിരിഞ്ഞു നടന്നു തുടങ്ങി ധൃഷ്ടദൃമ്നന്‍ അര്‍ജ്ജുനനോട് ചോദിച്ചു. "താങ്കളുടെ ആചാര്യന്‍ ഒരു മഹാത്മാവെന്നു താങ്കള്‍ കരുതുന്നു. ഞങ്ങള്‍ക്കാര്‍ക്ക് അങ്ങനെ കരുതാനാവില്ല. ബ്രാഹ്മണനായ അദ്ദേഹം തന്‍റെ കുലകർമ്മങ്ങള്‍ എന്തങ്കിലും ആചരിച്ചിട്ടുണ്ടോ ? ഒരു ബ്രാഹ്മണന്‍റെ കുലധർമ്മങ്ങള്‍ എന്തന്നു ഞാന്‍ താങ്കളോട് വ്യക്തമാക്കാം. ഒന്ന്- യാഗങ്ങള്‍ ചെയ്യിക്കുക രണ്ട്- സ്വയം യാഗം ചെയ്യുക മൂന്ന് - ധാരാളം ദാനങ്ങള്‍ കൊടുക്കുക നാല് - ദാനങ്ങള്‍ സ്വീകരിക്കുക അഞ്ച്‌ - അദ്ധ്യാപനം ചെയ്യുക ആറ് - സ്വയം അദ്ധ്യയനം ചെയ്യുക. ഇവയില്‍ ഏതെങ്കിലും അങ്ങയുടെ ഗുരു അനുഷ്ഠിച്ചിട്ടുണ്ടോ? അദ്ദേഹം അദ്ധ്യാപനം ചെയ്തു. പക്ഷെ വേദങ്ങളല്ല. അദ്ധ്യയനം ചെയ്തു - എന്നാല്‍ അവയിലൊന്നു പോലും വിശുദ്ധ ഗ്രന്ഥങ്ങളായിരുന്നില്ല. അദ്ദേഹം ഒരു യാഗം ചെയ്തു, ഒരു യജ്ഞത്തില്‍ ഭാഗവാക്കകുകയും ചെയ്തു. മഹത്തായ കുരുക്ഷേത്രമെന്ന യാഗത്തില്‍, സാരധ്യമെന്ന യജ്ഞത്തില്‍ അങ്ങയുടെ ഗുരു ഭാഗഭാക്കായി. നിരപരാധികളായ സൈനികര്‍്ക്ക് മേലേ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു ചുട്ടുകരിച്ചതില്‍ ധര്‍മ്മമുണ്ടന്നു അങ്ങ് കരുതുന്നുവോ? ആ അധാര്‍മ്മിയായ, ക്രൂരനായ ദ്രോണരെ ഞാന്‍ കൊന്നു ! എന്‍റെ ജനനം തന്നെ" ദ്രോണ വധം " എന്ന ലക്‌ഷ്യം നിറവേറ്റാനാണ്. ഞാന്‍ എന്‍റെ ശപഥം നിറവേറ്റിയതില്‍ കൃതാര്‍ത്ഥനാണ്. അങ്ങയുടെ പുത്രന്‍റെ ദാരുണമായ അന്ത്യത്തിന് കരുക്കള്‍ നീക്കിയത്, താങ്കള്‍ പൂവിട്ടു പൂജിക്കുന്ന ആചാര്യന്‍ തന്നെയാണ്. എല്ലാവര്‍ക്കും അതറിയാം, താങ്കരോഴിച്ച്. ധൃഷ്ടദൃമ്നന്‍ അര്‍ജ്ജുനോട് ചേർന്ന് നിന്ന് അടക്കിയ ശബ്ദത്തില്‍ ചോദിച്ചു "ഞാനൊന്ന് ചോദിക്കട്ടെ, അങ്ങ് ജയദ്രഥനെ കൊന്നത് ന്യായമായ രീതിയിലായിരുന്നോ? അങ്ങയുടെ പുത്ര ശോകം അങ്ങയെ കൊണ്ടതു ചെയ്യിച്ചു. ഞങ്ങളാരും അതില്‍ അങ്ങയെ കുറ്റപ്പെടുത്തിയില്ല. മറിച്ച് ശപഥം നിറവേറ്റാന്‍ കഴിഞ്ഞതില്‍ താങ്കളെ അഭിനന്ദിക്കുകയാണ് ചെയ്യ്തത്. എന്നാല്‍ ഞാന്‍ ചെയ്ത ഈ അനുചിത പ്രവര്‍ത്തിക്ക് അങ്ങെന്നെ കുറ്റപ്പെടുത്തുന്നു? താങ്കളുടെ പ്രശംസയില്ലെങ്കിലും എന്‍റെ പ്രവർത്തിയില്‍ എനിക്കു ഒട്ടും ഖേദമില്ല". സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ധൃഷ്ടദൃമ്നനു അതായില്ല. അദ്ദേഹം തുടർന്നു " ഒരു ക്ഷത്രിയന്‍ ഗുരുവിനെ കൊല്ലുന്നത്‌ പാപമെന്നു താങ്കള്‍ അനുശാസിക്കുന്നു. എന്നാല്‍ താങ്കള്‍ ഗുരുതുല്യനായ ഭീഷ്മരെ നിരായുധനായി നിന്നപ്പോള്‍ വധിച്ചില്ലെ ?അതിന്‍റെ പിന്നിലെ ന്യായാന്യായങ്ങള്‍ ഗ്രഹിക്കാന്‍ വേണ്ടും ഞങ്ങളുടെ മനസ്സ് വളര്‍ന്നിരുന്നു. ഞങ്ങള്‍ താങ്കളെ കുറ്റ പെടുത്തിയില്ല. അങ്ങയുടെ പിതാവിന്‍റെ മിത്രമായ ഭഗദ ത്തനെ താങ്കള്‍ വധിച്ചപ്പോള്‍ ഞങ്ങള്‍ അഭിനന്ദനം കൊണ്ട് മൂടുകയല്ലേ ചെയ്തത് ?എന്നാല്‍ ഈ അധര്‍്മ്മിയായ ബ്രാമ്ണനെ ഞാന്‍ വധിച്ചപ്പോള്‍ താങ്കള്ക്ക് സഹിക്കാന്‍ ആയില്ല ! എന്‍റെ പ്രിയ സോദരി ദ്രൗപതിയെയും അങ്ങയുടെ ജെഷ്ടന്മാരായ യുധിഷ്ടിരനെയും ഭീമനെയും ഓര്ത് ഞാന്‍ താങ്കളെ വധിക്കാതെ വിടുന്നു. ധൃഷ്ടദൃമ്നന്‍ പറഞ്ഞത് തികച്ചും ന്യായോക്തികളാണന്നറി ഞ്ഞിട്ടും സാത്യകി അര്‍ജ്ജുനന്‍റെ പക്ഷം പിടിച്ചു.

" ധൃഷ്ടദൃമ്നാ ! താങ്കള്‍ ചെയ്ത അധാര്‍മ്മികവും നിന്ദ്യവുമായ പ്രവര്‍ത്തിയെ എന്‍റെ ഗുരു ചോദ്യം ചെയ്തപ്പോള്‍ അങ്ങയുടെ രക്തം തിളച്ചു. മഹാനായ ആ ഗുരുവിന്‍റെ ശിരസ്സ്‌ താങ്കള്‍ എത്ര നിന്ദ്യമായി ഭൂമിയിലെറിഞ്ഞു അദ്ദേഹത്തെ അവഹേളിച്ചു? ഇതു ശരിയാണെന്നു എത്ര ന്യായീകരണം നിരത്തി സമര്‍ത്ഥിച്ചാലും എനിക്ക് എനിക്ക് അംഗീകരിക്കാനാവില്ല. ഗുരുവിനെ കൊല്ലരുതെന്ന് എന്‍റെ ഗുരു എത്ര അലമുറയിട്ടു വിളിച്ചറിയിച്ചു. ആരും അദ്ദേഹത്തിന്‍റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. പോട്ടെ, ചെയ്ത പ്രവര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റബോധം പോലും താങ്കളില്‍ ഉണ്ടായില്ല. കഷ്ടം ! ധൃഷ്ടദൃമ്നന്‍ പൊട്ടിച്ചിരിച്ചു. " ബലേ ഭേഷ് ! എന്നെ കുറപ്പെടുത്താന്‍ വേണ്ടും എന്തു യോഗ്യതയാണ് താങ്കള്ക്ക് ഉള്ളത്? ഇഹ ലോകവാസം വെടിയാനുറച്ചു യോഗ നിഷ്ഠയിലിരുന്ന ഭുരിശ്രവസ്സിനെ താങ്കള്‍ എത്ര ക്രൂരമായി കൊലപ്പെടുത്തി ?രണ്ടുകാലിലും മുടന്തുള്ളവന്‍, ഒറ്റ കാലില്‍ മുടന്തുള്ളവനെ" മുടന്താ" എന്നുവിളിച്ചു അപഹസിക്കും പോലെ താങ്കളുടെ വാക്കുകള്‍ ലജ്ജാകരം തന്നെ. അര്‍ജ്ജുനനോടുള്ള ബന്ധുത്വം ഒന്നും എനിക്ക് താങ്കളോട് ഇല്ല. ഞാനിപ്പോള്‍ തന്നെ താങ്കളെ വധിക്കുന്നു വാളോങ്ങി സാത്യകിയുടെ നേരെ എത്തിയ ധൃഷ്ടദൃമ്നനെ, ഭീമന്‍ രഥത്തില്‍ നിന്നും ചാടിയിറങ്ങി അഞ്ചടി പിന്നാക്കം വലിച്ചു. സഹദേവന്‍ കൈകൂപ്പി ഇരുവരോടും മാപ്പപേക്ഷിച്ചു. നിമിഷ പ്രേരണയില്‍ ക്രുദ്ധരായ ഇരുവരും തങ്ങളുടെ ജാള്യത മറച്ചുകൊണ്ട്‌ പരസ്പരം പിന്തിരിഞ്ഞു നടന്നു. അശ്വഥാമാവ് നാരായണാ അസ്ത്രം അഭിമന്ത്രിച്ചു കഴിഞ്ഞു. അതില്‍ നിന്നു പുറപ്പെടുന്ന അഗ്നി ജ്വാലകള്‍ ക്ഷണനേരത്തിനുള്ളില്‍ തങ്ങളെ ഭസ്മമാക്കുമെന്ന് യുധിഷ്ടിരന്‍ അറിഞ്ഞു. അദ്ദേഹം ധൃഷ്ടദൃമ്നനോടും സാത്യകിയോടുമായി പറഞ്ഞു " എന്‍റെ ധൃഷ്ടദൃമ്നാ ! എന്‍റെ ദുരാഗ്രഹം മൂലം താങ്കള്ക്ക് കനത്ത നഷ്ടമുണ്ടായി. എല്ലാറ്റിനും ഞാന്‍ മാപ്പു ചോദിക്കുന്നു..താങ്കള്‍ ശേഷിച്ച സൈന്യവുമായി ജീവനുംകൊണ്ട് സ്വദേശത്തെക്ക് മടങ്ങിക്കോളു. താങ്കളുടെ ജീവന്‍ നിലനിന്നു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." " സാത്യകി! അങ്ങും ദ്വാരകയിലേക്ക്‌ തിരിച്ചോളു. എനിക്കുവേണ്ടി അങ്ങ് ഏറെ അപമാനം സഹിച്ചു. എല്ലാറ്റിനും മാപ്പ്." നിറകണ്ണു കളോടെ യുധിഷ്ടിരന്‍ അര്‍ജ്ജുനനെ നോക്കി, " അര്ജുനാ ! താങ്കളുടെ ഗുരുവിന്‍റെ ഹത്യക്ക്‌ ഞാന്‍ കാരണക്കാരനായി. അദ്ദേഹം നിഷ്ഠൂരമായി ബ്രഹ്മാസ്ത്രം അയച്ചു നമ്മുടെ സേനയെ നശിപ്പിച്ചപ്പോള്‍, ഞാന്‍ കൃഷ്ണ നിർദേശത്താല്‍ ഒരു പൊളി പറഞ്ഞു പോയി. അതിലെനിക്ക് അത്യന്തം ദുഖമുണ്ട്. കൃഷ്ണന്‍ എനിക്ക് ഈ കാരണത്താല്‍ "ധര്‍മ്മഭ്രംശം" ഭവിക്കില്ലന്നു ആശ്വസിപ്പിപ്പോള്‍ ഞാന്‍ എന്‍റെ തപ്തമായ മനസ്സിനെ പണിപെട്ട് അടക്കിയിരുന്നു. എന്നാല്‍ അനിയാ ! നിന്‍റെ വാക്കുകള്‍ എന്നെ ഏറെ മുറിപ്പെടുത്തി. ഈ ജ്യേഷ്ഠന്‍ ഒരിക്കലും സാമ്രാജ്യമോഹി ആയിരുന്നില്ല. അഞ്ചു ഗ്രാമങ്ങള്‍ നേടി യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍, നിങ്ങള്‍ അതിലെ നീതി ബോധം ചോദ്യം ചെയ്തു. എന്നെ നിന്ദിക്കാതെ നിന്ദാപൂർവ്വം അപഹസിച്ചു. ഒന്നും എന്നെ വേദനിപ്പിച്ചില്ല. എന്നാല്‍ ദ്രൌപതിയുടെ ദുഃഖം എന്‍റെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. നമുക്കുവേണ്ടി കൗരവ സദസ്സില്‍ വെച്ച് അവള്‍ എത്രമാത്രം അപമാനം ഏറ്റുവാങ്ങി? അന്നൊന്നും നിന്‍റെ പ്രിയപ്പെട്ട ഗുരുവിന്‍റെ നീതി ബോധം ഉണര്‍ന്നില്ല. അദ്ദേഹം അവളെ അഭിമുഖീകരിക്കാതെ തല കുമ്പിട്ടിരുന്നു. ഇനി, അങ്ങയുടെ പുത്രന്‍, നമ്മുടെ യെല്ലാം പൊന്നോമന ആയിരുന്ന അഭിമന്യുവിന്‍റെ വധത്തിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. അന്നൊന്നും അദ്ദേഹം ശിഷ്യനെ കുറിച്ച് ഓർത്തതേയില്ല.

താങ്കള്‍ കരുതും പോലെയല്ല ഒന്നും സംഭവിച്ചത്, എനിക്കും കൃഷ്ണനും മാത്രം എല്ലാ സത്യവും അറിയാം. ദുര്യോധന പ്രീതിക്കുവേണ്ടി എന്തു കടുത്ത ദ്രോഹവും ചെയ്യാന്‍ ആ ബ്രഹ്മണന്‍ തീരുമാനിച്ചിരുന്നു. തനിക്ക് അന്നം നല്‍കുന്ന രാജാവിനോടായിരുന്നു അദ്ദേഹത്തിനു കൂറു. നിന്‍റെ അന്ധമായ ഗുരു പ്രീതിക്ക് അയാള്‍ ഒട്ടും യോഗ്യനല്ല. "യുധിഷ്ടിരന്‍റെ തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞു. "ഞാനിന്ന് അങ്ങയുടെ ഗുരുവിന്‍റെ കൊലക്കു കൂട്ടു നിന്നു. ഞാന്‍ അഗ്നിയില്‍ ചാടി ദേഹമുക്തി വരുത്താന്‍ ഉദ്ദേശിക്കുന്നു. എനിക്കിനി ആശകളില്ല, വ്യാമോഹമില്ല. എന്‍റെ പ്രിയപ്പെട്ട അനിയാ! എല്ലാറ്റിനും മാപ്പ്! " അവർ പരസ്പരം നിറ കണ്ണുകളോടെ നോക്കി. നാരായണാ അസ്ത്രത്തിന്‍റെ അഗ്നി സ്ഫുലിഗങ്ങള്‍ അടുത്തടുത്ത്‌ വന്നു. കൃഷ്ണന്‍ സംയമനം വീണ്ടെടുത്തു. "നിങ്ങളാരും അസ്ത്രത്തിനു നേരെ പ്രത്യസത്രം പ്രയോഗിക്കരുത്! അതിന്‍റെ ശക്തി എനിക്കറിയാം. പ്രതികരിച്ചാല്‍ നാരായണാസ്ത്രം പാണ്ഡവ സൈന്യത്തെ ഭസ്മീകരിക്കും. ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് ഉചിതമായി പ്രവര്ത്തിക്കുക." കൃഷ്ണന്‍ എല്ലാവരോടുമായി വീണ്ടും നിര്‍്ദേശിച്ചു" നിങ്ങള്‍ ആയുധങ്ങള്‍ വലിച്ചെറിഞ്ഞ് കൈകൂപ്പി നിലത്തു നമസ്കരിക്കുക! വണങ്ങുന്ന മാത്രയില്‍ അത് നിങ്ങളെ സ്പർശിക്കാതെ നിങ്ങളുടെ തലക്കു മുകളിലൂടെ പൊയ്ക്കൊള്ളും. നിങ്ങള്‍ വേഗം ഞാന്‍ പറയുന്നത് അനുസരിക്കുക " കൃഷ്ണ നിര്‍ദ്ദേശം പോലെ അവരെല്ലാം ആയുധങ്ങള്‍ ദൂരെയെറിഞ്ഞു, നിലത്തു വീണു വണങ്ങി. അശ്വഥാമാവയച്ച അസ്ത്രം ആയതിനാല്‍ ഭീമന്‍ അതിനെ വണങ്ങാന്‍ വൈമുഖ്യം കാട്ടി. ആചാര്യനെയും പുത്രനെയും ഭീമന്‍ അത്രമാത്രം വെറുത്തിരുന്നു നിമിഷങ്ങള്‍ക്കുള്ളില്‍ സഹസ്ര കിരണങ്ങലൊടെ തീ ജ്വാല ഭീമനെ പോതിയുകയായി. ഭീമന്‍ സ്വയം ഉരുകിത്തീരാന്‍ തീരുമാനമെടുത്തിരുന്നു. ഒരു തീ ജ്വാലക്കും ഭീമന്‍റെ ദൃഡചിത്തത്തെ കീഴ്പ്പെടുതാനായില്ല. കൃഷ്ണനും, യുധിഷ്ടിരനും കത്തി തീരുന്ന ഭീമനെ കണ്ടുനില്ക്കാനായില്ല. അവർ ഏറെ ബലം പ്രയോഗിച്ച് ഭീമനെ തള്ളി താഴെയിട്ടു. നിലത്തു വീണ നിമിഷം, ഭീമനെ പൊതിഞ്ഞിരുന്ന തീ ജ്വാല ഒരു പൊള്ളല്‍ പോലും എല്പ്പിക്കാതെ ഭീമശരീരം വിട്ടകന്നു. പാണ്ഡവർ കൃഷ്ണ കാരുണ്യത്താല്‍ ജീവന്‍ നിലനിർത്തി. " കൃഷ്ണാ അർപണം ഇദം സർവ്വം"

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories